തിരുവനന്തപുരം : എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 59,225വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 51,559പേര് യോഗ്യത നേടി. കാസര്‍ഗോഡ് ചെമ്മനാട് കാട്ടാമ്പളി ഹൗസില്‍ ഗോകുല്‍ ജി.നായര്‍ ഒന്നാംറാങ്ക് നേടി. സ്കോര്‍ 938. കോഴിക്കോട്, കക്കോടി മക്കട ചന്ദ്രകാന്തം പുലിയറയ്ക്കലില് അമര്ബാബുവിനാണ് രണ്ടാംറാങ്ക്, (സ്കോര്‍ 931). മലപ്പുറം തിരുനാവായ വരിയംകോട് അമരിയല് ഹൗസില്‍ എ.ആദില(സ്കോര്‍ 930)യ്ക്കാണ് മൂന്നാംറാങ്ക്. വിവിധ കാരണങ്ങളാല്‍ 59 പേരുടെ ഫലം തടഞ്ഞുവച്ചു. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്ക് ഇത്തവണ അഖിലേന്ത്യാ പ്രവേശനപരീക്ഷയായിരുന്നു നടത്തിയത്. മെയ് അഞ്ചിനു നടന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം സിബിഎസ്ഇയില്നിന്നും ലഭിക്കുന്ന കേരള സ്റ്റേറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും എംബിബിഎസ്, ബിഡിഎസ് പ്രവേശനം. ഈ റാങ്ക് ലിസ്റ്റ് ലഭിച്ചാലുടന്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്കര്‍ഷിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍തന്നെ അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ്, ബിഡിഎസ് ഒഴിച്ചുള്ള മെഡിക്കല്‍ കോഴ്സുകളിലേക്ക് പ്രവേശനം നേടാം. മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 51,559 പേരില്‍ 13,842 പേര് ആണ്‍കുട്ടികളും 37,717 പേര് പെണ്‍കുട്ടികളുമാണ്. 7,666 പേര്‍ക്ക് യോഗ്യത നേടാനായില്ല. ആദ്യ ആയിരം റാങ്കുകാരില്‍ 512 പേരും സ്റ്റേറ്റ് സിലബസില്‍ പ്ലസ്-ടൂ പഠിച്ചവരാണ്. സിബിഎസ്ഇയില് പഠിച്ച 470 പേരും ഐസിഎസ്ഇയില്‍ പഠിച്ച 16പേരും ആദ്യ ആയിരം റാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനസിലബസില്‍ പഠിച്ചവര്‍ മികച്ച പ്രകടനം നടത്തിയതായി പ്രവേശനപരീക്ഷാകമ്മീഷണര്‍ ബി.എസ്. മാവോജി പറഞ്ഞു. ആദ്യ നൂറു റാങ്കുകാരില്‍ 54പേര് ആണ്‍കുട്ടികളും 46 പേര് പെണ്‍കുട്ടികളുമാണ്. ആദ്യ നൂറില്‍ 19 പേരും കോഴിക്കോടുനിന്നാണ്. മലപ്പുറത്തെ പന്ത്രണ്ടുപേരും തിരുവനന്തപുരത്തെ പത്തുപേരും കണ്ണൂരെ ഒമ്പതുപേരും ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എസ് സി വിഭാഗത്തില്‍ തൃശൂര്‍ മുളങ്കുന്നത്തുകാവ് മലയില്പുത്തന്പുരയില് മേധ മുരളി(സ്കോര്‍ 855)യ്ക്കാണ് ഒന്നാം സ്ഥാനം. ആലപ്പുഴ, നെടുമുടി പൊങ്ങ ഉഷഭവനില്‍ യു. ഗൗതം സുഭാഷിനാ(സ്കോര്‍ 836)ണ് രണ്ടാംറാങ്ക്. എസ് റ്റി വിഭാഗത്തില്‍ വയനാട് മീനങ്ങാടി കരിയമ്പാടി ചുണ്ടക്കൊല്ലി ശ്രീനിലയം ഹൗസില്‍ എ.എന്‍ ഹരിതയ്ക്കാണ് ഒന്നാംസ്ഥാനം(സ്കോര്‍ 657). ചെന്നൈ വില്ലിവാക്കം ശ്രീലയം സ്ട്രീറ്റില്‍ സാഞ്ചസ് തോമസിനാണ്(സ്കോര്‍ 586) രണ്ടാംസ്ഥാനം.
സംസ്ഥാനപ്രവേശനപരീക്ഷാകമ്മീഷണര് നടത്തിയ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയുടെ സ്കോറും പ്രസിദ്ധീകരിച്ചു. യോഗ്യത നേടിയ ഓരോ വിദ്യാര്‍ഥിക്കും ലഭിച്ച സ്കോറാണ് പ്രസിദ്ധപ്പെടുത്തിയത്. 99,488പേര് പരീക്ഷയെഴുതിയതില്‍ 74,226പേര് യോഗ്യത നേടി. ഇതില്‍ 39,038പേര് ആണ്‍കുട്ടികളും 35,188പേര് പെണ്‍കുട്ടികളുമാണ്. വിവിധ കാരണങ്ങളാല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 81 പേരുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: