റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാഹനവ്യൂഹത്തിനുനേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. നാടിനെ ഒന്നാകെ ഞെട്ടിച്ച ആക്രമണത്തില്‍ മുന്‍മന്ത്രി മഹേന്ദ്ര കര്‍മ്മയടക്കം നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്ലയുടെ നില അതീവഗുരുതരമാണ്. ആന്ധ്രയിലെ ഭദ്രാചലം ജില്ലയെയും ഛത്തീസ്ഗഢിനെ ബന്ധിപ്പിക്കുന്ന ദേശീയപാത 202 ന് സമീപമുള്ള ദര്ബഗാട്ടി താഴ്വരയിലായിരുന്നു ആക്രമണം. ജഗദല്‍പൂര്‍ ജില്ലയിലെ ഈ താഴ്വാരം മാവോയിസ്റ്റ് സ്വാധീന മേഖലയാണ്.
ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ ഛത്തീസ്ഗഢ് പിസിസി അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിനെയും മകനെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ബസ്തറിലെ ജിറാം താഴ്വരയില്‍നിന്നും ഇന്നലെ കണ്ടെത്തി. ഇരുവരുടെയും മൃതദേഹത്തില്‍ നിറയെ വെടിയുണ്ടകളേറ്റ പാടുകളുണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റ് എട്ടുപേരുടെ മൃതദേഹങ്ങളും ജിറാം താഴ്വരയില്‍നിന്നും കണ്ടെത്തി. അതേസമയം, മേഖലയില്‍ പെയ്ത കനത്ത മഴ സുരക്ഷാസേനയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.
കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തിയ ‘പരിവര്‍ത്തന്‍’ യാത്രക്കുനേരെയാണ് മാവോയിസ്റ്റുകള്‍ ആഞ്ഞടിച്ചത്. മാവോ ഭീകരരുടെ നോട്ടപ്പുള്ളിയായിരുന്നു കൊല്ലപ്പെട്ട മഹേന്ദ്രകര്‍മ്മ. മാവോയിസ്റ്റുകള്‍ക്കെതിരെ സാല്മജുദം എന്ന പേരില്‍ ജനകീയസേന രൂപീകരിച്ച കര്‍മ്മ സംസ്ഥാനത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയായിരുന്നു. മാവോയിസ്റ്റുകള്‍ ഇതിനുമുമ്പ് നടത്തിയ ആക്രമണങ്ങളില്‍നിന്നും കര്‍മ്മ നിരവധിതവണ രക്ഷപ്പെട്ടിരുന്നു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ ഉദയ മുദലിയാറും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.
അതേസമയം, രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ള നിരവധി നേതാക്കള്‍ ആക്രമണത്തെ അപലപിച്ചു. മാവോയിസ്റ്റ് ഭീകരരുടെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കി. ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്കായി 50,000 രൂപയും അനുവദിച്ചു.
ഭാരതീയ ജനതാപാര്‍ട്ടിയും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ ബിജെപി പ്രസിഡന്റ് രാജ്നാഥ്സിംഗ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സതേസമയം മാവോയിസ്റ്റുകള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് ഛത്തീസ്ഗഢിന് കൂടുതല്‍ സേനയെ അനുവദിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി രമണ്‍സിംഗിന് ഇസഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷ ഏര്‍പ്പെടുത്തി. വിഐപികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ബ്ലാക്ക്യാറ്റ് കമാന്‍ഡോകളെ ഇതിനായി വിന്യസിച്ചുകഴിഞ്ഞു. കൂടാതെ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും ഇന്നലെ സംസ്ഥാനം സന്ദര്‍ശിച്ചു.
അതേസമയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ കേന്ദ്രമന്ത്രി വി.സി. ശുക്ലയെ റായ്പൂരില്‍നിന്നും വിമാനമാര്‍ഗം ഗുര്ഗോണിലെത്തിച്ചിട്ടുണ്ട്. എണ്‍പത്തിനാലുകാരനായ വി.സി. ശുക്ലയുടെ ശരീരത്തില്‍നിന്നും മൂന്ന് വെടിയുണ്ടകള്‍ ശസ്ത്രക്രിയയിലൂടെ നീക്കിയശേഷമാണ് അദ്ദേഹത്തെ ഗുര്‍ഗോണിലേക്ക് മാറ്റിയത്.
മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി ഗുര്‍ഗാവിലെ ആശുപത്രിയിലെത്തി വി.സി. ശുക്ലയെ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ നിലയില്‍ പുരോഗതിയുണ്ടെന്ന് അദ്വാനി പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: