രാഷ്ട്രത്തെ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചുകൊണ്ട് മാവോയിസ്റ്റുകള്‍ കഴിഞ്ഞദിവസം ഛത്തീസ്ഗഡില്‍ അഴിഞ്ഞാടി. പിസിസി പ്രസിഡന്റ് അടക്കം 27 പേരാണ് കൊല്ലപ്പെട്ടത്. ബസ്തറില്‍ രാഷ്ട്രീയ പ്രചാരണത്തിന് പോയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ടവര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന്റെ വഴിമുടക്കി അക്രമിക്കുകയായിരുന്നു. കുഴിബോംബുകളും തോക്കുകളും ഉപയോഗിച്ചുള്ള അക്രമം ആസൂത്രിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് ഛത്തീസ്ഗഡിലെ ദന്തേവാഡയിലായിരുന്നു സമാനമായ അക്രമം നടത്തിയത്. ഇതില്‍ 76 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. കൊന്നും കൊലവിളിച്ചും തങ്ങളുടെ സാന്നിധ്യമറിയിക്കുകയും ഭീഷണിപ്പെടുത്തി കാര്യം നേടുകയും ചെയ്യുന്ന കാട്ടുനീതിയാണ് മാവോയിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ തകര്‍ക്കാനുള്ള ബാഹ്യശക്തികളുടെ ശക്തമായ പിന്തുണയും സഹായവും ഇവര്‍ക്കുണ്ടെന്ന് ഇതിനകം തന്നെ തെളിഞ്ഞതാണ്. മധ്യ ഇന്ത്യയിലെ ദണ്ഡകാരണ്യ വനത്തില്‍ ചുവടുറപ്പിച്ച് രാജ്യം മുഴുവന്‍ ശൃംഖല വ്യാപിപ്പിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് ഇതിനകം 13 സംസ്ഥാനങ്ങളിലെ 156 ജില്ലകളിലെങ്കിലും ശക്തമായ ആധിപത്യമുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ആന്ധ്ര, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഒഡീഷ, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഇതില്‍ പ്രമുഖം. ആന്ധ്രയിലെ വനപ്രദേശങ്ങള്‍ മുഴുവന്‍ അവരുടെ അധീനത്തിലായിക്കഴിഞ്ഞു.
ലോകത്തെ ഏറ്റവും വലിയ അധോലോക കമ്യൂണിസ്റ്റുപാര്ട്ടിയെന്ന് വിശേഷിപ്പിക്കുന്ന സിപിഐ (മാവോയിസ്റ്റ്) രൂപമെടുത്തത് ഒന്‍പതു വര്‍ഷം മുമ്പാണ്. ആന്ധ്രാപ്രദേശാണിതിന്റെ ജന്മസംസ്ഥാനമെന്നു പറയാം. ആന്ധ്രപ്രദേശ് സര്‍ക്കാരിനെ പതിറ്റാണ്ടുകള്‍ വിറപ്പിച്ച പീപ്പിള്‍സ് വാര് ഗ്രൂപ്പ് 2004 ഒക്ടോബറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യ (എംസിസി) എന്നിവയെ ലയിപ്പിച്ച് രൂപീകരിച്ച പ്രസ്ഥാനമാണ് സിപിഐ (മാവോയിസ്റ്റ്). മനുഷ്യസ്നേഹമാണ് കമ്യൂണിസമെന്ന അവകാശവാദങ്ങള്‍ എത്രമാത്രം പൊളിയാണെന്ന് മാവോയിസ്റ്റുകള്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞു. നിരപരാധികളെ കൊന്നും വിറപ്പിച്ചും കൊള്ളയടിച്ചും സമ്പാദിക്കുന്നവരെ മനുഷ്യസ്നേഹികളാണെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. ആയിരക്കണക്കിന് സായുധരായ കേഡര്‍മാരും രഹസ്യവിവരങ്ങള്‍ നല്കുന്ന ശൃംഖലയും ഇവര്‍ക്കുണ്ട്. ആന്ധ്രയിലടക്കം ഇവരുടെ സമാന്തര ഭരണമാണ് നടക്കുന്നത്.
നികുതി പിരിവ് ഉള്‍പ്പെടെ ഇവര്‍ നടത്തുന്നു. ആദിവാസികളാണ് ഇവരുടെ സമ്പത്തും ശക്തിയും സ്ത്രീകളടക്കമുള്ള ആദിവാസിയുവാക്കളെ ആയുധമണിയിച്ച് പൊരുതി നേട്ടമുണ്ടാക്കയാണവര്. വഴങ്ങാത്ത ഉദ്യോഗസ്ഥരെയും സുരക്ഷാഭടന്മാരെയും വരുതിയിലാക്കാന്‍ പദ്ധതിയുണ്ട്. അല്ലാത്തവരെ വകവരുത്തുകയുമാണ് പതിവ്. കഴിഞ്ഞ ദിവസം ഒഡീഷയില്‍ ഒരു പോലീസുദ്ദ്യോഗസ്ഥനുണ്ടായ ദുരന്തം അതിന്റെ ഉദാഹരണമാണ്.
യന്ത്രത്തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളും കുഴിബോംബുകള്‍ സ്ഥാപിക്കാനുള്ള കഴിവും ഇവര്‍ക്കുണ്ട്. ഓപ്പറേഷന് ഗ്രീന്‍ഹണ്ട് എന്ന പേരില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ പ്രത്യേക സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്തെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.
കൊടുംകാടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന നീക്കങ്ങളെ ചെറുക്കാനുള്ള പരിമിതിയാണ് പ്രധാനകാരണം. പൊലീസിന് വിവരങ്ങള്‍ നല്‍കുന്നവരെ കൊലപ്പെടുത്തുന്ന രീതി പിന്തുടരുന്നതിനാല് മാവോയിസ്റ്റുകളെപ്പറ്റിയുള്ള വിവരങ്ങള്‍ നല്കാന് ഗ്രാമീണര്‍ മടിക്കുകയും ചെയ്യുന്നു. എന്നാല്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഇതിന് ഫലപ്രദമായ പദ്ധതി നടപ്പാക്കിയിരുന്നു. അതിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്സുകാരും കേന്ദ്രസര്‍ക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരും രംഗത്തിറങ്ങുകയായിരുന്നു. ഇന്നിപ്പോള്‍ മാവോയിസ്റ്റുകളെ നേരിടാന്‍ സംഘടിതനീക്കം വേണമെന്ന് പ്രധാനമന്ത്രിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും തോന്നിയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും അവര്‍ നയിക്കുന്ന സര്‍ക്കാരുകളുടെയും നിഷ്ക്രിയത്വവും നേരും നെറിയുമില്ലാത്ത നടപടികളുമാണ് മാവോയിസ്റ്റുകളെപ്പോലുള്ള ഭീകരന്മാരുടെ ഉത്ഭവത്തിനും വ്യാപനത്തിനുമെല്ലാം ഇടയാക്കിയത്. ഇത്തരക്കാരെ അടിച്ചമര്‍ത്തണമെന്ന് ഇപ്പോഴുണ്ടായ വീണ്ടുവിചാരം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ രാജ്യസ്നേഹികളുടെ പിന്തുണയും പ്രേരണയുമുണ്ടാകും. നിരപരാധികളെ കൊന്നൊടുക്കുന്ന ആശയം എത്രവലുതായാലും അതിന് കാട്ടുനീതിയെന്നല്ലാതെ മറ്റൊരു പേരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: