മുംബൈ: ബിസിസിഐ ട്രഷററും സെക്രട്ടറിയും രാജിവെച്ചു. സെക്രട്ടറി സഞ്ജയ് ജഗ്ദലെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയുമാണ് രാജിവെച്ചത്. ഐപിഎല്‍ വാതുവെയ്പ് വിവാദത്തില്‍ അകപ്പെട്ട ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന് രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇരുവരും രാജിവച്ചത്. ഒത്തുകളി വിവാദം അന്വേഷിക്കുന്ന മൂന്നംഗസമിതിയില്‍ നിന്നും ജഗ്ദലെ രാജി വച്ചിട്ടുണ്ട്. ഇതോടെ ശ്രീനിവാസന്റെ രാജിക്കായുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തമായി. ഈ ആവശ്യവുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഗോവ, അസം, പഞ്ചാബ്, മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനുകളും രംഗത്തുവന്നിരുന്നു.
വാതുവെയ്പ് കേസില്‍ ശ്രീനിവാസന്റെ മരുമകന് മെയ്യപ്പന് അറസ്റ്റിലായതിന് പിന്നാലെയാണ് ഒത്തുകളി അന്വേഷിക്കാന്‍ കമ്മീഷനെ ബിസിസിഐ നിയോഗിച്ചത്. നേരത്തേ രാജി ആവശ്യം ഉയര്‍ന്നെങ്കിലും അതിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ശ്രീനിവാസന് എടുത്തത്. എന്നാല്‍ കഴിഞ്ഞ ദിവസം പരസ്യമായി തന്നെ ഷിര്‍ക്കെ ശ്രീനിവാസനെതിരേ രംഗത്തുവന്നിരുന്നു.
മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഊഹാപോഹങ്ങള്‍ മെനയുന്നത് ബോര്‍ഡിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്നും ഇക്കാര്യം ഏറെ പ്രധാനപ്പെട്ടതാണെന്നും ഷിര്‍ക്കേ പറഞ്ഞിരുന്നു.
അതേസമയം ബിസിസിഐ അംഗങ്ങളായ അനുരാഗ് ഠാക്കൂര്‍ എംപി, മുന്‍പ്രസിഡന്റ് ശശാങ്ക് മനോഹര്‍ തുടങ്ങിയവരും ശ്രീനിവാസനെ വിളിച്ച് രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.
ഇതേസമയം വാതുവെപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായകമായ ബിസിസിഐ യോഗം ജൂണ്‍ എട്ടിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: