ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ഭരണത്തില്‍ കയറിയ അന്നുമുതല്‍ ശനി ബാധിച്ചുവെന്നത് വെറുമൊരു ആരോപണമല്ല. ഇക്കാണായ ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും അഭിപ്രായം അതു തന്നെയാണ്. കൈപ്പിടിയിലൊതുങ്ങുന്ന ഭൂരിപക്ഷത്തിന്റെ അല്പബലത്തില് മുന്നോട്ടു പോവുമ്പോള്‍ നിക്ഷിപ്ത താല്പര്യക്കാര് അവര്‍ക്കു തോന്നിയ വഴിയിലൂടെ ഭരണത്തെ വലിച്ചുകൊണ്ടുപോവുകയായിരുന്നു.അതിനെതിരെ നില്ക്കുന്ന സകലസംഗതികളും അവര്തട്ടി നിരത്തുകയും ചെയ്തു.തങ്ങള്‍ക്കു നേരെ ഉയരുന്ന ഓരോ വിരലും കൊത്തിയരിയാന്‍ പാകത്തില്സ്ഥിതിഗതികളെ കൊണ്ടുചെന്നെത്തിക്കാന്‍ ഇത്തരം ക്ഷുദ്രശക്തികള്‍ക്ക് കഴിഞ്ഞു.
തങ്ങളുടെ സ്വാര്ഥതാല്പര്യം മൊത്തം സമൂഹത്തിനും അസ്വസ്ഥതയുണ്ടാക്കുമ്പോഴും തങ്ങളുടെ ഔദാര്യത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്ന ധാര്‍ഷ്ട്യമാണ് മുസ്ലീംലീഗിനും അവരുടെ ഒത്താശക്കാര്ക്കുമുള്ളത്. അതിന് കണക്കും വിശദീകരണങ്ങളുമായി അവര്‍ രംഗത്ത് സജീവമാകുകയും ചെയ്യുന്നസ്ഥിതിയാണ്. മന്ത്രിമാരുടെ എണ്ണത്തിന്റെ കാര്യത്തിലും പൊതുപരിപാടിയില്‍ പങ്കെടുക്കുന്നവരുടെ വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഈ ശാഠ്യം വിജയകരമായി അവര്‍ നടപ്പാക്കി. ഒടുവില്‍ മേയര്‍മാരെ ബഹുമാനപൂര്‍വം സംബോധനചെയ്യുന്ന ആരാധ്യപദവും നീക്കം ചെയ്യാന്‍ അവര്‍ ഉത്സാഹിച്ചു; അത് നടപ്പാവുകയും ചെയ്തു. ചെറിയതാലിബാനിസത്തില് നിന്ന് വലിയ താലിബാനിസത്തിലേക്കുള്ള ഒരു യാത്രയായി ഉമ്മന്‍ചാണ്ടി ഭരണത്തെ തല്പരകക്ഷികള് ഉപയോഗപ്പെടുത്തി. ഇതിനെതിരെ പ്രതികരിക്കുന്നവരെ വര്‍ഗീയതയുടെ കഠാരമുന കാട്ടി അത്തരക്കാര്‍ നിശ്ശബ്ദരാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ വിപ്ലവക്കൂട്ടങ്ങള്‍ പോലും പഞ്ചപുച്ഛമടക്കിനില്‍ക്കുന്ന അന്തരീക്ഷമാണ് കേരളത്തിലുള്ളത്. ഇത്തരം തല്പരകക്ഷികളുടെ അജണ്ട വളരെ വ്യക്തമാണെങ്കിലും കോണ്‍ഗ്രസ്സിന്റെ മേല്ക്കുപ്പായത്തിനുള്ളിലും അതു തന്നെയെന്നു വരുന്നത് ഞെട്ടലുളവാക്കുന്നതാണ്.
പ്രബല സാമുദായികസംഘടനകളായ എസ്എന്‍ഡിപിയും എന്‍എസ്എസ്സും സഹകരണത്തിന്റെ പൂക്കാലങ്ങളിലേക്ക് ഒരുമയോടെ നീങ്ങിത്തുടങ്ങിയത് മുന്നേസൂചിപ്പിച്ച താല്പര്യക്കാര്ക്കും കോണ്‍ഗ്രസ്സിനും ഒരുപോലെ അസ്വാസ്ഥ്യമുണ്ടാക്കി എന്നതാണ് വാസ്തവം. പ്രകടമായ സ്വജനപക്ഷപാതവും ന്യൂനപക്ഷ സ്നേഹത്തിന്റെ പേരില്‍ നടക്കുന്ന കൊള്ളരുതായ്മകളും ചൂണ്ടിക്കാണിച്ച് നെഞ്ചുറപ്പോടെ നില്ക്കാന് ഇതുവരെ ആരുമില്ലാതിരുന്ന സ്ഥിതിമാറുകയും, കഷ്ടനഷ്ടങ്ങളുടെയും നിസ്സഹായതയുടെയും നടുക്കടലില്പെട്ടുപോയ ഭൂരിപക്ഷത്തിന് കൈത്താങ്ങായി സാമുദായികസംഘടനകള്‍ രംഗത്തുവരികയുംചെയ്തു. ഇത് ഒട്ടൊന്നുമല്ല ഉമ്മന്‍ചാണ്ടി പ്രഭൃതികളെ പ്രകോപിപ്പിച്ചത്. അതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് കഴിഞ്ഞ ദിവസം ആലപ്പുഴ ഡിസിസി പാസ്സാക്കിയ പ്രമേയം. എന്നും ചവിട്ടിയരയ്ക്കപ്പെട്ടേണ്ട സമൂഹമായി ഇവിടുത്തെ ഭൂരിപക്ഷ ജനത നിലകൊള്ളണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആഗ്രഹം. കമ്യൂണിസ്റ്റുകളുടെ നിലപാടും ഇതില്‍ നിന്ന് ഒട്ടും ഭിന്നമല്ല എന്നത് വേറെ കാര്യം. വോട്ടുകുത്ത് യന്ത്രത്തിലേക്ക് ചിതറിനില്‍ക്കുന്ന ഭൂരിപക്ഷത്തെ കൊണ്ടുപോകാന്‍ നിഷ്പ്രയാസം കഴിയുമെന്ന വിശ്വാസമാണ് ഇരുരാഷ്ട്രീയകക്ഷികള്ക്കുമുള്ളത്. ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ അതിനായി മ്ലേച്ഛമായ ഏതുവഴിയും തേടാറുമുണ്ട് എന്നത് പകല്‍ പോലെ വ്യക്തം. എന്‍എസ്എസ്-എസ്എന്‍ഡിപി സംഘടനകള്‍ ഒന്നിച്ചു നീങ്ങാന്‍ തീരുമാനിച്ചത് അവര്‍ക്ക് വെള്ളിടിയായി. അത്തരം നീക്കം എങ്ങനെയും തകര്‍ക്കണമെന്ന താല്പര്യത്തിന്റെ ബഹിര്‍സ്ഫുരണമായി ആലപ്പുഴ ഡിസിസിയുടെ പ്രമേയം. വ്യക്തിഹത്യ നടത്തുന്ന മൂന്നാം കിട ക്രിമിനല്‍ പണിയിലേക്ക് ഒരുദേശീയ കക്ഷിയുടെ ജില്ലാഘടകം എത്തിച്ചേര്‍ന്ന ദൗര്ഭാഗ്യകരമായസംഭവമായിരുന്നു അത്.
തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം ഏതാണ്ട് എട്ടുനിലയില്‍ പൊട്ടിയതോടെ പുതിയ ആരോപണവുമായി ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ രംഗത്തെത്തിയത് ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. നിഷ്പ്പക്ഷനിലപാടുള്ളവര് ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു നേരെയാണ് ഷുക്കൂര്‍ ആരോപണശരമയച്ചിരിക്കുന്നത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി കോണ്‍ഗ്രസ് നേതാക്കളുടെ വായടപ്പിക്കാനുള്ള തന്ത്രമാണ് വെള്ളാപ്പള്ളിയുടേതെന്നാണ് ആരോപണം. ഭൂരിപക്ഷജനതയെ പലതരത്തില്‍ ദ്രോഹിക്കുകയും അര്‍ഹതപ്പെട്ടതുപോലും തടഞ്ഞുവെക്കുകയും ചെയ്യുന്ന രാഷ്ട്രീയനൃശംസതക്കുനേരെ ഗുരുദേവദര്‍ശനത്തിന്റെ ഉള്‍ക്കരുത്ത് പരിചയാക്കി നെഞ്ചുറപ്പോടെ നില്ക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശന് എന്ന് ബഹുഭൂരിപക്ഷത്തിനും അറിയാം. അദ്ദേഹത്തെ ഓലപ്പാമ്പുകാട്ടി ഭയപ്പെടുത്താനോ അധികാര ധാര്‍ഷ്ട്യം കൊണ്ട് അകറ്റിനിര്‍ത്താനോ കഴിയില്ല. അതറിയാവുന്നതുകൊണ്ടാണ് മാനസികരോഗികളുടെ നിലവാരത്തില്‍ നട്ടാല്‍ പൊടിക്കാത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് ജില്ലാ ഘടകം രംഗത്തുവരുന്നത്.
പ്രബല ശക്തിയുള്ള രണ്ടു സംഘടനകളുടെ ഒത്തൊരുമിച്ചുള്ള പോക്കില്‍ ആശങ്കപ്പെടുന്ന കോണ്‍ഗ്രസ് അതിന് തടയിടാന്‍ പറ്റുന്ന തരത്തില്‍ ചില നടപടികളുമായി രംഗത്തുവന്നിരിക്കുന്നത് ആലപ്പുഴ ഡിസിസിയുടെ മനോനിലയ്ക്ക് ഒത്താശചെയ്യാനാണ് എന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം.
സര്‍ക്കാര്‍ ജീവനക്കാര്‍ സാമുദായികസംഘടനകളുടെ ഭാരവാഹിത്വം ഏറ്റെടുക്കുന്നതിനെതിരെയാണ് പുതിയചട്ടവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ഇതു സംബന്ധിച്ച ഭേദഗതിവരുത്തിക്കഴിഞ്ഞു. സാമദാനഭേദങ്ങളിലൂടെ എന്‍എസ്എസ്സിനെയും എസ്എന്‍ഡിപിയേയും തങ്ങളുടെ ചരടുവലിക്കൊപ്പം കളിപ്പിക്കാമെന്ന താല്പര്യത്തിനു മുകളില്‍ കാര്‍മേഘം ഉരുണ്ടുകൂടിയതാണ് കോണ്‍ഗ്രസ്സിനെയും സര്‍ക്കാറിനെയും ഈദൃശ നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. ഇതിന്റെപിന്നിലെ അജണ്ട പൊതുസമൂഹത്തിന് മനസ്സിലാക്കാന്‍ അത്രയൊന്നും ബുദ്ധിമുട്ടില്ല എന്നതത്രേ ആശ്വാസകരമായ വസ്തുത. അതിവേഗത്തില്‍ ബഹുദൂരത്തേയ്ക്ക് തല്പരകക്ഷികളെ മാത്രം കൊണ്ടുപോകാന്‍ കാണിക്കുന്ന സര്‍ക്കാറിന്റെ തത്രപ്പാടിന് കണക്കിങ്കിട്ടിയത് ചെറിയൊരാശ്വാസമാണെങ്കിലും നെഞ്ചുറപ്പോടെ സത്യം വിളിച്ചു പറയാനും യാഥാര്‍ത്ഥ്യം പൊതുസമൂഹത്തിന് വ്യക്തമാക്കിക്കൊടുക്കാനും എന്‍എസ്എസ്- എസ്എന്‍ഡിപി സംഘടനകള്‍ ശ്രമിക്കുമെന്ന് നിശ്ചയമായും കരുതാം. പക്വതയും പ്രാപ്തിയുമുള്ള നേതൃനിരയാണ് ഇരു സംഘടനകള്ക്കുമുള്ളതെന്നതിനാല് അതില്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ലതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: