മലയാളത്തിന് മാന്യത കിട്ടിയതില്‍ അഭിമാനിക്കാത്ത മലയാളികള്‍ വിരളമാണ്. ഈ മാന്യത എങ്ങനെ വന്നു എന്നാലോചിക്കുമ്പോള്‍ കാരണം പണവും പദവിയുമാണെന്ന് പറയേണ്ടിവരും. മലയാളം സമാര്‍ജിച്ച മാന്യത ഇന്നലെയുണ്ടായതല്ല. ശ്രേഷ്ഠത നേരത്തെയുള്ളതാണ്. കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെ നീണ്ടുകിടക്കുന്ന കേരളഭൂമിക്ക് ഇത്രയേറെ പ്രകൃതിഭംഗിയും ചരിത്ര പശ്ചാത്തലവും വിശിഷ്ട കലാ സാഹിത്യ പാരമ്പര്യവും ശാസ്ത്രനിബദ്ധമായ ഭാഷയുമുണ്ട്. ഇതിനെല്ലാമനുസരിച്ച ഒരു കേരളീയ സംസ്കാരവുമുണ്ടായിട്ടും പുറങ്കാലുകൊണ്ട് തട്ടിക്കളഞ്ഞ് തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ അയക്കാന്‍ താല്പര്യപ്പെട്ടതും, അച്ഛനെന്നോ അമ്മയെന്നോ ഓര്‍ക്കാതെ പറഞ്ഞുപോയാല്‍ കുഞ്ഞുങ്ങള്‍ പിഴയടക്കേണ്ടിവന്നതും ഇവിടെയാണ്. ഇപ്പോഴും മലയാളം എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും വേണ്ടവിധം നടപ്പാക്കാന്‍ മടിച്ചുനില്ക്കുന്ന പണക്കൊതിയന്മാരായ അധ്യാപകരും വിദ്യാലയങ്ങളുമാണ് ഇവിടെയുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ശ്രേഷ്ഠഭാഷാപദവി പ്രഖ്യാപനത്തോടൊപ്പം 100 കോടി രൂപ ഭാഷാപ്രചാരത്തിന് നല്‍കുമെന്ന അറിയിപ്പും വന്നിട്ടുണ്ട്. പ്രഖ്യാപിക്കപ്പെട്ട മലയാള സര്‍വകലാശാല, അതിന്റെ ലക്ഷ്യത്തിനനുസരിച്ച് ഒരു കേരളീയ സര്‍വകലാശാലയായി ഉയര്‍ത്തുവാന്‍ തയ്യാറാകുമോ എന്നാണറിയേണ്ടത്. മാതൃഭാഷയ്ക്ക് അര്‍ഹിക്കുന്ന മാന്യത എല്ലാ രംഗത്തും നല്കാന് തയ്യാറാകണം.
അതിന് കേരളീയ സമൂഹം തയ്യാറാകണം. കുറെയെങ്കിലും, തമിഴനെപ്പോലെയും കര്ണാടകക്കാരനെപ്പോലെയും ഭാഷാഭിമാനികളാകണം. ഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതില്‍ വൈമുഖ്യം കാണിക്കരുത്. തന്റെ കുട്ടി മലയാളം പഠിച്ചാല്‍ മണ്ടനായിപ്പോകുമെന്ന മിഥ്യാധാരണ മാറ്റണം. അടുത്തകാലത്ത് ഐഎഎസ്സിലും മറ്റ് പ്രവേശനപരീക്ഷകളിലും നമ്മുടെ വിദ്യാര്‍ത്ഥികള്‍, മലയാളം മാന്യത നേടാന്‍ പറ്റിയ ഭാഷയാണെന്ന് തെളിയിച്ചിട്ടുണ്ട്.
കുഞ്ഞുണ്ണിമാസ്റ്ററുടെ നേതൃത്വത്തില്‍ മൂന്ന് ദശകങ്ങള്‍ ബാലഗോകുലം ചെയ്തുപോന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇംഗ്ലീഷ് മാധ്യമത്തിന് ബദലായി മലയാളഭാഷ മാത്രമായി സാംസ്കാരികക്ലാസുകള് നടത്താന്‍ ബാലഗോകുലം നടത്തിവരുന്ന ക്ലാസുകള്‍ക്ക് പാഠപുസ്തകങ്ങള്‍ സമാഹരിച്ചത് കുഞ്ഞുണ്ണിമാസ്റ്ററാണ്. പഴയ പാട്ടുകളും കടംകഥകളും പഴഞ്ചൊല്ലുകളും കുട്ടിക്കവിതകളും തയ്യാറാക്കിയപ്പോള്‍, മലയാളഭാഷയില്ത്തന്നെ വിപുലമായ ബാലസാഹിത്യശാഖ രൂപംകൊണ്ടു. കുഞ്ഞുണ്ണിമാസ്റ്റര്‍ തന്റെ ജീവിതംതന്നെ മാതൃഭാഷയും അതിന്റെ പ്രചാരണത്തിനുമായി ഉഴിഞ്ഞുവെച്ചു. ജാതി മത രാഷ്ട്രീയഭേദമില്ലാതെ എവിടെയും ഒാടിനടന്ന് മലയാളത്തനിമ വളര്‍ത്തിയ കുഞ്ഞുണ്ണിമാസ്റ്ററെ അനുസ്മരിക്കേണ്ടതാണ്.
കഴിഞ്ഞ 25 വര്‍ഷമായി തികച്ചും മാതൃഭാഷ മാധ്യമമായി വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കുകയും വിപുലമായി പ്രചാരണം നേടുകയും ചെയ്തിട്ടുള്ളതാണ് അമൃതഭാരതി വിദ്യാപീഠം പദ്ധതി. ഇത് മാതൃഭാഷാപ്രേമികള്ക്ക് മാതൃകയാകേണ്ടതാണ്. കഴിഞ്ഞവര്‍ഷം 8000 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. മലയാളികള്‍ക്ക് പരസഹായം കൂടാതെ വ്യക്തമായ മലയാള മാധ്യമ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്മാരുടെ മുക്തകണ്ഠമായ പ്രശംസ നേടിയ അമൃതഭാരതിയുടെ ഇതപ്പര്യന്തമുള്ള പ്രവര്‍ത്തനം മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഭാഷാ പദവിക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു.
മലയാളം അക്കത്തില്‍ കൊല്ലവര്ഷ കലണ്ടര്‍ കഴിഞ്ഞ 15 വര്‍ഷമായി ബാലഗോകുലം പ്രസിദ്ധീകരിച്ചുവരുന്നു. കേരളത്തിലെ ഭാഷാപ്രേമികള്‍ക്ക് ചിങ്ങമാസപ്പുലരിയില്‍ ലഭിക്കുന്ന മലയാള കലണ്ടര്‍ കവികളും സാഹിത്യകാരന്മാരും താല്പര്യപൂര്വമാണ് സ്വീകരിക്കുന്നത്. ഇങ്ങനെ ബഹുവിധമായ മലയാളഭാഷാ പ്രചാരത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഈ ശ്രേഷ്ഠഭാഷാ പദവി അഭിമാനകരമാണ്. പദവിയ്ക്കും പണത്തിനുമപ്പുറം ഭാഷയെ സ്നേഹിക്കുന്ന മലയാളിയെ സൃഷ്ടിക്കാന്‍ മലയാളി മറക്കരുതെന്ന് മാത്രം.
എം.എ. കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: