കൊച്ചി: മെട്രോ ട്രെയിനുകളില്‍ മൂന്ന് കോച്ചുകള്‍ വീതമുണ്ടാകുമെന്നും ആയിരം പേര്‍ക്ക് വീതം ഓരോ ട്രെയിനിലും സഞ്ചരിക്കാമെന്നും കെഎംആര്‍എല്ലിന്റെ 12-ാം യോഗ തീരുമാനം. 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിനും ബോര്‍ഡ് യോഗം അംഗീകാരം നല്കി.
ഡിഎംആര്‍സിയുമായി നിര്‍മ്മാണ കരാറില്‍ ഒപ്പുവെച്ചശേഷമുള്ള ആദ്യത്തെ യോഗമാണ് ഇന്ന് നടന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ട്രെയിനുകളില്‍ ഉപയോഗിക്കുക.
പദ്ധതി പൂര്‍ത്തിയാക്കേണ്ട സമയപരിധി, കമ്പാര്‍ട്ട്മെന്റുകള്‍ക്ക് ഉപയോഗിക്കേണ്ട സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യ്തു.
കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ കെഎംആര്‍എല്ലും ഡിഎംആര്‍സിയും ഇന്നലെ ഒപ്പുവെച്ചിരുന്നു. കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
5,181 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാല് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് കരാര്‍.നിര്‍മ്മാണത്തിനായി രണ്ടായിരം കോടിയോളം രൂപ വായ്പയായി കണ്ടെത്തേണ്ടതുണ്ടെന്നും ഫ്രഞ്ച് ഏജന്‍സിയുമായി ആയിരം കോടി രൂപയുടെ ധാരണയായിട്ടുണ്ടെന്നും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: