അധികാരത്തില്‍ വന്നയുടനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക യാത്ര യുഎന്‍ അംഗീകാരം നേടി കേരളത്തെ അഭിമാനപൂരിതമാക്കിയിരിക്കുകയാണല്ലോ. ഈ സമ്പര്‍ക്ക പരിപാടിയില്‍ അദ്ദേഹം ജനങ്ങളില്‍നിന്നും പരാതികള്‍ സ്വീകരിച്ച് നടപടിക്ക് കൈമാറുന്നത് ജനങ്ങള്‍ കണ്ടു.
ഈ ജനസമ്പര്‍ക്ക പരിപാടിയില്‍ ആദിവാസികള്‍ ഉണ്ടായിരുന്നുവോ എന്ന് നമുക്കറിയില്ല. അവര്‍ ജനങ്ങളാണോ? കേരള നിവാസികളാണോ? എനിയ്ക്ക് ഇങ്ങനെ സംശയം ഉയരാന്‍ കാരണം ആദിവാസികള്‍ അന്നും ഇന്നും എന്നും നരകതുല്യമായ ജീവിതം നയിച്ച് പട്ടിണിയും പരിവട്ടവുമായി, രോഗാതുരരായി തുടരുന്നതിനാലാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഇവരുടെ ദുരവസ്ഥക്ക് മാറ്റം വരുന്നില്ല. ആദിവാസികളോടുള്ള ഈ അവഗണന മുതലെടുത്താണ് ഛത്തീസ്ഗഢില്‍ മാവോവാദികള്‍ സ്വാധീനം ഉറപ്പിച്ചത്.
ഇന്ത്യയില്‍ പ്രതിമാസം മൂന്ന് ലക്ഷം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം ജനിച്ച് 24 മണിക്കൂറിനുള്ളില്‍ മരണമടയുന്നു. അട്ടപ്പാടിയിലും പോഷകാഹാരക്കുറവ് മൂലം ശിശുമരണങ്ങള്‍ തുടര്‍ക്കഥയാണ്. ആദിവാസികള്‍ 85 ശതമാനം പേരും വിളര്‍ച്ചാ രോഗമുള്ളവരാണ്. സ്വന്തം സാംസ്ക്കാരിക പാരമ്പര്യം നഷ്ടപ്പെട്ട അവര്‍ മദ്യപാനത്തിനും ലൈംഗിക അരാജകത്വത്തിനും മറ്റും അടിമപ്പെടുകയാണ്. ആദിവാസി ക്ഷേമത്തിനായി 2400 കോടി കേന്ദ്രം അനുവദിച്ചത് ഉദ്യോഗസ്ഥരുടെ കീശകള്‍ വീര്പ്പിച്ചിട്ടുണ്ടാകാം. ആദിവാസി ക്ഷേമത്തിനുള്ള 219 കോടിയുടെ അഹാഡ്സ് പദ്ധതി നടത്തിപ്പ് ഞാന്‍ പി.ഇ.ഉഷയോടൊപ്പം പോയി കണ്ടിട്ടുണ്ട്. 1000 ഹെക്ടര്‍ വരുന്ന മൊട്ടക്കുന്നുകള്‍ മരങ്ങള്‍ വച്ച് പിടിപ്പിച്ചു. തായ്കുലം എന്ന പേരില്‍ ഊരുക്കൂട്ടം രൂപപ്പെടുത്തി. ആദിവാസികള്‍ക്ക് അഹാഡ്സിന് കീഴില്‍ ജോലി ലഭിക്കുകയും ചെയ്തിരുന്നു. പക്ഷെ അന്തിമ വീക്ഷണത്തില്‍ അഹാഡ്സും പരാജയം തന്നെയായിരുന്നു എന്ന് വിലയിരുത്തി സര്‍ക്കാര്‍ പദ്ധതി നിര്‍ത്തി.
മറ്റൊരു ആദിവാസി ബാലിക കൂടി രോഗം ബാധിച്ച് മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ അരനൂറ്റാണ്ടായിട്ട് ഇവര്‍ക്ക് വേണ്ടി ഒരു സര്‍ക്കാരും ഒന്നും ചെയ്തില്ലല്ലോ എന്ന വേദന മനുഷ്യസ്നേഹികള്ക്കുണ്ടാകും. ആദിവാസികള്‍ക്കിടയില്‍ മരുന്നു വിതരണം, പാല്-മുട്ട വിതരണം മുതലായ പദ്ധതികള്‍ പ്രഖ്യാപിച്ചതായി വായിക്കാറുണ്ട്. എന്നാല്‍ അവിരാമമായി ഇന്നും തുടരുന്നത് അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിപ്പിക്കലാണ്. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും വ്യാപനം ബലാത്സംഗത്തിനും അവിവാഹിതരായ അമ്മമാരുടെ വര്‍ധനവിനും കാരണമാകുന്നു. പ്രഥമ വനിതാ കമ്മീഷന്റെ കാലം മുതല്‍ ആദിവാസി സ്ത്രീകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചാ വിഷയമാകുന്നു എങ്കിലും ജനിതക പരിശോധന നടത്തി ഒരു കുട്ടിയുടെയെങ്കിലും പിതാവിനെ കണ്ടുപിടിച്ച് വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍ അധികാരികള്‍ക്കായിട്ടില്ല.
ആദിവാസി ക്ഷേമപദ്ധതികള്‍ നിരവധിയാണ്. ആദിവാസികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പില്‍ ചെന്നാല്‍ അവര്‍ക്ക് ലഭിയ്ക്കുന്നത് പാരസെറ്റമോള്‍ മാത്രമാണത്രേ. ഊരുകളില്‍ മെഡിക്കല്‍ കിറ്റ് വിതരണം മറ്റൊരു പാഴായ വാഗ്ദാനമായിരുന്നു. ആദിവാസികള്‍ക്ക് ഭൂമി, പട്ടയം മുതലായവ വാഗ്ദാനം ചെയ്യുകയും പലപ്പോഴും കൊടുക്കുകയും ചെയ്യുന്നു. പക്ഷെ അവരുടെ ബലഹീനതയായി വളര്‍ത്തിയെടുത്ത മദ്യപാനശീലം മുതലെടുത്ത് അവര്‍ക്ക് നല്കിയ ഭൂമി നാട്ടില്‍ നിന്നുള്ളവര്‍ തട്ടി എടുക്കുന്നു എന്നതാണ് സത്യം.
2001ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ട്രൈബല്‍ പ്ലാന്‍ ഫണ്ടില്‍നിന്ന് 42 കോടി കൊടുത്ത് ആറളം ഫാം ഏറ്റെടുത്ത് പകുതി ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം വിതരണം ചെയ്യാനുള്ള പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. അന്ന് 250 ആദിവാസികളെ ഫാമില്‍ ജോലിയ്ക്ക് നിയമിച്ചിരുന്നു. ആറളം ഫാമിനോടനുബന്ധിച്ച് വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. ഭൂരഹിത ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി എന്ന പദ്ധതിയും വിജയം കണ്ടില്ല.
ചെങ്ങറയില്‍ ആദിവാസികള്‍ സ്ഥലത്തിന് വേണ്ടി കുടില്‍കെട്ടി സമരം ചെയ്തു. അന്ന് അത് ഒത്തുതീര്‍പ്പിലെത്തിച്ച അച്യുതാനന്ദന് സര്‍ക്കാര്‍ പതിച്ചു നല്കിയ പല ഭൂമികളും പാറകളും വന്യമൃഗ ശല്യമുള്ള സ്ഥലങ്ങളായതിനാല്‍ അവര്‍ക്ക് അതുപേക്ഷിച്ച് പോരേണ്ടതായി വന്നിരുന്നു. ആറളം ഫാമിന്റെ പുനരുദ്ധാരണത്തിനായുണ്ടാക്കിയ കേന്ദ്രത്തില്‍ ഇന്ന് ആകെ നടക്കുന്നത് ബലാത്സംഗങ്ങളാണത്രെ.
ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കൊല്ലം ജില്ലയിലെ ആര്യങ്കാവ് മുതലാവയവ ആദിവാസി കേന്ദ്രങ്ങളാണ്. അവരുടെ ജീവിത പ്രതിസന്ധികള്‍ ഇന്നും വിവരണാതീതമായി തുടരുമ്പോള്‍ എന്ത് ജനസമ്പര്‍ക്ക യാത്ര എന്ന ചോദ്യം സ്വാഭാവികമല്ലേ. ടി.ദേവി വനിതാ കമ്മീഷന് മെമ്പറായിരിക്കുമ്പോള്‍ അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണം കൂടുന്നതിനെ അടിസ്ഥാനമാക്കി ഞാന്‍ ലേഖനമെഴുതിയിരുന്നു. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു, ഇന്നും അവിവാഹിത അമ്മമാര്‍ വര്‍ധിക്കുകയാണ്. മാധ്യമങ്ങള്‍ ഫലപ്രദമായല്ല സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നത് എന്ന് അധിക്ഷേപിക്കുന്നവര്‍ തിരിച്ചറിയാത്തത് മാധ്യമങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്ന സങ്കീര്‍ണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അതാതുകാലത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നു പോലുമില്ല എന്ന ദുഃഖകരമായ സത്യമാണ്.
മൃഗങ്ങളെപ്പോലെ ജീവിയ്ക്കുന്ന ഒരു ജനതയ്ക്ക് ആരോഗ്യവും വിദ്യാഭ്യാസവും ജോലിയും നല്കാന് അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരു ജനായത്ത സര്‍ക്കാരിനായില്ലെങ്കില്‍ അതെങ്ങനെ ജനായത്ത സര്‍ക്കാരാകും. ഇന്ന് ആദിവാസികളെ പ്രതിനിധീകരിക്കുന്ന ഒരു മന്ത്രിപോലും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നതിനുണ്ട്. പക്ഷെ ആദിവാസി പ്രശ്നങ്ങള്‍ അവിരാമം തുടരുന്നു എന്നുമാത്രം.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക യാത്ര പോലെ ആദിവാസി മേഖലയില്‍ പ്രശ്നങ്ങളുയരുമ്പോള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ പാര്‍ട്ടി സമേതരായി സന്ദര്‍ശനം നടത്തി ഖദര്‍ ഷാള്‍ അണിഞ്ഞ് ആദിവാസികളുടെ പാട്ടും നൃത്തവും ആസ്വദിക്കുന്നതായി അഭിനയിച്ച് തിരിച്ചുവരുന്നതല്ലാതെ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ ആദിവാസി പ്രശ്നങ്ങള്‍ ഉയരുമ്പോള്‍ അവരുടെ ഊരിലേയ്ക്കുള്ള യാത്ര രാഷ്ട്രീയക്കാര്‍ക്ക് പിക്നിക്ക് ആണ്. ക്യാമറയുടെ അകമ്പടിയോടെ ഒരു ആദിവാസി കുട്ടിയെ തൊട്ടുതലോടിയോ നൃത്തം ആസ്വദിച്ചോ മടങ്ങുന്നു എന്നല്ലാതെ എന്തു പ്രയോജനമാണ് ഈ സന്ദര്‍ശനം കൊണ്ടുണ്ടാകുന്നത്? കുറച്ച് ‘ടിവി ടൈം’ അതിനുവേണ്ടി അപഹരിച്ചു എന്നു സമാധാനിക്കാം. സര്‍ക്കാര്‍ ഖജനാവിന്റെ കനവും കുറഞ്ഞു കാണും.
അട്ടപ്പാടിയില്‍ ആദിവാസിക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുമെന്നും മറ്റു സൗകര്യങ്ങള്‍ ഒരുക്കുകയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആംബുലന്‍സ് അനുവദിക്കുകയും ആശുപത്രികളില്‍ മരുന്നും രോഗപ്രതിരോധ സൗകര്യവും ഉറപ്പുവരുത്തിയെന്നും ഇതെല്ലാം അട്ടിമറിച്ചത് യുഡിഎഫ് സര്‍ക്കാരാണെന്നും കെ.കെ. ശൈലജ ടീച്ചര്‍ ആരോപണമുയര്‍ത്തുന്നു. പോഷകാഹാര വിതരണമോ പാല്, മുട്ട വിതരണമോ നടക്കുന്നില്ലെന്ന് രോഗപ്രതിരോധ നടപടികള്‍ ഇല്ലെന്നും വിളര്‍ച്ചാരോഗങ്ങളും വര്‍ധിച്ചുവരുന്ന ശിശുമരണങ്ങളും സ്ഥിരീകരിക്കുന്നു. മലയോര മേഖലക്കെന്നല്ല, ഗ്രാമങ്ങളിലേയ്ക്കുപോലും പോകാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല. പ്രസവമരണങ്ങള്‍ ആദിവാസി മേഖലയില്‍ തുടര്‍ക്കഥയാകുന്നത് ഇതുകൊണ്ടാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 18 കുട്ടികള്‍ പ്രസവത്തെത്തുടര്‍ന്ന് മരിച്ചതായാണ് കണക്ക്. പോഷകാഹാര കുറവ് സ്ഥിരം പ്രതിഭാസമാണെന്ന് തെളിയിച്ചത് ഒരു മെഡിക്കല്‍ ക്യാമ്പിലെത്തിയ 836 പേരില്‍ 536 പേരും വിളര്‍ച്ചാ രോഗബാധിതരായിരുന്നു എന്നും 125 പേര് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു എന്നും വാര്‍ത്ത വന്നപ്പോഴാണ്.
ആദിവാസി ക്ഷേമ പദ്ധതികള്‍ അഴിമതിയുടെ കൂത്തരങ്ങാണ്. ആദിവാസികളും മനുഷ്യരാണെന്നോ സഹോദരങ്ങളാണെന്നോ ഉള്ള ചിന്ത നാട്ടുകാര്‍ക്കില്ല. അവര്‍ ചൂഷണം ചെയ്യപ്പെടേണ്ടവരും അവരുടെ ഭൂമിയും അവര്‍ ശേഖരിക്കുന്ന വനവിഭവങ്ങളും തട്ടിയെടുക്കാനുള്ളതുമാണെന്ന് മാത്രം ഗ്രാമ-നഗരവാസികള്‍ കണക്കാക്കുമ്പോള്‍ നിഷ്ക്കളങ്കരായ, എല്ലാവരേയും വിശ്വസിക്കുന്ന സ്വഭാവക്കാരായ ഇവര്‍ ചൂഷണം ചെയ്യപ്പെടുന്നതില്‍ അതിശയിയ്ക്കാനൊന്നുമില്ല.
ഇപ്പോഴും ആദിവാസി ഊരുകളില്‍ ശിശുക്കള്‍ മരണപ്പെടുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ബന്ധപ്പെട്ട മന്ത്രിമാരുടെ പരിവാരസമേതമുള്ള സന്ദര്‍ശനമാണ്. ഇപ്പോള്‍ യുനിസെഫും അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ അധികാരത്തിലേറിയാല്‍, വെറും വോട്ട് ബാങ്കുകളായി മാത്രം അവര്‍ കാണുന്ന ജനങ്ങളുടെ പരാതികളും പ്രതിസന്ധികളും നിലനിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പില്‍ അതുയര്‍ത്തി വോട്ട് പിടിയ്ക്കുന്ന തന്ത്രമാണോ ഇന്ന് രൂപപ്പെടുന്നത് എന്ന സംശയം പോലും ഉയരുന്നു.
അല്ലെങ്കില്‍ കേരളത്തിന്റെ ഭാഗമായ, കേരള ജനതയുടെ അവിഭാജ്യഘടകമായ ആദിവാസികള്‍ എന്തുകൊണ്ട് ഇന്നും പ്രാചീന-പ്രാകൃത കാലഘട്ടത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു? വരുന്ന ജനസമ്പര്‍ക്ക യാത്രയിലെങ്കിലും ആദിവാസികളും ‘ജനം’ എന്ന വിശേഷണത്തില്പ്പെടുന്നു എന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നന്നായിരിക്കും. യാത്രകള്‍ അധികാരം ലക്ഷ്യമിട്ട് മാത്രമാകരുത്. ജനനന്മ കൂടി ലക്ഷ്യമിട്ടാകണം.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: