കൊച്ചി: പ്രതീക്ഷയുടെ ഹൃദയതാളം നിലച്ചു; ഷിന്റോ മരണത്തിന് കീഴടങ്ങി. കുമാരി ഇനി ഷിന്റോയിലൂടെ ജീവിക്കില്ല. കേരളത്തിലെ മൂന്നാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ മുളന്തുരുത്തി സ്വദേശി ഷിന്റോ കുര്യാക്കോസ് (27) ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 17-നായിരുന്നു ഷിന്റോയുടെ ഹൃദയം മാറ്റിവെച്ചത്. ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കാലൂന്നിയ ഷിന്റോക്ക് വൃക്ക ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ താളം തെറ്റിയതാണ് പ്രതീക്ഷയുടെ ഹൃദയമിടിപ്പ് നിലയ്ക്കാന്‍ കാരണം.
മുളന്തുരുത്തി കാട്ടുപാടത്ത് വീട്ടില്‍ കുര്യാക്കോസിന്റെ മകനായ ഷിന്റോ മൂന്ന് വര്‍ഷമായി ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു. എന്നാല്‍ മൂന്ന് മാസമായി അതീവ ഗുരുതരാവസ്ഥയില്‍ എറണാകുളം ലിസി ആശുപത്രിയില്‍ കഴിഞ്ഞ ഷിന്റോയുടെ ശരീരത്തില്‍ വിജയകരമായി ഹൃദയം വച്ച്പിടിപ്പിച്ചത്. അമൃത ആശുപത്രിയില്‍ മസ്തിഷ്കമരണം സംഭവിച്ച ആലുവ പറമ്പയം മിറ്റത്താനിക്കല്‍ ജോസിന്റെ ഭാര്യ കുമാരിയുടേതാണ്. എട്ട് മിനിറ്റ്കൊണ്ട് അമൃതയില്‍നിന്നും ലിസ്സി ആശുപത്രിയിലേക്ക് ഹൃദയം എത്തിച്ചത്.
സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു മറ്റൊരു ആശുപത്രിയില്‍നിന്ന് ഹൃദയമെടുത്ത് വേറൊരു ആശുപത്രിയിലെ രോഗിയില്‍ വച്ചുപിടിപ്പിച്ചത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ഹൃദയംമറ്റീവ്ക്കല് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്കുശേഷം ഷിന്റോയുടെ ഹൃദയമിടിപ്പ് ശരിയായ രീതിയിലേക്ക് വന്നെങ്കിലും വൃക്കയുടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. അനുയോജ്യമായ ഹൃദയം ലഭിക്കാനായി ഏറെ കാത്തിരിക്കേണ്ടിവന്നതാണ് ഷിന്റോയുടെ മരണത്തിന് കാരണമെന്ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോ. ചാക്കോ പെരിയപ്പുറം പറഞ്ഞു. അതീവ ഗുരുതരാവസ്ഥയില്‍ ഹൃദയവും കാത്ത് നാല്പത് ദിവസത്തോളം ഷിന്റോ ആശുപത്രിയിലായിരുന്നു.
പ്രവര്‍ത്തനം തകരാറിലായ ഹൃദയവുമായി ദിവസങ്ങളോളം കഴിയേണ്ടിവന്നത് വൃക്കയെയും ശ്വാസകോശത്തെയും ബാധിച്ചു. ശ്വാസകോശത്തിലേക്ക് ശരിയായ രീതിയില്‍ രക്തം പമ്പുചെയ്യാന്‍ പുതിയതായി തുന്നിച്ചേര്‍ത്ത ഹൃദയത്തിന് കഴിഞ്ഞതുമില്ല. ഇതിനിടെ കരളില്‍ മഞ്ഞപ്പിത്തവും പിടിച്ചു. ഇതിനിടെ ഹൃദയത്തിന്റെ വലതുവശത്തെ ഉറയ്ക്ക് തകരാറും സംഭവിച്ചു. കൃത്രിമമായി ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചെങ്കിലും പൂര്‍ണതോതില്‍ ഹൃദയത്തിന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. വൈദ്യശാസ്ത്രത്തിനപ്പുറത്ത് ദൈവമാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.
ഷിന്റോയുടെ സംസ്കാരം ഇന്നലെ വൈകിട്ട് മുളന്തുരുത്തി മാര്‍ത്തോമാ കത്തീഡ്രലില്‍ നടന്നു. ഒരു നാട് മുഴുവന്‍ സംസ്കാരച്ചടങ്ങില്‍ കണ്ണീരോടെ പങ്കെടുത്തു. ഷീല അമ്മയാണ്. സഹോദരി: ഷിനി.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: