തിരുവനന്തപുരം: വിദേശ വ്യവസായി എം.എ.യൂസഫലിയുടെ പദ്ധതികളെക്കുറിച്ച് സിപിഎമ്മില്‍ രൂപംകൊണ്ട ചേരിതിരിവ് രൂക്ഷമായി. യൂസഫലിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് രംഗത്തെത്തിയതോടെ വ്യക്തമായ ഭിന്നതയാണ് ഈ വിഷയത്തില്‍ സിപിഎമ്മിലുണ്ടായിരിക്കുന്നത്. സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയുടെ നിലപാടിനെ പരസ്യമായി വെല്ലുവിളിച്ചാണ് വി.എസ് രംഗത്തെത്തിയിരിക്കുന്നത്. വി.എസിനെ പിന്തുണച്ച് മുന്‍മന്ത്രി പാലൊളി മുഹമ്മദുകുട്ടിയും രംഗത്തു വന്നു.
ലുലു മാളിന് അനുമതി നല്‍കിയതില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് വി.എസ്.അച്യുതാനന്ദന് അഭിപ്രായപ്പെട്ടു. ലുലു മാളിനായി ഭൂമി കയ്യേറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ കാലത്ത് ലുലു മാളിനും ബോള്‍ഗാട്ടി പദ്ധതിക്കും അനുമതി നല്‍കിയത് ചട്ടവിരുദ്ധമായല്ല-വിഎസ് പറഞ്ഞു.
യൂസഫലിയുടെ കമ്പനി ഭൂമി കൈയേറിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്കുട്ടിയെ താന്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത് എല്ലാം ചട്ടങ്ങളും അനുസരിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നാണ്. അഞ്ചു വര്‍ഷം ഇടതു സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ പദ്ധതി സംബന്ധിച്ച് യാതൊരു പരാതിയും ഉയര്‍ന്നില്ലെന്നും വി.എസ് വ്യക്തമാക്കി. ചട്ടവിരുദ്ധമെന്ന് പറഞ്ഞ എറണാകുളം ജില്ലാ സെക്രട്ടറി സി.എം.ദിനേശ് മണി ആദ്യം പറഞ്ഞത് പിന്നീട് അദ്ദേഹം തന്നെ തിരുത്തിയെന്ന് വി.എസ് പറഞ്ഞു. നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്കുന്ന പദ്ധതി കൊണ്ടുവന്ന തന്നെ ആക്ഷേപിച്ചു എന്നാണ് യൂസഫലി പറയുന്നത്. യുവാക്കള്‍ക്കു തൊഴിലവസരം നല്കാന് പദ്ധതി തുടങ്ങിയ അദ്ദേഹത്തെ ആക്ഷേപിച്ചവര്‍ തിരുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വി.എസ്സിന്റെ അഭിപ്രായത്തെ എതിര്‍ത്ത് എം.എം.ലോറന്‍സ് രംഗത്തെത്തി. എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചിട്ടും അഴിമതി നടക്കുന്ന സംഭവങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ബിസിനസുകാര്‍ ലാഭത്തിനു വേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കും. യൂസഫലിയും ഒരു ബിസിനസുകാരനാണ്. ഇക്കാര്യത്തില്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ആണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. തുറമുഖ ഭൂമി എങ്ങനെയാണ് ചുളുവിലയ്ക്ക് നല്‍കുക. ടെന്‍ഡറില്‍ ഒരാള്‍ മാത്രമാണ് പങ്കെടുക്കുന്നതെങ്കില്‍ അത് മറ്റീവ്ക്കണമായിരുന്നു. ഇക്കാര്യം ഹൈക്കോടതിയേയും ബോധ്യപ്പെടുത്തണമായിരുന്നു. പദ്ധതിക്കു വേണ്ടിയുള്ള പാരിസ്ഥിതിക അനുമതി അടക്കമുള്ളവ എങ്ങനെ യൂസഫലി നേടിയെടുത്തുവെന്നും വ്യക്തമാക്കണം. അനുമതികള്‍ നേടിയെടുക്കാന്‍ പല മാര്‍ഗങ്ങളും ഉണ്ട്. എന്നാല്‍ അത് ഏത് വഴിയിലൂടെയാണെന്ന് അന്വേഷണം നടത്തണമെന്ന് താന്‍ ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നെന്നും ലോറന്‍സ് പറഞ്ഞു. 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുവെന്ന കാര്യം മാത്രം കണക്കിലെടുത്ത് പദ്ധതിയിലെ ക്രമക്കേടിന് കൂട്ടു നില്ക്കാന് സാധിക്കില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് യൂസഫലിയുടെ പദ്ധതിക്കെതിരേ ജില്ലാ കമ്മിറ്റി രംഗത്തെതിയതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണിയും പ്രതികരിച്ചു.
വിഎസിന്റെ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണച്ചാണ് മുന്‍മന്ത്രി പാലോളി മുഹമ്മദ്കുട്ടി രംഗത്തെത്തിയത്. ലുലുമാള്‍ വിവാദത്തില്‍ സിപിഎം നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കേണ്ട കാര്യമില്ല. ലുലുമാളിനു ഭൂമി നല്‍കണമെന്ന ആവശ്യം വന്നപ്പോള്‍ ലേലം ചെയ്തു നല്‍കാമെന്ന തന്റെ നിലപാട് മന്ത്രിസഭ അംഗീകരിച്ചതാണെന്നും വിഎസ് വിളിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോടു വ്യക്തമാക്കിയിരുന്നു എന്നും പാലൊളി പറഞ്ഞു. താന്‍ മന്ത്രിയായിരുന്ന കാലത്തു ലുലുമാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചട്ടലംഘനമോ പരാതികളോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ലുലു മാളിനു വ്യവസ്ഥ ലംഘിച്ചു ഭൂമി കൈമാറുകയോ കെട്ടിടനിര്‍മാണച്ചട്ടം ലംഘിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധിച്ച് കണ്ടെത്താമെന്നും പാലോളി അഭിപ്രായപ്പെട്ടു.
ഇടപ്പള്ളിയില്‍ ഭൂമി കയ്യേറിയാണ് ലുലു മാള്‍ നിര്‍മ്മിച്ചതെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. ലുലു ബോള്‍ഗാട്ടി പാലസ് പദ്ധതിക്കെതിരെയും സി.പി.എം ആരോപണം ഉന്നയിച്ചിരുന്നു. കായല്‍ കയ്യേറിയാണ് ബോള്‍ഗാട്ടി പാലസ് പദ്ധതി നിര്‍മ്മിച്ചതെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. പദ്ധതിക്കെതിരെ സിഐടിയു പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഎം നേതാവ് എം.എം ലോറന്‍സ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇടപ്പള്ളിയില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുന്നതിന് ലുലു ഗ്രൂപ്പ് സര്‍ക്കാരിനെ സാമ്പത്തികമായി സഹായിക്കണമെന്നും സിപിഎം എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിരുന്നു. ഇടപ്പള്ളി ജംഗ്ഷനില്‍ തിരക്ക് വര്‍ധിച്ചത് ലുലുവന്നതിന് ശേഷമാണെന്ന് പറഞ്ഞായിരുന്നു ഈ ആവശ്യം. സിപിഎമ്മിന്റെ എതിര്‍പ്പ് ശക്തമായതിനെതുടര്‍ന്ന് ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് വ്യവസായി യൂസഫലി തീരുമാനിച്ചതാണ് വിവാദമായത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: