റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ പാര്‍ട്ടി പ്രചാരണ യാത്ര നടത്തിയ കോണ്‍ഗ്രസ് നേതാവ് മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുന്‍ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കര്‍മ്മയാണ് മരിച്ചത്. ജദല്പ്പൂരിലേക് പുറപ്പെട്ട പരിവര്‍ത്തന്‍ യാത്ര വനമേഖലയായ ഗീതം ഖാട്ടിയില്‍ പ്രവേശിച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.സി.ശുക്ലയ്ക്കും പരിക്കേറ്റു. ശുക്ലയെക്കൂടാതെ മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബസ്തറില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഫുലോദേവി നേതമിനും പരിക്കേറ്റിട്ടുണ്ട്.
ഛത്തീസ്ഗഡ് പാര്‍ട്ടി അധ്യക്ഷന്‍ നന്ദ്കുമാര്‍ പട്ടേലിനെയും മകനെയും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. റാലിക്കിടെ കുഴിബോംബ് സ്ഫോടനവും പിന്നാലെ വെടിവയ്പുമുണ്ടാകുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപി നടത്തിയ വികാസ് യാത്രയ്ക്കും കോണ്‍ഗ്രസിന്റെ പിരവര്ത്തന് യാത്രയ്ക്കും മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ പ്രചാരണത്തിനായി കഴിഞ്ഞ ഏപ്രില്‍ 12 മുതലാണ് കോണ്‍ഗ്രസ് പരിവര്‍ത്തന്‍ യാത്ര തുടങ്ങിയത്. മുഖ്യമന്ത്രി രമണ്‍ സിംഗിനെ ഫോണില്‍ വിളിച്ച പ്രധാനമന്ത്രി മന്മോഹന് സിംഗ് ഏത് തരത്തിലുള്ള സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചു. സ്ഥിതിഗതികളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് സഹായമാണ് വേണ്ടതെന്ന് കണ്ടെത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോട് മന്മോഹന് സിംഗ് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: