പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അധികാരമേറ്റെടുത്തതിന്റെ പത്താം വര്‍ഷമാണിത്. രണ്ടാം യുപിഎ ഭരണത്തിന്റെ നാലാം വാര്‍ഷികം ആഘോഷിച്ച കോണ്‍ഗ്രസ്സ് ഭരണകൂടം പത്താം വയസ്സിലേക്ക് കടന്നെങ്കിലും അവരില്‍നിന്ന് പ്രതീക്ഷയ്ക്കു യാതൊരു വകയുമില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. തൊഴിലുറപ്പു പദ്ധതിയും വിവരാവകാശ നിയമവും നടപ്പാക്കിയ തങ്ങളുടെ പിന്തുണയുണ്ടായിരുന്ന ഒന്നാം യുപിഎ മെച്ചമെന്നും രണ്ടാം യുപിഎ പരാജയമെന്നുമുള്ള വാദഗതിയുമായി ഇടതുപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ ഗോദയിലുണ്ട്. യുപിഎ ഒന്നായാലും രണ്ടായാലും ജനങ്ങള്‍ക്ക് ശാപവും ഭാരവുമെന്നതാണ് സത്യം. ഇന്ത്യന്‍ ജനതയുടെ മുതുകില്‍ അടിച്ചേല്‍പ്പിച്ച യുപിഎ എന്ന വിഴുപ്പുഭാണ്ഡം എത്രയും പെട്ടെന്ന് എടുത്തുമാറ്റിയാല്‍ അതുവഴി വലിയ ആശ്വാസമായിരിക്കും അവര്‍ക്ക് ലഭിക്കുക.
നാണക്കേടിന്റെ ആള്‍രൂപമായ യുപിഎ സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ ഭരണകൂടമെന്ന കുപ്രസിദ്ധി ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ട്. ഇക്കൂട്ടര്‍ നടത്തിയ ഭീമന് അഴിമതികളെ യഥാര്‍ത്ഥത്തില്‍ ‘കൊള്ളകള്‍’ എന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതം. ഇവര്‍ രാജ്യത്തെ വിറ്റ് കാശുണ്ടാക്കുന്ന ദ്രോഹികളാണ് ! നരസിംഹറാവുവിന്റെ കാലത്തെ നാറ്റക്കേസ്സുകളേക്കാള് മോശമായ കൂംഭകോണങ്ങളും കൊള്ളകളുമാണ് ഇന്ദ്രപ്രസ്ഥത്തിലെ ഇപ്പോഴത്തെ അധികാര കേന്ദ്രങ്ങളില്‍നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബുധനാഴ്ച അടുത്തൂണ്‍ പറ്റിയ സിഎജി വിനോദ് റായിലൂടെ ഒന്നൊന്നായി തുറന്നു കാട്ടപ്പെട്ട സര്‍ക്കാര്‍ അഴിമതികള്‍ നാടിന്റെ ആത്മാവിനെതന്നെ കുത്തിമുറിവേല്പ്പിച്ചിരിക്കയാണ്. ഇതിനെത്തുടര്‍ന്ന് ഭരണഘടനാ സ്ഥാപനമായ സിഎജിയെ വെറും കണക്കപ്പിള്ളയായി അധിക്ഷേപിച്ച് അപമാനിക്കാനാണ് മന്‍മോഹന്‍സിംഗ് ഭരണകൂടം ശ്രമിച്ചത്.
അന്താരാഷ്ട്ര രംഗത്തുപോലും നാടിനെ നാണിപ്പിച്ച കോമണ്‍വെല്‍ത്ത് അഴിമതിയുടെ നായകന് കോണ്‍ഗ്രസ്സ് എംപിയായ സുരേഷ് കല്മാടിയായിരുന്നു. ഈ വന്‍ കുറ്റത്തിനുപിന്നിലുള്ള കോണ്‍ഗ്രസ്സിന്റെ പങ്ക് സുവ്യക്തമാണ്. 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം നാടിനുണ്ടാക്കിയ ടുജി സ്പെക്ട്രത്തോടു ബന്ധപ്പെട്ട അഴിമതി പ്രധാനമന്ത്രിയുടെ ഓഫീസിനെത്തന്നെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം മറ്റൊരു പകല്‍ക്കൊള്ളയായി ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. കല്‍ക്കരിപ്പാട ക്രമക്കേടില്‍ 1.86 ലക്ഷം കോടി നഷ്ടപ്പെട്ടതായി തിട്ടപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഉന്നത ക്യാബിനറ്റ് മന്ത്രിമാരെ അഴിമതിയോട് ബന്ധപ്പെട്ട് പുറത്താക്കേണ്ടി വന്നത് ഈയടുത്ത ദിവസങ്ങളിലാണ്. കോണ്‍ഗ്രസ്സും അഴിമതിയും ഇരട്ടപ്പെറ്റ മക്കളെപ്പോലെ വേര്‍തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണിപ്പോഴുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുപിഎ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ അഞ്ച് കൊല്ലം ഇന്ത്യ ഭരിക്കാനുള്ള മാന്‍ഡേറ്റാണ് ജനങ്ങളോട് അപേക്ഷിച്ച് വാങ്ങിയത്. എന്നാല്‍ യുപിഎയില്‍ ലോക്സഭയിലെ അംഗബലംകൊണ്ട് രണ്ടാമത്തെ കക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും മൂന്നാമത്തെ കക്ഷിയായ ഡിഎംകെയും മന്‍മോഹന്‍സിംഗിനും സോണിയാഗാന്ധിക്കും നേരേ കൂരമ്പുകള്‍ പായിച്ച ശേഷം കളം വിട്ടിരിക്കുന്നു. അവശേഷിക്കുന്ന നാലാമന് ശരത്പവാര്‍ കരാര്‍പ്രകാരമുള്ള പ്രതിബദ്ധത 2014 വരെ മാത്രമേയുള്ളൂ എന്ന് തുറന്നുപറഞ്ഞുകൊണ്ട് കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു. ചുരുക്കത്തില്‍ യുപിഎ ഉപ്പുവെച്ച കലംപോലെ ഫലത്തില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായിക്കഴിഞ്ഞിരിക്കയാണ്. സഭയില്‍ ഭൂരിപക്ഷമില്ലാത്ത ഇക്കൂട്ടര്‍ ചാക്കിട്ടുപിടിച്ചും വിലയ്ക്കുവാങ്ങിയും എണ്ണം തട്ടിക്കൂട്ടി അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ്. അഴിമതിയും അസ്ഥിരതയും ആഴത്തിലുള്ള അസ്വസ്ഥതകളുമാണ് ഇപ്പോള്‍ യുപിഎയുടെ മുഖമുദ്ര.
ചെറുതും വലുതുമായ ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ്സും മഹത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പ്രാഥമിക പ്രതിബന്ധത ഭരണകൂടങ്ങള്‍ക്കുണ്ട്. എന്നാല്‍ മന്‍മോഹന്‍സിംഗ് ഭരണകൂടം ഭരണഘടനാ സംവിധാനങ്ങളെ ദുര്ബലപ്പെടുത്തിനാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. സിഎജി, സുപ്രീംകോടതി, പാര്‍ലമെന്റ്, മാധ്യമങ്ങള്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷന്, സിബിഐ, ജെപിസി തുടങ്ങി നേരിട്ടും അല്ലാതെയുമുള്ള ഭരണഘടനാസൃഷ്ടികളായ മിക്ക സ്ഥാപനങ്ങളും ഇപ്പോള്‍ അപചയത്തലാണ്. ടുജി സ്പെക്ട്രം കേസ്സില്‍ ഖജനാവിന് നഷ്ടമില്ലെന്നും എ.രാജ തെറ്റുചെയ്തിട്ടില്ലെന്നും സുപീംകോടതിയില്‍ സത്യവാങ്മൂലം നല്കിയ മന്ത്രിസഭയാണ് ഇപ്പോഴുള്ളത്. ഫയല്‍ പരിശോധിച്ച് പ്രാഥമിക തെളിവുകള്‍ കണ്ടെത്തിയ കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മനസ്സില്ലാ മനസ്സോടെ കേന്ദ്രം മന്ത്രി രാജയുടെ രാജിയ്ക്കും അറസ്റ്റിനുമൊക്കെ സമ്മതം മൂളിയത്. സുപ്രീം കോടതിയില്‍ കളവു പറഞ്ഞ കുറ്റത്തിന്റെ പേരില്‍ കല്ക്കരിപ്പാടക്കേസ്സില് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണുള്ളത്. അറ്റോര്‍ണി ജനറല്‍ മുള്‍ക്കിരീടം പേറേണ്ടിവന്നതും അഡീഷണല്‍ സോളിസിറ്റര്‍ രാജിവെച്ചതുമൊക്കെ നാട് നേരിടുന്ന നാണക്കേടു തന്നെയാണ്. അഴിമതിയുടെ അടിവേരുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും ജനപഥ് പത്താം നമ്പര്‍ വീട്ടിലുമൊക്കെ ഉറച്ചുപോയ സാഹചര്യത്തില്‍ നിയമമന്ത്രിപോലും രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയാണുണ്ടായത്.
ഒരു രാജ്യത്തിന്റെ സുഗമമായ ഭരണം വലിയൊരളവോളം സ്വതന്ത്രവും നിഷ്പക്ഷവുമായ നിയമവാഴ്ചയിലധിഷ്ഠിതമാണ്. ബിജെപി ഇന്ത്യ ഭരിച്ച അരവ്യാഴവട്ടക്കാലത്തിനിടയില് സിബിഐയുടെ കുറ്റാന്വേഷണത്തിലിടപെട്ടതായ ഒരു സംഭവവും ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല. സിബിഐ രേഖകളോ, ഉദ്യോഗസ്ഥന്മാരെഴുതിയ ഗ്രന്ഥങ്ങളോ, പാര്‍ലമെന്ററി രേഖകളോ പരിശോധിച്ചാല്‍ അത്തരമൊരാരോപണം ആര്‍ക്കും എവിടെയും ഉന്നയിക്കാനുണ്ടാവില്ല. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥിതി മറിച്ചാണ്. ബോഫേഴ്സ് ഇടപാടില്‍ കോണ്‍ഗ്രസ്സ് ഭരണകൂടം സിബിഐയെ സ്വാധീനിച്ചതില്‍ മനംനൊന്ത് മലയാളിയായ സിബിഐ ജോയിന്റ് ഡയറക്ടര്‍ രാജിവെച്ചതും ഗ്രന്ഥമെഴുതിയതും ചരിത്രത്തിന്റെ ഭാഗമാണ്. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനുവേണ്ടി സിബിഐയുടെ നീതിബോധം വഴിമാറുന്നതില്‍ പ്രതിഷേധിച്ച് സിബിഐ ജോയിന്റ് ഡയറക്ടര്‍ ലാലിന്റെ രാജിയും അദ്ദേഹമെഴുതിയ വിവാദ ഗ്രന്ഥവും കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷകക്ഷികളുടേയും നെഞ്ചിലാണ് കൂരമ്പുകളായി തറയ്ക്കുന്നത്.
ഇപ്പോള്‍ കല്‍ക്കരിപ്പാട അഴിമതിക്കേസ്സില്‍ സിബിഐയും കേന്ദ്രസര്‍ക്കാരും നാണവും മാനവും ഇല്ലാത്ത നെറികേടുകാരായി വീഴ്ത്തപ്പെട്ടിരിക്കുന്നു. തങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാണെന്ന് വിലപിച്ച് കോടതിയില്‍ മാപ്പപേക്ഷിക്കാന്‍ സിബിഐ ഡയറക്ടര്‍ നിര്‍ബന്ധിതനായിരിക്കുന്നു. പോലീസിന് തൊഴില്‍ സ്വാതന്ത്ര്യം ഉറപ്പു വരുത്തിക്കൊണ്ടുള്ള പ്രകാശ് സിംഗ് കേസ് വിധിയും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ അട്ടിമറിക്കുകയാണുണ്ടായത്. ദല്‍ഹിയിലും അലിഗറിലും മറ്റും നിയമവാഴ്ച തകര്‍ന്നടിയുന്നതും സ്ത്രീകള്‍ പിച്ചിച്ചീന്തപ്പെടുന്നതും കണ്ട് സുപ്രീം കോടതിതന്നെ “നിങ്ങള്‍ക്കു നാണമില്ലേ” എന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിക്കുന്ന സ്ഥിതിവരെ ഇന്ത്യയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
യുപിഎ ഭരണത്തിന്‍കീഴില്‍ ഭീകരര്‍ അഴിഞ്ഞാടുകയാണ്. ആഭ്യന്തര ക്രമസമാധാനം ഇവിടെ തകരാറിലാണുള്ളത്. ഇന്ത്യയ്ക്ക് ചുറ്റുമുള്ള പതിനാല് രാജ്യങ്ങളിലും നമുക്കനുകൂലമല്ലാത്ത അപകട സ്ഥിതിയാണിപ്പോഴുള്ളത്. ഇന്ത്യന്‍ പട്ടാളക്കാരുടെ കഴുത്തറുക്കാന്‍ പാക് ഭീകരര്‍ തയ്യാറായപ്പോള്‍ നിസ്സംഗരായി നില്ക്കേണ്ടിവന്നവരാണിപ്പോള് ഇന്ദ്രപ്രസ്ഥം ഭരിക്കുന്നത്. അഴിമതിയുടെ കരിനിഴലില്‍ നടന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ നിയമനം സുപ്രീംകോടതി തന്നെ റദ്ദ് ചെയ്യേണ്ട ദുസ്ഥിതി ഇവിടെയുണ്ടായി. അഗസ്റ്റ വെസ്റ്റ്ലാന്‍സ് പ്രതിരോധ ഇടപാട് പശ്ചാത്തലമുള്ളയാളെ ഇപ്പോള്‍ സിഎജിയായി നിയമിച്ചിരിക്കുന്നു. ചരിത്രത്തില്‍നിന്നും കോണ്‍ഗ്രസ്സ് ഒന്നും പഠിക്കാന്‍ പോകുന്നില്ല എന്നതാണ് ഇത് കാട്ടുന്നത്. ജനങ്ങള്‍ക്ക് ശാപവും ഭാരവുമാണിപ്പോഴത്തെ യുപിഎ സര്‍ക്കാര്‍.
ഇപ്പോള്‍ സമ്പദ്വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലാണുള്ളത് ബിജെപി 2004 ല്‍ യുപിഎയ്ക്ക് കൈമാറിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ സുസ്ഥിരവും വികസനോന്മുഖവുമായിരുന്നു. കാര്‍ഷിക വളര്‍ച്ചയും വിലക്കയറ്റമില്ലാത്ത അവസ്ഥയുമൊക്കെയായിരുന്നു വാജ്പേയി ഭരണത്തിന്റെ മുഖമുദ്ര. എന്നാലിപ്പോള്‍ സാമ്പത്തിക വളര്‍ച്ച പകുതിയായി കുറഞ്ഞിരിക്കുന്നു. വിലക്കയറ്റം ഇരട്ടിയായി വര്‍ദ്ധിച്ചു. ഖജനാവ് കാര്യമായി ശോഷിക്കുന്നു. നാണയപ്പെരുപ്പവും കറന്‍സിയുടെ വിലയിടിവുംകൊണ്ട് നാട് നട്ടം തിരിയുന്നു. “കോണ്‍ഗ്രസ്സിന്റെ കൈകള്‍ സാധാരണക്കാര്‍ക്ക് ഒപ്പമെന്ന” മുദ്രാവാക്യം ഇവിടെ അര്ത്ഥരഹിതമായിരിക്കയാണ്.
ചുരുക്കത്തില്‍ ജനങ്ങളുടെ മുതുകത്തു കെട്ടിവെച്ച യുപിഎ ഭരണമെന്ന വിഴുപ്പുഭാണ്ഡം ഇറക്കിവെച്ച് ആശ്വാസം നല്‍കേണ്ട സമയം സമാഗതമായിരിക്കുന്നു. പൊതുസമൂഹം അതിനു തയ്യാറാണെന്ന സന്ദേശമാണ് അഴിമതിക്കെതിരെ പടനയിച്ച അണ്ണാഹസാരേയ്ക്കും ദല്‍ഹി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്നതിനെതിരേ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തിനും കിട്ടിയ ജനപിന്തുണ വിളിച്ചോതുന്നത്. ജനവിരുദ്ധ മന്മോഹന് ഭരണകൂടത്തിനെതിരേ ജനമുന്നേറ്റം എങ്ങും ദൃശ്യമാണ്. സംഘടിത ജനമുന്നേറ്റത്തിലൂടെ ഇപ്പോഴത്തെ ദുര്‍ഭരണത്തെ താഴെയിറക്കി ഇന്ദ്രപ്രസ്ഥം ശുദ്ധീകരിക്കയാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: