ന്യൂദല്‍ഹി: വാതുവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിസിസിഐ പ്രസിഡന്റും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമയുമായ എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെ അന്വേഷണ വിധേയമായി ബിസിസിഐ സസ്പെന്‍ഡ് ചെയ്തു. ബിസിസിഐ നടത്തുന്ന അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ അദ്ദേഹത്തെ പുറത്താക്കും.
അതിനിടെ വാതുവയ്പ്പില്‍ മെയ്യപ്പന്റെ പങ്ക് കൂടുതല്‍ പുറത്തുവന്നു. മെയ്യപ്പന്റെ വീട്ടില്‍ പോലീസ് റെയിഡ് നടത്തുകയും ലാപ്ടോപ്പ് അടക്കമുള്ള സ്വകാര്യ വസ്തുക്കള്‍ പോലീസ് കണ്ടെത്തുകയും ചെയ്തു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മെയ്യപ്പനെ ഈ മാസം 29 വരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. നേരത്തെ വാതുവയ്പ്പുകാര്‍ക്ക് ടീമിന്റെ നിര്‍ണായക വിവരങ്ങള്‍ മെയ്യപ്പന് കൈമാറിയിരുന്നതായുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. അതിനിടെ ഒമ്പതു മത്സരങ്ങളില്‍ മെയ്യപ്പന് വാതുവച്ചെന്നും അതില്‍ നാലെണ്ണത്തില്‍ അദ്ദേഹം വിജയിച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വാതുവയ്പ്പുകാരന് വിന്ദു ധാരാ സിംഗ് അടക്കമുള്ളവരുമായി മെയ്യപ്പനുള്ള ബന്ധവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: