തിരുവനന്തപുരം: റവന്യുവും മറ്റൊരു വകുപ്പും ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സംസ്ഥാന മന്ത്രിസഭയിലേക്ക്. ഇന്നലെ കെപിസിസി ആസ്ഥാനത്ത് നടന്ന സമവായ ചര്‍ച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചര്‍ച്ചയില്‍ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാനും തീരുമാനമായി. ഇതോടെ പുനഃസംഘടനാ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമാകുമെന്നാണ് പ്രതീക്ഷ.
രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും റവന്യൂ വകുപ്പും മറ്റൊരു പ്രധാന വകുപ്പു കൂടി നല്‍കാമെന്ന് ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ചയില്‍ അറിയിക്കുകയായിരുന്നു. ടൂറിസമായിരിക്കും ചെന്നിത്തലയ്ക്കു നല്കുന്ന മറ്റൊരു വകുപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ സഹപ്രവര്‍ത്തകരുടെ കൂടി അഭിപ്രായം അറിഞ്ഞശേഷമേ തീരുമാനം എടുക്കാനാവൂ എന്ന് ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചതായാണു വിവരം. ഐ വിഭാഗം നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം അന്തിമ തീരുമാനം ചെന്നിത്തല ഇന്നു മുഖ്യമന്ത്രിയെ അറിയിക്കും.
കോണ്‍ഗ്രസിലെ പ്രശ്നങ്ങളെല്ലാം തീരുമെന്നും കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്നും 20 മിനിറ്റ് നീണ്ട ചര്‍ച്ചയ്ക്കുശേഷം പുറത്തെത്തിയ മുഖ്യമന്ത്രി പ്രതികരിച്ചു. ഇനി ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടുന്നതിനു ഈ വിഷയം 30നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ആഭ്യന്തരം ഒഴിയുമ്പോള്‍ തിരുവഞ്ചൂരിന് പ്രധാനപ്പെട്ട വകുപ്പു നല്‍കും. ഗണേശ്കുമാര്‍ കൈകര്യം ചെയ്തിരുന്ന വനം വകുപ്പു ലഭിക്കാനാണ് സാധ്യത. ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുന്നതിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പ് ചെന്നിത്തലയ്ക്കു നല്‍കുന്നതോടെ അടൂര്‍ പ്രകാശിന് ആരോഗ്യവകുപ്പു തിരികെ ലഭിക്കും. ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്ന വി.എസ്. ശിവകുമാറിനും പഴയ ഗതാഗത വകുപ്പാകും ലഭിക്കുക. ജൂണ്‍ 10നു തുടങ്ങുന്ന നിയമസഭാ സമ്മേളത്തിനു മുന്നോടിയായി മന്ത്രിസഭാ അഴിച്ചുപണി പൂര്‍ത്തിയാക്കും. ജി.കാര്ത്തികേയന് കെപിസിസി പ്രസിഡന്റാകും. സ്പീക്കര്‍ സ്ഥാനത്ത് വി.ഡി.സതീശനെത്തുമെന്നും തീരുമാനമായട്ടുണ്ട്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: