തിരുവല്ല: തഹസീല്‍ദാരുടെ രേഖയില്‍ മരണമടഞ്ഞ വൃദ്ധ നീതിതേടി പോലീസ് സ്റ്റഷനില്‍. തിരുവല്ല കാവും ഭാഗത്ത് കിഴക്കേമുറി ആലച്ചേരില് ശോശാമ്മ വര്‍ഗീസാണ് താന്‍ മരിച്ചതായി വ്യാജരേഖ ചമച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെ തിരുവല്ല പോലീസ് സ്റ്റേഷനില്‍ എത്തിയത്. തിരുവല്ല തഹസീല്‍ദാര്‍ ലിജിഏബ്രഹാം ശോശാമ്മ വര്‍ഗീസ്സിന്റെ മകന്റെ ഭാര്യ സൂസന്വര്ഗീസിന് നല്കിയ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിലാണ് 86കാരിയായ ശോശാമ്മ വര്‍ഗീസ് മരിച്ചതായി രേഖപ്പെടുത്തപ്പെട്ടത്. അബുദാബിയില്‍ ജോലിയിലിരിക്കെ കൊലചെയ്യപ്പെട്ട ഭര്‍ത്താവ് വറുഗീസ് തോമസിന്റെ കേസ് ഒത്തുതീര്‍ത്ത വകയില്‍ ലഭിച്ച തുകയ്ക്ക് വേറെ അവകാശികളില്ലെന്ന് സ്ഥാപിക്കുന്നതിനായിരുന്നു സൂസന് വര്‍ഗീസ് അനന്തരാവകാശ രേഖയ്ക്ക് താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയത്. മകന്റെ സ്വത്തിന് അമ്മയ്ക്കും അവകാശമുള്ളതിനാല്‍ ഈ അവകാശം ഇല്ലെന്ന് സ്ഥാപിക്കാനാണ് വ്യാജരേഖ ചമക്കപ്പെട്ടത്.
വ്യാജരേഖ നിര്‍മ്മിച്ചുവെന്നാരോപിച്ച് തിരുവല്ല പോലീസ് കോടതിയില്‍ നല്കിയ എഫ്ഐആര്‍ പ്രകാരം അഞ്ച് പ്രതികളാണുള്ളത്. സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കിയ സൂസന്തോമസ്സാണ് ഒന്നാം പ്രതി. ശോശാമ്മ വര്‍ഗീസ് മരിച്ചതായി സര്‍ട്ടിഫിക്കറ്റ് നല്കിയ തഹസീല്‍ദാര്‍ കേസ്സില്‍ രണ്ടാം പ്രതിയാണ്. സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മരണ റിപ്പോര്‍ട്ട് നല്കിയ കാവുംഭാഗം വില്ലേജ് ഓഫീസര്‍ മനോജ്കുമാറാണ് മൂന്നാം പ്രതി.
പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച് അമിത ലാഭമുണ്ടാക്കുന്നതിനുവേണ്ടി കരുതിക്കൂട്ടി പ്രവര്‍ത്തിച്ചുവെന്നാണ് കേസ്സ്. ഒന്നാം പ്രതിയായ സൂസന് വര്‍ഗീസ് പുനര്‍വിവാഹം കഴിച്ചത് മറച്ചുവച്ച് വ്യാജമായി അവകാശ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ദുബായ് എംബസിയില്‍ ഹാജരാക്കി 2 ലക്ഷത്തോളം ദുബായ് ദിര്‍ഹം കൈവശപ്പെടുത്താന്‍ ശ്രമിച്ചാതായും എഫ്ഐആറില്‍ ആരോപിക്കുന്നുണ്ട്. പ്രതികളെ അറസ്റ്റുചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ശോശാമ്മ വര്‍ഗീസ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും പോലീസുമായി ചര്‍ച്ച നടത്തി അവര്‍ സ്റ്റേഷനില്‍ നിന്നും പിന്നീട് പോകുകയായിരുന്നു. പ്രതികള്‍ സര്‍ക്കാര്‍ ജീവനക്കാരായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണം നടത്തിയതിനുശേഷം മാത്രമേ പ്രതികളെ അറസ്റ്റുചെയ്യാന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: