ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ വാതുവെപ്പുകാരില്നിന്നും വിലകൂടിയ സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറസ്റ്റിലായ ശ്രീശാന്തിന്റെ മൊഴി. ശ്രീശാന്തിന്റെ വെളിപ്പെടുത്തലിനേപ്പറ്റി ദല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒത്തുകളിയുമായി ബന്ധപ്പെടുത്തി ഇന്നലെ ഒരാളെക്കൂടി പോലീസ് അര്‍സ്റ്റ് ചെയ്തു. മുന്‍ റെയില്‍വേ താരം ബാബുറാവു യാദവാണ് അര്സ്റ്റിലായത്. കേസിലെ നിര്‍ണ്ണായക പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്ദ്ദനന് ഉള്‍പ്പെടെ മൂന്നു പേരുടെ ശബ്ദ സാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ കളിക്കാരുടേയും വാതുവെപ്പുകാരുടേയും പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത് സംബന്ധിച്ച് ദല്‍ഹി പോലീസ് നിലപാട് രാവിലെ മാത്രമേ വ്യക്തമാക്കുകയുള്ളൂ.
ഹമ്മര്‍ ഉള്‍പ്പെടെയുള്ള അത്യാഡംബര വാഹനങ്ങളും വിലകൂടിയ വാച്ചുകളും വാതുവെപ്പുകാര്‍ പല ഇന്ത്യന്‍ താരങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ശ്രീശാന്ത് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ താരങ്ങള്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചിരുന്നോ എന്നതിന് സ്ഥിരീകരണമില്ല. അതിനിടെ മത്സരം ഒത്തുകളിച്ച താരങ്ങള്‍ക്കെതിരെ രണ്ട് കാണികള്‍ ഇന്നലെ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പണം മുടക്കി ടിക്കേറ്റ്ടുത്ത് മത്സരം കണ്ട തങ്ങളെ വഞ്ചിച്ചെന്നാരോപിച്ചാണ് പരാതി.
ഒത്തുകളിയുടെ നിര്‍ണായക വിവരങ്ങളാണ് ശ്രീശാന്തിന്റെ ലാപ്ടോപില്‍ നിന്ന് മുംബൈ പൊലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. കളിക്കാരും വാതുവെയ്പ്പുകാരും ചേര്‍ന്നുള്ള ചിത്രങ്ങളും ലാപ്ടോപ്പില്‍ നിന്നും പോലീസിന് ലഭിച്ചതായറിയുന്നു. ലാപ്ടോപില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും ഡേറ്റകളും വീണ്ടെടുക്കാനുള്ള പോലീസിന്റെ ശ്രമം വിജയിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചേക്കും. വാതുവെപ്പു സംഘത്തില്‍പെട്ട ജൂപ്പിറ്ററുമായുള്ള ചിത്രമാണ് ലഭിച്ചിരിക്കുന്നത്.
ഒത്തുകളിയുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ പോലീസ് തുടരുകയാണ്. കസ്റ്റഡിയിലുള്ള രാജസ്ഥാന് റോയല്‍സ് താരം അജിത് ചാന്ദിലയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് പൊലീസ് 20 ലക്ഷം രൂപ പിടിച്ചെടുത്തു. ഇന്നലെ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. വാതുവെപ്പിലെ പ്രധാനി ചാന്ദിലയാണെന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.
അറസ്റ്റിലായ സമയം ശ്രീശാന്തിനൊപ്പം ഉണ്ടെന്ന് പ്രചരിച്ച മറാഠാ നടി ക്രാന്തി റെഡ്കര്‍ ഐപിഎല്‍ വാതുവെയ്പ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീശാന്തിനെ തനിയ്ക്ക് അറിയില്ലെന്നും കഴിഞ്ഞ പത്തു ദിവസമായി കോംഗ്കണ്‍ മേഖലയില്‍ മറാത്തി ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു താനെന്നും അവര്‍ പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: