തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്കോര്‍പ്പിയോ കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് ഗൃഹനാഥനും ഭാര്യയും മകനുമടക്കം നാലുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വട്ടപ്പാറ കണക്കോട്ട് വളവിലാണ് അപകടം. കൊറ്റാമം കൃഷ്ണനിവാസില്‍ വിവേകാനന്ദന്(49), ഭാര്യ അമ്പിളി എന്ന് വിളിക്കുന്ന പത്മജ(42), മകന് വിഷ്ണു(21), ബന്ധുവായ അരുമാനൂര്‍ മരപ്പാലം കീഴതില്‍ വീട്ടില്‍ ഉണ്ണി(20) എന്നിവരാണ് മരിച്ചത്. മരിച്ച പത്മജയുടെ സഹോദരീപുത്രന് അരുമാനൂര്‍ സ്വദേശി സുനില്‍കുമാര്‍(32), ഇദ്ദേഹത്തിന്റെ ഭാര്യ രജനി(24), പത്മജയുടെ വല്യച്ഛന്റെ മകനും മരിച്ച ഉണ്ണിയുടെ പിതാവുമായ സത്യദേവന്(56), ഇദ്ദേഹത്തിന്റെ ഭാര്യ വിജയകുമാരി(55), മരിച്ച പത്മജയുടെ രണ്ടാമത്തെ മകന് വിശാഖ്(14) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ പുലര്‍ച്ചെ ഒന്നരമണിയോടെയാണ് അപകടം സംഭവിച്ചത്. കണക്കോട് റോഡരികിലുള്ള പാലമരത്തില്‍ കാര്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. തോട്ടിലൂടെ 20 മീറ്ററോളം ഓടി കലുങ്കിനടിയിലേയ്ക്ക് ഇടിച്ചു കയറി. അതുവഴി വന്ന വട്ടപ്പാറ പോലീസിലെ പട്രോളിംഗ് സംഘമാണ് കാര്‍ അപകടത്തില്‍പ്പെട്ടത് കാണുന്നത്. നാട്ടുകാരെ കൂടി വിളിച്ചുണര്‍ത്തി പരിക്കേറ്റവരെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ അടുത്തുള്ള ഒരു ജെസിബി വരുത്തി കാര്‍ പുറത്തേയ്ക്ക് വലിച്ച് നീക്കിയ ശേഷമാണ് ആള്‍ക്കാരെ പുറത്തെടുത്തത്. വിവേകാനന്ദനാണ് വണ്ടി ഓടിച്ചതെന്ന് കരുതുന്നു. അദ്ദേഹത്തെ കാര്‍ പൊളിച്ചാണ് പുറത്തെടുത്തത്. സംഭവസ്ഥലത്ത് വച്ചുതന്നെ വിവേകാനന്ദനും ഭാര്യ പത്മജയും മകന് വിഷ്ണുവും മരിച്ചു. ഉണ്ണിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരിക്കേറ്റ സുനില്‍കുമാറിന്റെയും രജനിയുടേയും വിവാഹം ഇക്കഴിഞ്ഞ 20 തിങ്കളാഴ്ചയായിരുന്നു. ഗള്‍ഫില്‍ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ വിവേകാനന്ദനും കുടുംബവും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അരുമാനൂര്‍ എത്തി. വിവാഹം കഴിഞ്ഞ് പിറ്റേന്ന് കുടുംബാംഗങ്ങളെല്ലാവരും കൂടി പാലക്കാട്ടേയ്ക്ക് തിരിച്ചു. വിവാഹിതയായ രജനിക്ക് പോലീസിലേയ്ക്കുള്ള ഫിസിക്കല്‍ ടെസ്റ്റിന് പങ്കെടുക്കാനായിരുന്നു ഈ യാത്ര. സുനില്‍കുമാറിന്റെ സ്കോര്‍പ്പിയോയില്‍ 21ന് യാത്ര തിരിച്ചു. ടെസ്റ്റ് കഴിഞ്ഞ് എല്ലാവരും ഗുരുവായൂര്‍ സന്ദര്‍ശനവും കഴിഞ്ഞ് മൂന്നാറിലും പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.
സുനില്‍കുമാറും ഗള്‍ഫിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. മരിച്ച വിഷ്ണു കളിയിക്കവിള മരിയ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കുഞ്ഞുകൃഷ്ണപണിക്കരുടേയും കൃഷ്ണമ്മയുടേയും മകനാണ് മരിച്ച വിവേകാനന്ദന്. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: