ന്യൂദല്‍ഹി: നാല് വര്‍ഷകൊണ്ട് കൊച്ചി മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ധാരണാപത്രമായി. കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ കെഎംആര്‍എല്ലും ഡിഎംആര്‍സിയും ഇന്നലെ ഒപ്പുവെച്ചു. കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 5,181 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാല് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് കരാര്‍.നിര്‍മ്മാണത്തിനായി രണ്ടായിരം കോടിയോളം രൂപ വായ്പയായി കണ്ടെത്തേണ്ടതുണ്ടെന്നും ഫ്രഞ്ച് ഏജന്‍സിയുമായി ആയിരം കോടി രൂപയുടെ ധാരണയായിട്ടുണ്ടെന്നും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
അടുത്ത മാസം ഏഴിനു കൊച്ചി മെട്രോയുടെ നിര്‍മാണം തുടങ്ങുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിര്‍മാണത്തിനുള്ള കരാര്‍ നേരത്തേ അംഗീകരിച്ചിരുന്നു. പദ്ധതിക്കായി ഏറ്റെടുത്ത 52 ഏക്കറോളം ഭൂമി നേരത്തേ ഡിഎംആര്‍സിക്കു കൈമാറിയിരുന്നു. സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനുള്ള 48 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണു നിര്‍ദിഷ്ട കൊച്ചി മെട്രോ റെയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
സാധാരണ ഗതിയില്‍ 30 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഓഹരിയോടു കൂടിയ മെട്രോ റെയില്‍ നടപ്പാക്കാന്‍ അനുമതി നല്‍കുന്നത്. ആദ്യമായാണ് ഇതില്‍ താഴെ ജനസംഖ്യയുള്ള ഒരു നഗരത്തിന് അനുമതി ലഭിക്കുന്നത്.
കെഎംആര്‍എല്‍, ഡിഎംആര്‍സി മാനേജിംഗ് ഡയറക്ടര്‍മാരായ ഏലിയാസ് ജോര്‍ജും മങ്കു സിംഗുമാണ് കരാറില്‍ ഒപ്പിട്ടത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്കിയപ്പോള് മുന്നോട്ടുവെച്ചിരുന്ന നിബന്ധനകള്‍ക്കനുസൃതമായാണ് ഈ കരാര്‍. എക്സിക്യൂട്ടിംഗ് ഏജന്‍സി എന്ന നിലയില്‍ കെഎആര്എല് മുഖേന മെട്രോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ട ബാധ്യത ഡിഎംആര്സിക്കാണ്. പദ്ധതി നിര്‍വഹണത്തില്‍ സാമ്പത്തിക, സാങ്കേതിക ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കെഎംആര്‍എല്ലിന് അധികാരമുണ്ടായിരിക്കും. പദ്ധതിയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താന്‍ സ്വതന്ത്ര സുരക്ഷാ, ഗുണനിലവാര ഓഡിറ്റര്‍മാരെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് നിയമിക്കാം.
10 കോടി രൂപക്ക് മുകളില്‍ ചെലവുവരുന്ന ജോലികള്‍ക്ക് കെഎംആര്എല്ലിനുവേണ്ടി ഡിഎംആര്‍സി ടെണ്ടറുകള്‍ ക്ഷണിക്കും. ഇരുകൂട്ടരും കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഡിഎംആര്‍സി-കെഎംആര്‍എല്‍ നോമിനികള്‍ ഉള്‍പ്പെടുന്ന ടെണ്ടര്‍ കമ്മറ്റിയാണ് ടെണ്ടറുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഡിഎംആര്‍സി പദ്ധതി നിര്‍വഹണ സംഘത്തിലേക്ക് ആവശ്യമായ ജീവനക്കാരില്‍ 30 ശതമാനം വരെ കെഎംആര്‍എല്‍ റിക്രൂട്ട് ചെയ്യും. ഡിഎംആര്‍സിയുടെ ഭരണപരവും സാങ്കേതികവുമായ നിയന്ത്രണത്തിലായിരിക്കും ഈ ജീവനക്കാര്‍ പ്രവര്‍ത്തിക്കുക.
കെഎംആര്‍എല്‍ എംഡിയും ഡിഎംആര്‍സി, കെഎംആര്‍എല്‍ ഡയറക്ടര്‍മാരില്‍ ഓരോരുത്തരും അടങ്ങുന്ന പ്രോജക്ട് സ്റ്റിയറിംഗ് കമ്മറ്റിയായിരിക്കും പദ്ധതിയുടെ പുരോഗതി വിലയിരുത്താനും പ്രശ്നങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനുമുള്ള പ്രാഥമിക ഫോറം. ഇവിടെ തീരാത്ത പ്രശ്നങ്ങള്‍ ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും ചെയര്‍മാന്‍കൂടിയായ നഗരവികസന സെക്രട്ടറിയും ഇരുസംഘടനകളുടെയും എംഡിമാരുമടങ്ങുന്ന അപ്പലേറ്റ് കമ്മറ്റിയാണ് പരിഗണിക്കുക.
യഥാസമയം പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കാന്‍ ഡിഎംആര്‍സിക്കും കെഎംആര്‍എല്ലിനും പ്രത്യേക സംവിധാനം ഉണ്ടാക്കും. പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയുടെ ആറ് ശതമാനം കെഎംആര്‍എല്‍ ഡിഎംആര്‍സിക്ക് പ്രതിഫലമായി നല്‍കും. പദ്ധതി നിര്‍വഹണത്തിനായി ഡിഎംആര്‍സി ചെലവഴിക്കുന്ന മുഴുവന്‍ തുകയും പദ്ധതിക്കാവശ്യമായ പണം ഡിഎംആര്‍സിക്ക് കെഎംആര്‍എല്‍ ഘട്ടംഘട്ടമായി നല്‍കും.
കൊച്ചിയില്‍ ആധുനികവും സുരക്ഷിതവുമായ മെട്രോ റെയില്‍ സംവിധാനം എത്രയുംനേരത്തെ പൂര്‍ത്തിയാക്കാന്‍ കരാര്‍ വഴിയൊരുക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: