തിരുവനന്തപുരം: ഭീകര പ്രവര്‍ത്തനം തടയാന്‍ ദുര്‍ബലമെങ്കിലും പേരിനെങ്കിലും ശേഷിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമമായ യുഎപിഎക്കെതിരേ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ (പിഎഫ്ഐ) നടത്തിയ പ്രചാരണം ലക്ഷ്യം കാണാതെ പോയി. രഹസ്യമായി ഈ ആവശ്യത്തെ പിന്തുണക്കുന്ന മറ്റു പല സംഘടനകളും പരസ്യമായി സഹായത്തിനെത്താഞ്ഞതോടെ ശ്രമം വിഫലമായതിന്റെ നിരാശയിലാണവര്‍. മാത്രമല്ല, കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതോടെ സംഘടന കൂടുതല്‍ കുഴപ്പത്തിലായിരിക്കുകയാണ്.
സംഘടനയുടെ രഹസ്യ പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയപ്പെടാനുള്ള അവസരം മാത്രമായിത്തീര്‍ന്നു അവരുടെ ജനവിചാരണ യാത്ര. യുഎപിഎ നിയമത്തിന്റെ പേരില്‍ മുസ്ലിം പീഡനവും മനുഷ്യാവകാശ ലംഘനവും നടക്കുന്നു എന്നു പറഞ്ഞാണ് പോപ്പുലര്‍ ഫ്രണ്ട് ജനവിചാരണയാത്ര നടത്തിയത്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ട പ്രകാരം പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണങ്ങള്‍ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാക്കി നല്കി. ആരോപങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.
കണ്ണൂരിലെ നാറാത്ത് പിഎഫ്ഐ നടത്തിയ ആയുധ പരിശീലന ഭീകര ക്യാമ്പ് കണ്ടെത്തിയതും 21 ഭീകരരെ പിടികൂടിയതുമാണ് ജനവിചാരണ പ്രചാരണ പരിപാടിക്ക് കാരണമായത്. എന്നാല്‍ ഈ വിഷയത്തെ കേന്ദ്ര സര്‍ക്കാരിന്റെ യുഎപിഎ നിയമത്തിനെതിരേയുള്ള പ്രചാരണമാക്കി മാറ്റുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പു കുറയ്ക്കാനും ദേശീയതലത്തില്‍ പ്രചാരണത്തിനു ശ്രദ്ധ നേടാനും സംഘടനാ പ്രവര്‍ത്തനം ദേശീയമാക്കാനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ അജണ്ട സ്വീകരിച്ചത്. സംസ്ഥാനത്തെ പല മുസ്ലിം സംഘടനകളും ഈ ആശയത്തിനു പിന്തുണ നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പിഎഫ്ഐയുടെ അജണ്ടക്ക് തടസമായി. അതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിനും സത്യം മറച്ചുവെക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഭരണത്തിലും പുറത്തും ഉള്ള പല സംഘടനകളും പാര്‍ട്ടികളും മുസ്ലിം പീഡനവും മനുഷ്യാവകാശ ലംഘനവും മറ്റും പറഞ്ഞിട്ടു പോലും പിഎഫ്ഐയെ സഹായിക്കാന്‍ ഇറങ്ങാതായത്.
കേന്ദ്രത്തില്‍ കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പിഎഫ്ഐയുടെ വാദങ്ങള്‍ക്കു കടക വിരുദ്ധമാണ്. സംസ്ഥാനത്തു കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന വര്‍ഗ്ഗീയ കൊലപാതകങ്ങളില്‍ ആകെ കൊല്ലപ്പെട്ടത് 35 പേരാണ്. അതില്‍ 25 പേര് ഹിന്ദുക്കളാണ്. മാറാട്ട് നടന്ന കൂട്ടക്കൊലയാണ് അതില്‍ ഏറ്റവും ആസൂത്രിതവുമെന്ന് റിപ്പോര്‍ട്ടു പറയുന്നു. ഈ കേസുകളില്‍ പ്രതികളായ 69 ഹിന്ദുക്കളില്‍ 68 പേരും അറസ്റ്റിലായി. മുസ്ലിം വിഭാഗത്തില്‍ പെട്ട 663 പ്രതികളില്‍ 644 പേരെയേ പിടികൂടാനായിട്ടുള്ളു.
കഴിഞ്ഞ ദശകത്തില്‍ വര്‍ഗ്ഗീയ സ്വഭാവമുള്ള 897 കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ 506 കേസിലും പ്രതികള്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്. ഈ കേസുകളില്‍ ഒന്നില്‍ പോലും അനാവശ്യ അറസ്റ്റെന്നോ മനുഷ്യാവകാശ ലംഘനമെന്നോ ഉള്ള പരാതി വന്നിട്ടില്ലെന്നതും പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമാക്കുന്നു.
പിഎഫ്ഐ നേതാക്കള്‍ വഴിനീളെ പ്രസംഗിച്ചു നടക്കുന്നത് സംസ്ഥാനത്തെ കാര്യങ്ങളായാലും സംസ്ഥാനത്തിനു പുറത്തെ സംഭവങ്ങളായാലും സത്യവരുദ്ധമാണെന്നു വ്യക്തമാണ്. മാത്രമല്ല, വര്‍ഗ്ഗീയ വിദ്വേഷം ജനിപ്പിക്കുന്നതും മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുന്നതുമായ കാര്യങ്ങളാണധികവും. ഇതു സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും ഒരാള്‍ക്കെതിരേയും കേസെടുക്കുകയോ പ്രസംഗം തടയുകയോ ചെയ്തിട്ടില്ല. കേരളത്തില്‍ മുസ്ലിം സമുദായം പീഡിപ്പിക്കപ്പെടുന്നുവെന്നും അന്യം നിന്നു പോകുന്നുവെന്നുമാണ് ഒരു വാദം. എന്നാല്‍, സംസ്ഥാനത്ത് മുസ്ലിം ജനസംഖ്യയില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു കണക്കുകള്‍ പറയുന്നു.
1962-ല്‍ സെന്‍സസ് കണക്കുകള്‍ പ്രകാരം കേരളത്തില്‍ 60.83 ശതമാനം ഹിന്ദുക്കളും 17.91 % മുസ്ലിങ്ങളുമായിരുന്നു. 2001-ലെ കണക്കില്‍ ഹിന്ദുക്കള്‍ 56.16 ശതമാനവും മുസ്ലിങ്ങള്‍ 24.7 ശതമാനവുമായി. 2011 കണക്കുകള്‍ മതാടിസ്ഥാനത്തില്‍ പുറത്തു വന്നിട്ടില്ല. അതനുസരിച്ച് ഹിന്ദു ജനസംഖ്യ സംസ്ഥാനത്ത് 54 % ആയി കുറയുകയും മുസ്ലിം ജനസംഖ്യ 27 % ആയി വര്‍ദ്ധിക്കുകയും ചെയ്തുവെന്നാണ് അനൗദ്യോഗിക വിവരം. ഇനിയും രാജ്യത്ത് നിര്‍വചിച്ചിട്ടില്ലെങ്കിലും സാമാന്യ മാനദണ്ഡങ്ങള്‍ മതന്യൂനപക്ഷ പദവി പോലും സംസ്ഥാനത്ത് മുസ്ലിങ്ങള്‍ക്ക് നഷ്ടമായേക്കാമെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
ജനസംഖ്യാനുപാതികമായി നിയമനിര്‍മ്മാണ സഭകളില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യം പ്രചാരണക്കാര്‍ ഉയര്‍ത്തുന്നത് ദേശീയ തലത്തില്‍ സംഘടിക്കാനുള്ള ലക്ഷ്യം വെച്ചാണ്. എന്നാല്‍ സംസ്ഥാന നിയമ സഭയിലെ കണക്കുകള്‍ നോക്കുമ്പോള്‍ നിലവിലുള്ള അംഗബലം മുസ്ലിം വിഭാഗത്തിനു കുറയ്ക്കേണ്ടിവരുമെന്നതാണ് വാസ്തവം. മത ജനസംഖ്യ അടിസ്ഥാനത്തില്‍ നോക്കിയാല്‍ സംസ്ഥാനത്തെ 95 മണ്ഡലങ്ങള്‍ ഹിന്ദു ഭൂരിപക്ഷമാണ്. പക്ഷേ 71 ഹിന്ദു എംഎല്‍എമാരേ ഉള്ളു. 17 മണ്ഡലങ്ങളിലാണ് മുസ്ലിം ഭൂരിപക്ഷം, പക്ഷേ 38 എംഎല്‍എമാരുണ്ട്.
വിദ്യാഭ്യാസ രംഗത്തും മുസ്ലിം സമുദായത്തിന് അവഗണനയാണെന്ന ആരോപണവും അസത്യമാണെന്നു കണക്കുകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്നു പണം മുടക്കി മാനേജ്മെന്റുകള്‍ക്ക് അമിതാവകാശങ്ങള്‍ നല്കുന്ന എയ്ഡഡ് സ്കൂളുകള്‍ കേരളത്തില്‍ 6658 എണ്ണമാണ്. അതില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനു 2555 എണ്ണവും മുസ്ലിം സമുദായത്തിന് 1243 എണ്ണവുമുണ്ട്. രണ്ടു വിഭാഗത്തിനും കൂടി പകുതിയിലധികം. അതേപോലെ സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 178 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ 33 എണ്ണം മുസ്ലിം വിഭാഗത്തിനും 87 എണ്ണം ക്രിസ്ത്യന്‍ സമുദായക്കാര്ക്കുമാണ്. 2011-12 കാലത്ത് സംസ്ഥാനത്ത് 6,96,630 ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കിയതില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ 4,23,101 ആണ്. കണക്കുകള്‍ ഇങ്ങനെയെല്ലാമാണെങ്കിലും എല്ലാത്തരത്തിലും പീഡനവും താഡനവുമാണ് കേരളത്തില്‍ മുസ്ലിങ്ങള്‍ക്ക് എന്ന് പിഎഫ്ഐ നടത്തുന്ന പ്രചാരണം മുഖവിലയ്ക്കെടുക്കാന്‍ ആ സമുദായം പോലും തയ്യാറായിട്ടില്ലെന്നതാണ് അവരെ വെട്ടിലാക്കിയിരിക്കുന്നത്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: