പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ്, പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍, നാലാം സീഡ് സ്പെയിനിന്റെ ഡേവിഡ് ഫെറര്‍ തുടങ്ങിയവര്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ രണ്ടാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവ, 12-ാം സീഡ് റഷ്യയുടെ മരിയ കിരിലെന്കോ, 13-ാം സീഡും ഫ്രഞ്ച് താരവുമായ മരിയന്‍ ബര്‍ട്ടോളി, പുരുഷ വിഭാഗത്തില്‍ ലോക നാലാം നമ്പറും ടൂര്‍ണമെന്റിലെ മൂന്നാം സീഡുമായ സ്പെയിനിന്റെ റാഫേല്‍ നദാല്‍, ഏഴാം സീഡ് ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്കറ്റ് തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
റോജര്‍ ഫെഡറര്‍ ഫ്രാന്‍സിന്റെ ജൂലിയന്‍ ബെന്നെറ്റ്യുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നാലാംറൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍: 6-3, 6-4, 7-5. ഫ്രഞ്ച് ഓപ്പണിലെ എട്ടാം കിരീടം ലക്ഷ്യമിടുന്ന റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സ്ലോവാക്യയുടെ മാര്ട്ടിന് ക്ലിസാനെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടില്‍ എത്തിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6, 6-3, 6-3, 6-3 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം. ആദ്യ സെറ്റില്‍ നാല് ഗെയിം മാത്രം വിട്ടുകൊടുത്ത് മാര്ട്ടിന് നദാലിനെ വിറപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്നു സെറ്റുകളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന നദാല്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ ഏഴാം സീഡ് ആതിഥേയരുടെ റിച്ചാര്‍ഡ് ഗാസ്ക്കറ്റ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പോളണ്ടിന്റെ മൈക്കല്‍ പിസെയ്നിയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ഒരു മണിക്കൂറും 28 മിനിറ്റും മാത്രം നീണ്ട പോരാട്ടത്തിനൊടുവില്‍ 6-3, 6-3, 6-0 എന്ന സ്കോറിനാണ് ഗാസ്ക്കറ്റ് വിജയം സ്വന്തമാക്കിയത്.
നാലാം സീഡ് ഡേവിഡ് ഫെറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് നാട്ടുകാരനായ ഫെലിസിയാനോ ലോപ്പസിനെ പരാജയപ്പെടുത്തിയാണ് നാലാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 6-1, 7-5, 6-4.
12-ാം സീഡ് ജര്‍മ്മനിയുടെ ടോമി ഹാസ് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അമേരിക്കയുടെ ജാക് സോക്കിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി. രണ്ട് മണിക്കൂറും 17 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 7-6, 6-2, 7-5 എന്ന സ്കോറിനാണ് ഹാസ് വിജയം പിടിച്ചെടുത്തത്. ഈ സീസണില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് 35 വയസുകാരനായ ഹാസ്. ഫ്രഞ്ച് ഓപ്പണില്‍ കഴിഞ്ഞ 11 തവണയായി നാലാം റൗണ്ട് കടക്കാന്‍ ഹാസിന് കഴിഞ്ഞിട്ടില്ല. മറ്റ് മത്സരങ്ങളില്‍ റഷ്യയുടെ നിക്കോളായ് ഡാവിഡെന്കോ ഉസ്ബക്കിസ്ഥാന്റെ ഡെന്നിസ് ഇസ്റ്റോമിനെയും റഷ്യയുടെ തന്നെ മിഖായേല്‍ യോഷ്ണി പോളണ്ടിന്റെ ജെര്സി ജാനോവിക്ക് എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്. മറ്റൊരു മത്സരത്തില്‍ അമേരിക്കയുടെ ജോണ്‍ ഇസ്നര്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ നാട്ടുകാരനായ റയാന് ഹാരിസണെ കീഴടക്കി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ് റുമാനിയയുടെ സൊറാന കിര്സ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി നാലാം റൗണ്ടില്‍ പ്രവേശിച്ചു. സ്കോര്‍: 6-0, 6-2. ലോക രണ്ടാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവ കാനഡയുടെ യൂജീന്‍ ബുച്ചാര്‍ഡിനെ 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: