കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ സിപിഎം നേതൃത്വം ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിന്റെ പുനരന്വേഷണത്തില്‍ നിന്ന് പിന്മാറാനുള്ള ക്രൈംബ്രാഞ്ചിന്റെ തീരുമാനം ദുരൂഹതയുണര്‍ത്തുന്നു. കേസന്വേഷണം സിബിഐക്കോ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കോ കൈമാറണമെന്ന് ചൂണ്ടിക്കാട്ടി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തലവന് ഡിവൈഎസ്പി ഷൗക്കത്തലി ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സണ്‍ എം.പോളിന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് കൈമാറിയിരിക്കുകയാണ്. കേസിന്റെ പുനരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് 4 മാസത്തിലധികമായിട്ടും ഇഴഞ്ഞുനീങ്ങുകയായിരുന്നു. ആഭ്യന്തരവകുപ്പിന്റെ നിസ്സഹരണംമൂലം കേസന്വേഷണം ഇഴയുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ സംഭവവികാസം.
കൂടാതെ കേസിന്റെ പുനരന്വേഷണം പൂര്‍ത്തിയാകുന്നതോടെ സിപിഎമ്മിന്റെ ജില്ലയിലെയും സംസ്ഥാനത്തെയും നേതാക്കളും ആദ്യം കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരും കുടുങ്ങുമെന്നുള്ളതും കേരള പോലീസിന്റെ അന്വേഷണ വിഭാഗമായ ക്രൈംബ്രാഞ്ചിനെ അന്വേഷണം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചതായറിയുന്നു. ഉന്നത നേതാക്കള്‍ കുടുങ്ങുന്നത് ഒഴിവാക്കാന്‍ സംസ്ഥാന ഭരണം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വവും സിപിഎമ്മിന്റെ ഉന്നത നേതാക്കളും തമ്മില്‍ നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഉപേക്ഷിക്കാന്‍ കാരണമെന്ന ആരോപണവും ശക്തമാണ്. തുടരന്വേഷണം അവസാനിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ ആഭ്യന്തരവകുപ്പുമായി രഹസ്യമായി ബന്ധപ്പെട്ടതായും സൂചനയുണ്ട്.
ആദ്യഘട്ടത്തില്‍ കേസന്വേഷണം നടത്തിയ പല പോലീസ് ഉദ്യോഗസ്ഥരും ഇന്ന് കേരളാ പോലീസില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണെന്നുള്ളത് ക്രൈംബ്രാഞ്ചിന് അന്വേഷണത്തിന് തടസ്സമാവുകയായിരുന്നു എന്നാണ് സൂചന. കൊലപാതകം നടന്ന സമയം തൊട്ട് ബിജെപിയും സംഘപരിവാര്‍ സംഘടനകളും ജയകൃഷ്ണന് മാസ്റ്ററുടെ മാതാവ് കൗസല്യയും കേസ് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു. ഈ ആവശ്യം ശരി വെക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ അഭിപ്രായപ്രകടനം.
ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പിടിയിലായ പാനൂരിലെ സിപിഎം ക്രിമിനല്‍ ടി.കെ.രജീഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നത്. ജയകൃഷ്ണന് മാസ്റ്റര്‍ വധത്തില്‍ യഥാര്‍ത്ഥ പ്രതികളല്ല പിടിക്കപ്പെട്ടതെന്നും താനടക്കമുള്ള പല പ്രതികളെയും ഒഴിവാക്കി പാര്‍ട്ടി നിര്‍ദ്ദേശിച്ചവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നുവെന്നും രജീഷ് മൊഴി നല്‍കിയിരുന്നു. കൂടാതെ ഗൂഢോലോചനക്കാരായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും രജീഷ് മൊഴി നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
പുനരന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ അന്വേഷണത്തെ വഴിതിരിച്ചുവിടാനും സാക്ഷികളെ സ്വാധീനിക്കാനും മറ്റും സിപിഎം ശ്രമം ആരംഭിച്ചിരുന്നു. അന്വേഷണ സംഘത്തിനാവശ്യമായ ഉദ്യോഗസ്ഥരെ നല്കാന് ആഭ്യന്തരവകുപ്പ് തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം മുന്നോട്ട് പോകാത്തതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് ഒരുമാസം മുമ്പ് അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തിയിരുന്നു.
പാനൂര്‍ മൊകേരി ഈസ്റ്റ് യുപി സ്കൂളിലെ ക്ലാസ് മുറിയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ 1999 ഡിസംബര്‍ 1നായിരുന്നു ഒരു സംഘം സിപിഎം ക്രിമിനലുകള്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന ജയകൃഷ്ണന് മാസ്റ്ററെ ക്രൂരമായി വെട്ടിക്കൊന്നത്. തുടര്‍ന്ന് 7 സിപിഎമ്മുകാരെ പ്രതിചേര്‍ത്ത് കേസെടുക്കുകയും വിചാരണയ്ക്ക് ശേഷം 2003 ആഗസ്ത് 27ന് തലശ്ശേരി അഡീഷണല്‍ ജില്ലാ ജഡ്ജ് ചന്ദ്രദാസ് 5 പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ ഹൈക്കോടതിയില്‍ പോവുകയും കോടതി വധശിക്ഷ റദ്ദ് ചെയ്യുകയുമായിരുന്നു. ഒന്നാം പ്രതിക്ക് ജീവപര്യന്തവും മറ്റുള്ളവരെ കോടതി വെറുതെ വിടുകയുമായിരുന്നു.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: