ന്യൂദല്‍ഹി: മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നല്കാന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് അംഗീകരിച്ചത്. ഇതോടെ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയായി മലയാളം. മലയാളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കെല്ലാം ഇതിനകം ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു കഴിഞ്ഞു. 2004ല്‍ തമിഴിനും 2005ല്‍ സംസ്കൃതത്തിനും 2008ല്‍ കന്നഡയ്ക്കും തെലുങ്കിനും ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു.
മലയാള ഭാഷയുടെ 1500 വര്‍ഷത്തെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി കഴിഞ്ഞ ഡിസംബറിലാണ് ശ്രേഷ്ഠഭാഷാ പദവി മലയാളത്തിനും നല്‍കാമെന്ന ശുപാര്‍ശ സാംസ്കാരികമന്ത്രാലയത്തിന് നല്‍കിയത്. ഉപസമിതിയുടെ ശുപാര്‍ശ കേന്ദ്ര സാംസ്കാരിക മന്ത്രാലയവും അംഗീകരിച്ച് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. അങ്ങനെ എല്ലാ കടമ്പയും കടന്ന് മലയാളവും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷയ്ക്കൊപ്പം ശ്രേഷ്ഠപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതിന് കഴിഞ്ഞ ഡിസംബര്‍ 19ന് നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ധ സമിതി അംഗീകാരം നല്‍കിയിരുന്നു. കേന്ദ്ര മന്ത്രിസഭാ ഉപസമിതിയും നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
നേരത്തെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സാംസ്കാരിക മന്ത്രാലയം തള്ളിയിരുന്നു. ഇതേതുടര്‍ന്ന് മലയാള ഭാഷയുടെ പഴക്കത്തെയും സംഭാവനകളെയുംകുറിച്ച് കേരളം നിയോഗിച്ച സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് അക്കാദമി മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നതിന് അംഗീകാരം നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം രണ്ടായിരം വര്‍ഷം പഴക്കമുള്ള ഭാഷകള്‍ക്കാണ് ശ്രേഷ്ഠഭാഷാ പദവി നല്‍കുന്നത്. എന്നാല്‍ മലയാളത്തിന് ഇത്രയും കാലത്തെ പാരമ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യം പദവി നല്‍കുന്നതിനെ എതിര്‍ത്തു. എന്നാല്‍ കേരള സര്‍ക്കാരിനു വേണ്ടി മലയാള സര്‍വകലാശാലയുടെ ചെയര്മാന് കെ.ജയകുമാര്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടുകയും ഇതു സംബന്ധിച്ച രേഖകള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്.
ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയുടെ കണക്കെടുത്താല്‍ മലയാളം 26ാം സ്ഥാനത്താണ്. ജ്ഞാനപീഠമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ നേടിയവര്‍ മലയാളത്തില്‍ നിന്നുണ്ട്. മലയാള സിനിമയുടെ മഹത്വം ലോകത്തിന്റെ നെറുകയിലെത്തിച്ചവരും കേരളത്തില്‍ തന്നെയുണ്ട്. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാന്‍ തുടങ്ങി നിരവധി വാദങ്ങള്‍ കേരളം നിരത്തി.
മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടുന്നതോടെ, കേന്ദ്രസഹായമായി നൂറുകോടി രൂപ വരെ ലഭിക്കും. ഇതിനുപുറമെ യു.ജി.സി ഭാഷാപഠനത്തിനായി പ്രത്യേക കേന്ദ്രം രൂപവത്കരിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ എന്തൊക്കെ സഹായം നല്കണമെന്നതു സംബന്ധിച്ചുള്ള വിശദമായ രൂപരേഖ ഡോ.പുതുശ്ശേരി രാമചന്ദ്രന് അധ്യക്ഷനായ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: