പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ് സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവ, മൂന്നാം നമ്പര്‍ ബലാറസിന്റെ വിക്ടോറിയ അസരങ്ക തുടങ്ങിയ മുന്‍നിരതാരങ്ങള്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ലോക രണ്ടാം നമ്പറും നിലവിലെ ജേതാവുമായ റഷ്യയുടെ മരിയ ഷറപ്പോവ ചൈനയുടെ ജി ഷെങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് പ്രീ-ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 6-1, 7-5. മത്സരം ഒരു മണിക്കൂറും 45 മിനിറ്റും നീണ്ടുനിന്നു. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ഷറപ്പോവക്ക് രണ്ടാം സെറ്റില്‍ കനത്ത വെല്ലുവിളിയാണ് ചൈനീസ് താരം ഉയര്‍ത്തിയത്. എന്നാല്‍ തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത ഷറപ്പോവ ഒരുമണിക്കൂറും 10 മിനിറ്റും കൊണ്ടാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ വിക്ടോറിയ അസരങ്ക വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 31-ാം സീഡ് ഫ്രാന്‍സിന്റെ അലീസ് കോര്‍നെറ്റിന്റെ വെല്ലുവിളി മറികടന്നാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍ 6-4, 3-6, 1-6. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം അതിശക്തമായി തിരിച്ചടിച്ചാണ് തുടര്‍ന്നുള്ള രണ്ട് സെറ്റുകളും അസരങ്ക സ്വന്തമാക്കിയത്. രണ്ട് മണിക്കൂറും 22 മിനിറ്റും നീണ്ട ആവേശോജ്ജ്വലമായ പോരാട്ടത്തിനൊടുവിലാണ് അസരങ്ക വിജയം പിടിച്ചെടുത്തത്. മറ്റൊരു മത്സരത്തില്‍ 17-ാം സീഡ് അമേരിക്കയുടെ സ്ലോയെന് സ്റ്റീഫന്‍സ് ന്യൂസിലാന്റ് താരം മരീന ഇറകോവിക്കിനെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി. രണ്ട് മണിക്കൂറും 17 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്റ്റീഫന്‍സ് വിജയം കൈപ്പിടിയിലൊതുക്കിയത്. സ്കോര്‍: 6-4, 6-7, 6-3. അതേസമയം മറ്റൊരു മത്സരത്തില്‍ 13-ാം സീഡ് ഫ്രാന്‍സിന്റെ മരിയന്‍ ബര്ട്ടോളിയെ ഇറ്റലിയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ഫ്രാന്‍സിസ്ക ഷിവോണെ അട്ടിമറിച്ചു. 78 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 6-2, 6-1 എന്ന സ്കോറിനാണ് ഇറ്റാലിയന്‍ താരം മരിയന്‍ ബര്ട്ടോളിയെ അട്ടിമറിച്ച് പ്രീ -ക്വാര്‍ട്ടറിലെത്തിയത്. മറ്റൊരു പോരാട്ടത്തില്‍ അമേരിക്കയുടെ ബഥനി മറ്റക്ക് സാന്റ് ഒരുമണിക്കൂറും 41 മിനിറ്റും നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവില്‍ അര്‍ജന്റീനയുടെ പൗള ഒര്മേഷ്യയെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. സ്കോര്‍: 4-6, 6-1, 6-3. മറ്റൊരു മത്സരത്തില്‍ സെര്‍ബിയയുടെ അന്ന ഇവാനോവിക്ക് 6-3, 6-2 എന്ന സ്കോറിന് ഫ്രാന്‍സിന്റെ വിര്‍ജീനി റസാനോയെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി.
പുരുഷ വിഭാഗത്തില്‍ 13-ാം സീഡ് ജപ്പാന്റെ കീ നിഷികോറി ഫ്രാന്‍സിന്റെ ബനോയിറ്റ് പെയിറയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറിലെത്തി. രണ്ട് മണിക്കൂറും 41 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 3-6, 7-6, 4-6, 1-6 എന്ന സ്കോറിനാണ് ജപ്പാന് താരം വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ ആറാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ 6-1, 6-2, 7-5 എന്ന സ്കോറിന് നാട്ടുകാരനായ ജെര്‍മി ചാര്‍ഡിയെ പരാജയപ്പെടുത്തി പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം പുരുഷ വിഭാഗം ഡബിള്‍സില്‍ ഒമ്പതാം സീഡ് ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ഓസ്ട്രേലിയയുടെ ജുര്‍ഗന്‍ മെല്‍സര്‍ സഖ്യം രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. ഉറുഗ്വെ-അര്‍ജന്റീനന്‍ ജോഡികളായ പാബ്ലോ ക്യൂവാസ്, ഹൊറാസിയോ സെബല്ലോസ് സഖ്യത്തോട് 5-7, 6-4, 7-6 എന്ന സ്കോറിനാണ് ഇന്ത്യന്‍-ഓസ്ട്രേലിയന്‍ സഖ്യം കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: