മലപ്പുറം: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ഭക്ഷ്യോല്പാദനത്തില് ഗണ്യമായ കുറവുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതുമൂലം രൂക്ഷമായ വിലക്കയറ്റവും ക്ഷാമവും അനുഭവപ്പെടാന്‍ ഇടയുണ്ട്. കേരളത്തിന്പുറമെ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വരള്‍ച്ച രൂക്ഷമായതിനാല്‍ പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിക്കും. കേരളത്തില്‍ ഏറ്റവും അധികം നെല്ല് ഉല്പാദിപ്പിക്കുന്ന തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളെയാണ് വരള്‍ച്ച ഏറ്റവും അധികം ബാധിച്ചത്. ഇത് നെല്ല് ഉല്പാദനത്തില് ഗണ്യമായ കുറവ് സൃഷ്ടിക്കും. വേനല്‍മഴ കിട്ടാഞ്ഞതിനാല്‍ പുഞ്ചകൃഷി ഇക്കുറി താളംതെറ്റിയ അവസ്ഥയിലാണ്.
സംസ്ഥാനത്തെ പ്രധാന നെല്ലറകളിലൊന്നായ തൃശ്ശൂര്‍- പൊന്നാനി കോള്‍പടവില്‍ ഇക്കുറി വിളവെടുപ്പ് കുറയും. വിഷു കഴിഞ്ഞാല്‍ വിത്തിറക്കുന്ന കേരളത്തിന്റെ കാര്‍ഷിക ശൈലിക്കും ഇക്കുറി മാറ്റം വന്നു. സാധാരണ ഗതിയില്‍ വിഷുവിനോടനുബന്ധിച്ച് ലഭിക്കാറുള്ള വേനല്‍മഴ ഇക്കുറി വൈകിയതാണ് കൃഷിയിറക്കാന്‍ തടസ്സമായത്. ഒരുമാസം കഴിഞ്ഞിട്ടും കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമാണ് പലയിടത്തും. നെല്‍കൃഷിയെ ഗുരുതരമായി ബാധിച്ച വരള്‍ച്ച മറ്റുവിളവുകളെയും ബാധിച്ചിട്ടുണ്ട്. നേന്ത്രക്കായ, പച്ചക്കറി, കുരുമുളക് തുടങ്ങിയ കൃഷികളെല്ലാം വരള്‍ച്ച മൂലം കൊടിയ നഷ്ടത്തിലേക്ക് നീങ്ങുകയാണ്.
പലയിടത്തും പച്ചക്കറികള്‍ ഉണങ്ങി നശിക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് വന്‍തോതില്‍ നേന്ത്രവാഴ കൃഷി ചെയ്ത കര്‍ഷകര്‍ ഇപ്പോള്‍ ആശങ്കയിലാണ്. വാഴകള്‍ കുലച്ചുതുടങ്ങുന്ന സമയത്ത് അനുഭവപ്പെട്ട വരള്‍ച്ച ഇവരുടെ നട്ടെല്ലൊടിക്കുന്ന തരത്തിലാണ്. ഓണം സീസണാണ് കേരളത്തില്‍ നേന്ത്രക്കായക്ക് ഏറ്റവും അധികം ഡിമാന്റുള്ള കാലം. എന്നാല്‍ ഇക്കുറി ഓണത്തിന് നാടന്‍ കായ കിട്ടാനില്ലാത്ത അവസ്ഥയാകും.
മലപ്പുറം ജില്ലയില്‍ മാത്രം വേനല്‍ കടുത്തതുമൂലമുണ്ടായ കൃഷിനാശം 50 കോടി രൂപയില്‍ ഏറെയാണെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. യഥാര്‍ത്ഥ കണക്ക് ഇതിലും എത്രയോ അധികമാണ്. പച്ചക്കറി കൃഷിയുടെ കാര്യത്തിലും സമാനമാണ് അവസ്ഥ. പച്ചക്കറികള്‍ക്ക് ഇപ്പോള്‍ തന്നെ തീപിടിച്ച വിലയാണ്. മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ പച്ചക്കറി ഇനങ്ങള്‍ക്ക് അതിരൂക്ഷമായ ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെടാന്‍ ഇടയുണ്ട്.
കേരളത്തിന് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഇക്കുറി വരള്‍ച്ച രൂക്ഷമാണ്. ആന്ധ്രയിലെ വരള്‍ച്ചമൂലമുള്ള കൃഷിനാശം അരിവിപണിയെ ഗുരുതരമായി ബാധിക്കും. കേരളത്തിനാവശ്യമുള്ള അരിയുടെ 50 ശതമാനത്തിലേറെയും എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്. ക്ഷാമം മുതലെടുത്ത് ആന്ധ്രയിലെ അരിമില്‍ ഉടമകള്‍ ഇപ്പോള്‍ തന്നെ വിലക്കയറ്റത്തിന് നീക്കം ആരംഭിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. പച്ചക്കറി ഇനങ്ങള്‍ പ്രമുഖമായും കേരള വിപണിയില്‍ എത്തുന്നത് തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറയാന്‍ തുടങ്ങിയിട്ടുണ്ട്.
കേരളത്തില്‍ പച്ചക്കറികളുടെ വിളവെടുപ്പ് സീസണായിട്ടുകൂടി മാര്‍ക്കറ്റില്‍ വില ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിന് ഇതാണ് കാരണം. വരവ് കുറഞ്ഞതോടെ ഈ മേഖലയില്‍ ഇടനിലക്കാരുടെ ചൂഷണവും വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ സിവില്‍സപ്ലൈസ് കോര്പ്പറേഷന് വഴിയുള്ള വിപണം വളരെ പരിമിതമായതും വിപണി നിയന്ത്രണം ഇല്ലാത്തതും പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കും. വരള്‍ച്ചമൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര ദുരിതാശ്വാസം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ടി.എസ്. നിലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: