ചങ്ങനാശ്ശേരി: ആഭ്യന്തരവകുപ്പിന്റെ അറിവോടുകൂടി തന്റെ ഫോണുകള്‍ ചോര്‍ത്തുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് വിശ്വസനീയമായ അറിവ് നേരത്തെ ലഭിച്ചിരുന്നു. ചില സമുദായ സംഘടനാ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതായി ഉന്നതപോലീസ്വൃത്തങ്ങള് അനൗദ്യോഗികമായി സ്ഥിരീകരിച്ചു എന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്നു നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിയമത്തിന്റെ പരിരക്ഷയില്ലാതെ ഇത്തരം ടെലിഫോണ്‍ ചോര്‍ത്തലുകള്‍ പാടില്ല എന്നിരിക്കെ ഈ നടപടി നിയമനിഷേധമാണ്. ഹീനവും നിന്ദ്യവുമായ ഈ നടപടി ശിക്ഷാര്‍ഹമാണ്. ഇതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തമന്ത്രിയുമാണ്. നേതൃസ്ഥാനത്തിരിക്കുന്നവരുടെ ഫോണുകള്‍ ചോര്‍ത്തുന്നത് കുറ്റകരവും മനുഷ്യാവകാശ ലംഘനവുമാണ്. ഈ ഗവണ്മെന്റും ആഭ്യന്തരവകുപ്പും എത്രത്തോളം അധഃപതിച്ചിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ നടപടി.
ഏതൊരു വ്യക്തിക്കും മറ്റൊരു വ്യക്തിയുടെ സ്വകാര്യതയില്‍ കടന്നുകയറാനുള്ള അനുവാദമില്ല. എട്ടുപത്തുദിവസമായി ഫോണുകള്‍ ചോര്‍ന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിരുന്നു. പത്രത്തില്‍ വന്നതുകൊണ്ടുമാത്രമാണ് പ്രതികരിക്കുന്നത്. ചിലര്‍ക്കു രസിക്കാനോ അല്ലെങ്കില്‍ ആരെയെങ്കിലും സഹായിക്കാനോ ആയിരിക്കും ഇത്. ഇവിടുന്ന് എന്ത് വാര്‍ത്തകള്‍ പുറത്തുപോയാലും എന്‍എസ്എസ്സിന് ഭയപ്പെടാനൊന്നുമില്ല. ഇതിനെതിരെ സര്‍ക്കാര്‍ എന്തുനടപടികളെടുക്കുമെന്ന് കാത്തിരിക്കുകയാണ് എന്‍എസ്എസ്. ഈ അനീതി ആവര്‍ത്തിക്കരുത്. ഫോണ്‍ ചോര്ത്തിയെന്നറിഞ്ഞപ്പോള് തന്നെ ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം അത് അത്ര ഗൗരവമായി എടുത്തില്ല.
ഇപ്പോള്‍ ഭരണത്തിന്റെ തലപ്പത്തിരിക്കുന്നത് മൂന്ന് ന്യൂനപക്ഷസമുദായങ്ങളുടെ ആളുകളാണ്. അതിലൊരാള്‍ ഭൂരിപക്ഷസമൂഹത്തിന്റെ ആള് വേണമെന്നേ എന്എസ്എസ്പറഞ്ഞിട്ടുള്ളു. കേന്ദ്രം ഒന്നു തീരുമാനിക്കും മുഖ്യമന്ത്രി വേറൊന്നു നടപ്പാക്കും. അതാണ് സ്ഥിതി. വെള്ളാപ്പള്ളി നടേശന്റെ അനുഭവം വച്ച് അദ്ദേഹം രമേശ് ചെന്നിത്തലയെ കുറ്റം പറയും. തന്റെ അനുഭവം വച്ച് താന്‍ ഉമ്മന്‍ചാണ്ടിയെയും കുറ്റപ്പെടുത്തും. അതുകൊണ്ട് ഐക്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ട. അധികാരകേന്ദ്രത്തില്‍ ന്യൂനപക്ഷമാണ് ഭൂരിപക്ഷത്തിന്റെ സ്ഥാനത്ത്. അത് പരിഹരിക്കാമെന്നുള്ള ധാരണ തകര്‍ത്തു. ആ യാഥാര്‍ത്ഥ്യം ഇപ്പോഴും ഇവിടെ നിലനില്‍ക്കുകയാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്താണ് ഫോണ്‍ ചോര്‍ത്തലുകള്‍ നടന്നത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: