ന്യുദല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസില്‍ അറസ്റ്റിലായ ശ്രീശാന്തിനെ കോടതി തിഹാര്‍ ജയിലിലേക്കയച്ചു. ശ്രീശാന്ത് നല്കിയ ജാമ്യാപേക്ഷ മാറ്റിവച്ചുകൊണ്ടാണു കോടതി നടപടി. ജൂണ്‍ നാലു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ച കോടതി, നാലിനു ശ്രീശാന്തിന്റെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ശ്രീശാന്തിന്റെ പൊലീസ് കസ്റ്റഡി രണ്ടു ദിവസംകൂടി നീട്ടണമെന്നു ദല്‍ഹി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
ശ്രീശാന്തിനൊപ്പം അറസ്റ്റിലായ അങ്കിത് ചവാന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. ജൂണ്‍ രണ്ടിനു തന്റെ വിവാഹമാണെന്നു കാണിച്ചാണ് അങ്കിത് ചവാന് ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിലായ അജിത് ചാന്ദിലയെ നേരത്തേ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. വാതുവയ്പ്പുകാരായ ചന്ദ്രേഷ് പട്ടേല്‍, അശ്വിനി അഗര്‍വാള്‍ എന്നിവരേയും നേരത്തേ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി നീട്ടിയതില്‍ ശ്രീശാന്തും സഹതടവുകാരും കനത്ത നിരാശ പ്രകടിപ്പിച്ചു.
കഴഞ്ഞ 16നാണു ശ്രീശാന്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. ശ്രീശാന്ത് അറസ്റ്റിലാവുമ്പോള്‍ സിനിമാതാരവും സെലിബ്രിറ്റി ക്രിക്കറ്റ് താരവുമായ രാജീവ് പിള്ളയും ഒപ്പമുണ്ടായിരുന്നുവെന്ന് ദല്‍ഹി പോലീസ്കോടതിയെ അറിയിച്ചു.
ശ്രീശാന്തിന്റെ പോലീസ് കസ്റ്റഡി നീട്ടണമെന്ന വാദത്തെ തുടര്‍ന്നാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചതും രാജീവ് പിളള ഒപ്പമുണ്ടായിരുന്നു എന്ന കാര്യം പോലീസ് വെളിപ്പെടുത്തിയതും. ശ്രീശാന്ത് അറസ്റ്റിലായ ശേഷം രാജീവിനെ ഉപയോഗിച്ചാണ് ജിജുവിനെ വിളിച്ചുവരുത്തിയത്. മോഹന്‍ലാല്‍ ക്യാപ്റ്റനായ അമ്മ കേരള സ്ട്രൈക്കേഴ്സിന്റെ താരമായ രാജീവ് ശ്രീശാന്തിന്റെ ബന്ധുവുമാണ്.ശ്രീശാന്തിനെ പിടികൂടി ഒന്നര മണിക്കൂറിന് ശേഷമാണ് ജിജു തങ്ങളുടെ അടുത്ത് എത്തിയതെന്നും പോലീസ് പറഞ്ഞു.
ശ്രീശാന്ത് അറസ്റ്റിലായ വിവരമറിഞ്ഞ് ജിജു ശുക്ലയെ ഉപയോഗിച്ച് ശ്രീയുടെ ഹോട്ടല്‍ മുറിയില്‍ നിന്ന് സാധനങ്ങള്മാറ്റിയെന്നും അതിനാല്‍ ചോദ്യം ചെയ്യുന്നതിന് കൂടുതല്‍ സമയം വേണമെന്നുമായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ ശ്രീയെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നും ജിജുവിനെയും ശുക്ലയെയും ചോദ്യം ചെയ്താല്‍ മതിയെന്നുമായിരുന്നു കോടതി നിരീക്ഷിച്ചത്.
ശ്രീശാന്തിന്റെ മുറിയില്‍ നിന്ന് സാധനങ്ങള്‍ മാറ്റുന്നതിന് അഭിഷേക് ശുക്ലക്ക് അഞ്ച് ലക്ഷം രൂപ കൈമാറിയത് രാജീവ് പിളളയായിരുന്നു. ശുക്ലയെ മുംബൈയില്‍ നിന്ന് അറസ്റ്റു ചെയ്തിട്ടുണ്ട്. താന്‍ ഗുരുദക്ഷിണ എന്ന സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മുംബൈയില്‍ പോയതെന്നും അതിനിടെയാണ് ശ്രീശാന്തുമായി കണ്ടുമുട്ടിയതെന്നും രാജീവ് പിളള പ്രതികരിച്ചു. ശ്രീശാന്ത് പിടിയിലാവുമ്പോള്‍ താനും ഒപ്പമുണ്ടായിരുന്നു. തന്നെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം തന്റെ ഫോണില്‍ ജിജുവിനെ വിളിക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് രാജീവ് പിളള വെളിപ്പെടുത്തി.തനിക്ക് കേസുമായി ബന്ധമില്ലാത്തതിനാലാണ് വിട്ടയച്ചതെന്നും രാജീവ് പറഞ്ഞു.
തന്നെ ജിജുവുമായും അഭിഷേക് ശുക്ലയുമായും പരിചയപ്പെടുത്തിയത് ശ്രീശാന്താണെന്നും അവരുമായി അടുത്ത പരിചയമില്ല എന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ല എന്നും രാജീവ് പിള്ള പറഞ്ഞു. ശ്രീശാന്തും കൂടെ അറസ്റ്റിലായ രാജസ്ഥാന് റോയല്‍സ് താരം അജിത് ചാന്ഡിലയുമായി പോലീസ് കസ്റ്റഡിയില്‍ വാഗ്വാദമുണ്ടായി.
തന്റെ ജീവിതവും കരിയറും നശിപ്പിച്ചതിന് ചാന്ഡിലയോട് ശ്രീശാന്ത് കയര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രകോപിതനായ ചാന്‍ഡില ശ്രീശാന്തുമായി കയര്‍ത്തു. പോലീസ് ഇടപെട്ടതുകൊണ്ടാണ് പ്രശ്നം അടിപിടിയില്‍ എത്താതിരുന്നത്. യുവതികളോടൊപ്പം വാതുവെപ്പുകാരുമായി സംസാരിക്കുന്ന വീഡിയോ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തതു തൊട്ട് ശ്രീശാന്ത് വലിയ മാനസിക സംഘര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: