കോട്ടയം: നാഗമ്പടത്ത് നിര്‍മ്മാണത്തിലിരിക്കെ ഫഌറ്റില്‍നിന്നും ഇഷ്ടികവീണ് രണ്ട് കന്യാസ്ത്രീകള്‍ മരിച്ച സംഭവത്തില്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ കൂറുമാറി. 15 സാക്ഷികളാണ് കൂറുമാറിയത്. ഇതില്‍ പ്രധാന സാക്ഷി സിസ്റ്റര്‍ പൂക്കേരിയേയും ഉള്‍പ്പെടുന്നു. 2007 നവംബര്‍ 21ന് വൈകിട്ട് 4 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഫാത്തിമ മാതാ കോണ്‍വെന്റിലെ സിസ്റ്റര്‍മാരായിരുന്നു മാജി, രശ്മി എന്നിവരാണ് നിര്‍മ്മാണത്തിലിരുന്ന ഫഌറ്റിന്റെ മുകളില്‍നിന്നും സിമന്റ് കട്ട വീണ് ദാരുണമായി കൊല്ലപ്പെട്ടത്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫഌറ്റ് നിര്‍മ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സിസ്റ്റര്‍ പൂക്കേരിയ അന്നത്തെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ച് അന്വേഷിച്ച് വരികേയാണ് അപകടം ഉണ്ടായത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
സിപിഎം മുന്‍സിപ്പല്‍ കൗണ്‍സിലറായിരുന്ന ജിബി ജോണിന്റെ ഭാര്യ ലേഖ ജിബിയുടെ പേരിലാണ് ഈ ഫഌറ്റ്. ലേഖ ജിബി അടക്കം 11 പേരായിരുന്നു കേസിലെ പ്രതികള്‍. കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന കേസ് വിസ്താരത്തിനിടയിലാണ് സാക്ഷികള്‍ കൂറുമാറിയത്. കേസില്‍ ആകെ 50ലേറെ സാക്ഷികളാണുള്ളത്. ജൂണ്‍ 11 ന് 3 സാക്ഷികളെ വിസ്തരിക്കും. കന്യാസ്ത്രീകള്‍ മരിച്ച സംഭവത്തില്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ കൂറുമാറി പ്രോസിക്യൂഷനെതിരായി മൊഴി നല്‍കിയതിനെതിരെ സഭയ്ക്കുള്ളില്‍ വിവാദം പുകയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: