ആരോഗ്യ കേരളം ഇന്ന് അനാരോഗ്യ കേരളമാകുകയാണ്. എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളില്‍ 874 പേര് ചികിത്സക്കെത്തി. ഡെങ്കിപ്പനി ബാധിതരാണ് കേരളത്തില്‍ ഇന്ന് പനിബാധിതരില്‍ അധികവും. ആരോഗ്യ രംഗത്തെ നേട്ടങ്ങളെപ്പറ്റി അഭിമാനിച്ചിരുന്ന കേരളം ഇന്ന് ലജ്ജിച്ച് തലകുനിക്കേണ്ട അവസ്ഥയിലാണ്. മാലിന്യനീക്കം സ്തംഭിക്കുന്നതാണ് കേരളത്തെ രോഗാതുരമാക്കുന്നത്. പക്ഷെ രോഗം ഇന്ന് ആരോഗ്യ മുതലാളിമാര്‍ക്ക് ലാഭം കൊയ്യുന്ന മാര്‍ഗമായി മാറുമ്പോള്‍ ലാബുകളിലെ രക്തപരിശോധനയില്‍ കൂടി പോലും മറ്റൊരു രോഗം പടരുന്നതായി വാര്‍ത്ത വന്നിരുന്നു. പരിശോധനാ സാമ്പിളുകള്‍ മാറുന്നതും രക്തം മാറി കുത്തിവെച്ച് രോഗി മരിക്കുന്നതും ഇന്ന് പതിവാണ്. കാലുവേദനയ്ക്ക് പബ്ലിക് ഹെല്‍ത്ത് ലാബില്‍ ചികിത്സ നേടിയ രോഗിയ്ക്ക് ലഭിച്ചത് ഹെപ്പറ്റൈറ്റിസ് ബി. യോഗ്യതയില്ലാത്ത ടെക്നീഷ്യന്മാരും നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡോക്ടര്‍മാരും ലാബറട്ടറികളും തമ്മിലുള്ള ഒത്തുകളിയും എല്ലാം രോഗം വരുമാനമാര്ഗമാക്കുന്നവരെ വെളിയില്‍ കൊണ്ടുവരുന്നു. ലാബുകളില്‍നിന്നും കമ്മീഷന് വാങ്ങി പരിശോധനയ്ക്ക് വിടുന്ന ഡോക്ടര്‍മാരാണ് ഇന്ന് അധികവും പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. നവജാത ശിശുമരണങ്ങള്‍ പോലും സംഭവിക്കുന്നത് പരിശോധനയിലെ പാകപ്പിഴ മൂലമാണെന്ന് ഡോക്ടര്‍മാര്‍ തന്നെ സമ്മതിക്കാറുണ്ട്. ലാബുകളുടെ ചൂഷണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രസ്താവിച്ചിരുന്നു.
ഇന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഡോക്ടര്‍മാരും ഒത്തുകളിച്ച് അനാവശ്യമായ മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കുന്നത് പതിവാകുകയാണ്. മരുന്നുവില വര്‍ധനയ്ക്ക് പോലും കാരണമാകുന്നത് ഈ ഫാര്‍മ-ഡോക്ടര്‍ കൂട്ടുകച്ചവടമാണ്. ബഹുരാഷ്ട്ര കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് അവരുടെ മരുന്നു കുറിച്ചാല്‍ വിദേശയാത്രവരെ തരപ്പെടുത്തിക്കൊടുക്കുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡോക്ടര്‍മാര്‍ക്കായി വളരെ കര്‍ശനമായ പെരുമാറ്റ ചട്ടം രൂപപ്പെടുത്തിയിട്ടുണ്ട്. പക്ഷെ അത് കടലാസില്‍ മാത്രം ഒതുങ്ങുന്നു. കേരളത്തില്‍ ഇതിനകം 1600 പേര് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 200 പേര് മഞ്ഞപ്പിത്തം ബാധിച്ചു. ഏഴുലക്ഷം പേരാണ് ചികിത്സക്കായി വിവിധ ആശുപത്രികളില്‍ എത്തിച്ചേരുന്നത്. കേരളത്തിലെ മാലിന്യ സംസ്ക്കരണത്തില്‍ വരുന്ന പാളിച്ചയാണ് ഇന്ന് മലയാളികള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം. കേന്ദ്രസര്‍ക്കാര്‍ 28 സംസ്ഥാനങ്ങളിലെ കുടിവെള്ള സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഏറ്റവും മോശം കേരളത്തിലെ കുടിവെള്ളമാണെന്ന് കണ്ടു. ഐക്യരാഷ്ട്രസംഘടന നാലുവര്‍ഷം മുമ്പ് 135 രാജ്യങ്ങളിലെ കുടിവെള്ളമേന്മ പരിശോധിച്ചപ്പോള്‍ ഇന്ത്യ 134-ാം സ്ഥാനത്തായിരുന്നു. അതിലും ഏറ്റവും മോശം കേരളത്തില്‍. കുടിവെള്ളത്തില്‍ രാസമാലിന്യവും ജൈവമാലിന്യവും കക്കൂസ് മാലിന്യവും തള്ളുന്ന മലയാളികള്‍ക്ക് എങ്ങനെ ശുദ്ധജലം ലഭ്യമാകും? കുപ്പിവെള്ളവും പൈപ്പ്വെള്ളവും കിണര്‍വെള്ളവും ടാങ്കര്വെള്ളവും എല്ലാം മലിനമായതാണ്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലും കണ്ടത് മാരകരോഗങ്ങള്‍ വരുത്തുന്ന ഇ-കോളി ബാക്ടീരിയകള്‍ അനുവദനീയമായ തോതിലും വളരെയധികമാണ് കണ്ടത്. പെരിയാറിലെ മലിനീകരണം കുടിവെള്ളസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നു. എറണാകുളത്തെ 45 ലക്ഷത്തോളം പേര് ആലുവാ പമ്പ് ഹൗസില്‍നിന്നും എത്തുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. മാരക കീടനാശിനികളും പെരിയാര്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. ആലം കലക്കി അണുവിമുക്തമാക്കിയാണ് കുടിവെള്ളം തരുന്നതെന്നത് അവകാശവാദം മാത്രമാണ്. ഇന്ന് ഭൂഗര്‍ഭജലം പോലും മലിനമാണ്. ഭൂഗര്‍ഭ ജലത്തിന്റെ തോത് കുറയുന്നത് മരങ്ങള്‍ വെട്ടുന്നതിനാലും ജലസ്രോതസ്സുകള്‍ മൂടുന്നതിനാലും ഭൂഗര്‍ഭജലം താഴാത്തതിനാലുമാണ്. മലിനീകരണം ഉള്ള വെള്ളത്തെക്കൂടി ഉപയോഗശൂന്യമാക്കുന്നു. ഇപ്പോള്‍ പെരിയാര്‍ മലിനീകരണത്തിനെതിരെ പെരിയാര്‍ സംരക്ഷണ സംയുക്ത സമര സമിതി പ്രക്ഷോഭം ശക്തമാക്കുകയാണ്. വ്യവസായശാലകളിലെ അവശിഷ്ടങ്ങള്‍ പെരിയാറിലേയ്ക്ക് എത്തുന്നതും മലിനീകരണം വര്‍ധിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും മാലിന്യ നിര്‍മാര്‍ജ്ജനം ഇന്നും പ്രശ്നപൂര്‍ണമാണ്. കുടിക്കാന്‍ നല്ല വെള്ളമില്ലാതെ ശ്വസിക്കാന്‍ ശുദ്ധവായു ഇല്ലാതെ ദൈവത്തിന്റെ സ്വന്തം നാട് ഇന്നും രോഗങ്ങളുടെ സ്വന്തം നാടായി മാറുമ്പോഴും അധികാരികള്‍ അധികാരത്തിനുവേണ്ടിയുളള വടംവലിയില്‍ ജനകീയ പ്രശ്നങ്ങളെ മറക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: