തൊടുപുഴ: സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിയെ പി.ജെ കുര്യന് പീഡിപ്പിച്ചിട്ടുണ്ടെന്ന് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ധര്മ്മരാജന് ഇത് കോടതിയില്‍ നിഷേധിച്ചു. സൂര്യനെല്ലിക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേസിലെ പെണ്‍കുട്ടി നല്കിയ റിവ്യൂഹര്‍ജി തൊടുപുഴ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി എബ്രാഹം മാത്യുവിന്റെ മുമ്പാകെ ഇന്നലെ പരിഗണിച്ചപ്പോഴാണ് ധര്മരാജന് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിച്ചത്.
കേസിലെ ഒന്നാംപ്രതിയായ ധര്‍മ്മരാജനു വേണ്ടി കോടതിയില്‍ ഹാജരായ ഹൈക്കോടതി സീനിയര്‍ അഭിഭാഷകന് ഗോപകുമാരന്‍ നായര്‍ സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം ബോധിപ്പിച്ചത്. നേരത്തെ തന്റെ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചതെന്നാണു ധര്മ്മരാജന് വെളിപ്പെടുത്തിയിരുന്നത്. ഇതു താന്‍ മദ്യ ലഹരിയിലാണ് പറഞ്ഞെതെന്നാണ് ഇന്നലെ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. സംഭവം നടന്ന കാലത്ത് തനിക്ക് കാര്‍ ഉണ്ടായിരുന്നില്ല. പി.ജെ. കുര്യനെതിരെ വെളിപ്പെടുത്തല്‍ നടത്തിയാല്‍ കേസില്‍ നിന്നും തലയൂരാമെന്ന ചാനല്‍ പ്രവര്‍ത്തകരുടെ വാഗ്ദാനത്തെത്തുടര്‍ന്നാണ് താന്‍ മദ്യലഹരിയില്‍ എന്തെല്ലാമോ കാര്യങ്ങള്‍ പറഞ്ഞത്.
പി.ജെ കുര്യനെ തനിക്ക് അറിയില്ലെന്നും ടിവിയില്‍ കണ്ട പരിചയം മാത്രമാണുള്ളതെന്നും സത്യവാങ്ങ്മൂലത്തില്‍ വിശദീകരിക്കുന്നു. സാമ്പത്തിക പരാധീനതയുള്ള തന്നെ മാധ്യമ പ്രവര്ത്തകന് വിളിച്ചപ്പോള്‍ മദ്യപിച്ചശേഷം എത്തിയാണ് അഭിമുഖം നടത്തിയത്. എന്തൊക്കെയാണ് പറഞ്ഞതെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ധാര്മ്മരാജന്റെ സത്യവാങ്ങ്മൂലം ജയില്‍ സൂപ്രണ്ടിന്റെ ഒപ്പോടുകൂടിയാണ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ കോടതി നോട്ടീസ് അയച്ച പി. ജെ കുര്യന് ഒഴികെയുള്ള മൂന്നുപേരും കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. പി.ജെ കുര്യനുവേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന് രാംകുമാറാണ് ഇന്നലെ കോടതിയില്‍ ഹാജരായത്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി അടുത്തമാസം 22 ലേക്കു കോടതി മാറ്റിവച്ചു.
ചാനല്‍ അഭിമുഖത്തില്‍ ധര്മ്മരാജന് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സൂര്യനെല്ലി പെണ്‍കുട്ടി പീരുമേട് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് തൊടുപുഴ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി റിവ്യൂ ഹര്‍ജി നല്‍കിയത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍, ധര്മ്മരാജന്, ഉണ്ണികൃഷ്ണന്‍നായര്‍, പി.ജെ കുര്യന് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരുന്നത്. ഇതിനിടെ കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ കഴിഞ്ഞ ദിവസംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പി.ജെ കുര്യനെതിരെ തന്റെ പക്കല്‍ തെളിവുണ്ടെന്നാണു ഇദ്ദേഹം അവകാശപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒരു പെണ്‍കുട്ടി നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ മറ്റൊരാളെ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം കോടതിയില്‍ എതിര്‍ക്കുമെന്ന് പെണ്‍കുട്ടിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. എ.ജെ വില്‍സണ്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: