ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് കൂടി വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ഇടുക്കി നല്കാന് കഴിയില്ലെങ്കില്‍ നിലവിലെ വയനാട് സീറ്റിനു പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. സിപിഐ സംസ്ഥാന ഘടകത്തിന്റെ ആവശ്യപ്രകാരമാണ് കേന്ദ്ര നേതൃത്വം കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയോര മേഖലയായ ഇടുക്കിയില്‍ സിപിഐക്ക് വിജയ സാധ്യതയുണ്ടെന്ന് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൊന്നാനി സീറ്റുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് വയനാട് സീറ്റ് നല്കി സിപിഐയെ തൃപ്തിപ്പെടുത്തി. വയനാട്ടില്‍ മൂന്നര ലക്ഷത്തോളം വോട്ടുകള്‍ ലഭിക്കുമെങ്കിലും വിജയ സാധ്യത കുറവാണെന്നാണ് പാര്‍ട്ടി നിലപാട്. അതു കൊണ്ടു തന്നെ ഇടുക്കി സീറ്റോ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റോ വിട്ട് നല്‍കണമെന്ന് സിപിഐ സിപിഐഎമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ നാല് ലോക്സഭാ സീറ്റുകളിലാണ് സിപിഐ. മത്സരിക്കുന്നത്. പന്ന്യന്‍ രവീന്ദ്രന്, സി ദിവാകരന്, കെ ഇ ഇസ്മയില്‍, കാനം രാജേന്ദ്രന് എന്നിവര്‍ കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: