കണ്ണൂര്‍: കോണ്‍ഗ്രസിനകത്ത് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നു. എഐസിസി അംഗവും കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ദേശീയ നേതാവുമായ എ.കെ.ആന്റണി ഇന്നലെ കണ്ണൂര്‍ പയ്യന്നൂരില്‍ സംബന്ധിച്ച പാര്‍ട്ടി പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുത്തില്ല. തന്നെ മന്ത്രിസ്ഥാനം വെച്ചുനീട്ടി അവഹേളിച്ച നടപടിയില്‍ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ എ ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന പരിപാടികളിലും പങ്കെടുക്കേണ്ടതില്ലെന്ന ചെന്നിത്തലയുടെയും ഐ ഗ്രൂപ്പിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് ചെന്നിത്തലയുടെ വിട്ടുനില്‍ക്കല്‍ എന്നറിയുന്നു. അതേസമയം ചെന്നിത്തല പനികാരണം വിട്ടുനില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഓഫീസും കണ്ണൂരില്‍ മന്ത്രി കെ.സി.ജോസഫും പറഞ്ഞത്.
1928 ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85 -ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടത് ചെന്നിത്തലയായിരുന്നു. ആന്റണി ഉദ്ഘാടകന്‍. എന്നാല്‍ ഉച്ചയോടെ കണ്ണൂരിലെത്തുമെന്നറിയിച്ച ചെന്നിത്തല പിന്‍വാങ്ങുകയായിരുന്നു. ആന്റണി വൈകുന്നേരം 3 മണിയോടെ കണ്ണൂരിലെത്തി. കണ്ണൂരിലെത്തുന്ന ഇരുവരും കെ.സുധാകരന്റെ സാന്നിധ്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്നം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
രമേശിനെ അവഹേളിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം എ വിഭാഗത്തിനാണെന്നും ഇതിനാല്‍ ഇപ്പോള്‍ ഒരുതരത്തിലുള്ള അനുനയത്തിനും വഴങ്ങേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം കെ.സുധാകരന്റെ നേതൃത്വത്തില്കൊച്ചിയില് ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനമാണ് ആന്റണി പങ്കെടുത്ത ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു.
അതേസമയം കേരളത്തിലെ കോണ്‍ഗ്രസിനകത്ത് ഒരു പൊട്ടിത്തെറിയുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: