ന്യൂദല്‍ഹി: മക്മോഹന്‍ അതിര്‍ത്തിരേഖ ചൈന അംഗീകരിക്കുന്നില്ലെന്ന് ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങിന്റെ സന്ദര്‍ശനത്തോടെ വ്യക്തമായി. അരുണാചലും പാക് അധീന കാശ്മീരും ലക്ഷ്യമിട്ടു ചൈന തുടരുന്ന അധിനിവേശ ശ്രമങ്ങളെ നയതന്ത്രതലത്തില്‍ നേരിടുന്നതിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേട് ഒരിക്കല്‍ക്കൂടി തെളിഞ്ഞു.
വടക്കന്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതില്‍ മാത്രമാണ് ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ രണ്ടു ദിവസമായി നടക്കുന്ന ചര്‍ച്ചകളെത്തി നില്‍ക്കുന്നത്. പ്രധാന തര്‍ക്ക വിഷയങ്ങളിലൊന്നും ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനങ്ങളിലെത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും സംഘത്തിനും സാധിച്ചിട്ടില്ല. ലഡാക്കിലെ ചൈനീസ് അധിനിവേശ ശ്രമവും ബ്രഹ്മപുത്ര നദിയിലെ ജലം മൂന്നു ഡാമുകള്‍ കെട്ടി തടഞ്ഞതുമെല്ലാം തര്‍ക്ക വിഷയങ്ങളായിത്തന്നെ തുടരുകയാണ്.
ചൈനീസ് താല്‍പ്പര്യങ്ങളില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ തയ്യാറാകാത്ത നിലപാടുകളാണ് ചൈന ഈ രണ്ടു വിഷയങ്ങളിലും സ്വീകരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരാകട്ടെ ചര്‍ച്ചകളില്‍ ശക്തമായ ഭാഷ സ്വീകരിക്കുന്നതില്‍ പരാജയവുമാണ്.
അതിര്‍ത്തിയില്‍ ചില പ്രശ്നങ്ങളുണ്ടെന്നു സമ്മതിച്ച ചൈനീസ് പ്രധാനമന്ത്രി അതിര്‍ത്തി സംബന്ധിച്ച പഴയ ചരിത്രം മാറ്റിവെച്ചുകൊണ്ട് പുതിയ ചര്‍ച്ചകള്‍ ആവാമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായേക്കാവുന്നതാണ് ചൈനയുടെ പുതിയ നിലപാട്. അതിര്‍ത്തിയുമായി ബന്ധപ്പെട്ട പഴയ കരാറുകളൊന്നും അംഗീകരിക്കില്ലെന്ന ധ്വനിയും ഇതിലുണ്ട്.
ബ്രഹ്മപുത്ര നദീജല തര്‍ക്കത്തിന്റെ പരിഹാരത്തിനായി ഇരു രാജ്യങ്ങളും സമിതി രൂപീകരിച്ച് മുന്നോട്ടു പോകുമെന്ന് തീരുമാനിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ചൈന തയ്യാറാകാതിരുന്നതോടെ സമിതി രൂപീകരിക്കുമെന്ന സംയുക്ത പ്രസ്താവന നടത്തി ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.
അതിര്‍ത്തിയിലെ സമാധാനം തുടരാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു. ചൈനീസ് പ്രധാനമന്ത്രി ലികെക്വിയാങ്ങുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ഇരു പ്രധാനമന്ത്രിമാരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് മന്‍മോഹന്‍സിങ് തീരുമാനങ്ങള്‍ അറിയിച്ചത്. അതിര്‍ത്തിയിലെ പ്രശ്നവും ബ്രഹ്മപുത്ര തര്‍ക്കവും ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യുമെന്ന് ചൈനീസ് പ്രധാനമന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കും. അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉറപ്പു വരുത്തുന്നതിനായി ഇരു രാജ്യങ്ങളുടേയും സഹകരണം ആവശ്യമാണ്,ലികെക്വിയാങ്ങ് പറഞ്ഞു.
ഇന്ത്യയിലെ ചൈനീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്ന വ്യാപാരക്കരാറുകള്‍ ഒപ്പു വയ്ക്കുന്നതിലായിരുന്നു ചൈനീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ശ്രദ്ധയൂന്നിയത് എന്ന വിലയിരുത്തലിലാണ് ഈ രംഗത്തെ വിദഗ്ധര്‍. കൃഷി, വാണിജ്യം, വ്യാപാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട എട്ടു കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ-ഉല്‍പ്പാദന മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാനാണ് സന്ദര്‍ശനം ഊന്നല്‍ നല്‍കിയതെന്ന് പ്രധാനമന്ത്രി മന്മോഹന്സിങ്ങ് സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തവുമാക്കി. ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ്,യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി,ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരുമായി ലികെക്വിയാങ്ങ് ചര്‍ച്ചകള്‍ നടത്തി.
ഇന്ന് മുംബൈയില്‍ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യാ സന്ദര്‍ശനം അവസാനിപ്പിച്ച് ചൈനീസ് പ്രധാനമന്ത്രി പാക്കിസ്ഥാനിലേക്കാണ് പോകുന്നത്. പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതാണ് സന്ദര്‍ശന ലക്ഷ്യമെങ്കിലും ചര്‍ച്ചകളില്‍ പാക് അധീന കാശ്മീരിലെ ചൈനീസ് താല്‍പ്പര്യങ്ങളും കടന്നു വന്നേക്കാം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: