രോഗപ്രതിരോധ രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് അഹങ്കരിക്കുന്നവരാണ് സംസ്ഥാനം ഭരിച്ചവരും ഭരിക്കുന്നവരും. എന്നാലിന്ന് ലോകത്തൊരിടത്തും കാണാത്തവിധം ആരോഗ്യരംഗം കുത്തഴിഞ്ഞിരിക്കുകയാണ്. കേള്‍പ്പോരും കേള്‍വിക്കാരും ഈ മേഖലയില്‍ ഇല്ലെന്നായിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനോ വന്നാല്‍ത്തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനോ കഴിയാതെ നിസ്സഹായാവസ്ഥയിലായ സര്‍ക്കാര്‍ സംസ്ഥാനത്തിനു തന്നെ നാണക്കേടാണ്. തുടച്ചുനീക്കിയെന്ന് ഊറ്റംകൊണ്ടിരുന്ന ചില രോഗങ്ങള്‍ തിരിച്ചുവരുന്നു എന്നുമാത്രമല്ല അതിനെക്കാള്‍ മാരകമായവ പുതുതായെത്തുന്നു.
പലവിധം പനിയാണ് ഇപ്പോള്‍ കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്നത്. അതില്‍ ഡെങ്കിപ്പനിയാണ് ഭയാനകം. കാലവര്‍ഷം കരുത്താര്‍ജിക്കുന്നതോടെ എന്തെല്ലാം മാരികളാണ് അഭിമുഖീകരിക്കേണ്ടി വരിക എന്ന് കണ്ടുതന്നെ അറിയണം. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ പത്തുലക്ഷം കവിഞ്ഞെന്ന് ഔദ്യോഗിക കണക്ക്. ഓരോദിവസവും ആയിരക്കണക്കിനാളുകളാണ് പകര്‍ച്ചപ്പനി ബാധിച്ചു വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ മാത്രം കണക്കാണ്.
സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ കണക്കുകൂടി പരിശോധിച്ചാല്‍ പനിബാധിതര്‍ ഇതിലും ഇരട്ടിയിലധികം ആകും. സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം കൂടി ആരംഭിച്ചതോടെ ജനങ്ങള്‍ ആകെ ദുരിതത്തിലായി. സമരം പിന്‍വലിച്ചെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ കൂടുതല്‍ മുതലെടുക്കുന്നത് സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകാരുമാണ്. വന്‍ തുകയാണ് ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ഇവര്‍ പാവപ്പെട്ട രോഗികളില്‍ നിന്ന് ഈടാക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം പടരുന്നത് ഡെങ്കിപ്പനിയാണ്. തെക്കന്‍ ജില്ലകളിലാണ് ഡെങ്കി പടര്‍ന്നുപിടിക്കുന്നത്. 2125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 1500ഉം തിരുവനന്തപുരം ജില്ലക്കാരാണ്. സ്ഥിരീകരിച്ചതും അല്ലാത്തതുമായി ഡെങ്കി മരണം 43 ആയി. ഡെങ്കി വൈറസില്‍ ജനിതകമാറ്റം സംഭവിച്ചതായുള്ള റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അതിനാല്‍ രോഗം കൂടുതല്‍ മാരകമാകുമെന്നും മരണനിരക്ക് ഉയരുമെന്നും മുന്നറിയിപ്പുണ്ട്. പനി ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളോട് ആദ്യം തന്നെ ഡെങ്കിപ്പനിക്കുള്ള പരിശോധനകളാണ് നിര്‍ദ്ദേശിക്കുന്നത്. ജനിതക മാറ്റം വന്ന വൈറസുകള്‍ മാരകമായതിനാല്‍ അന്തരിക രക്തസ്രാവം പെട്ടന്നുതന്നെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. തലച്ചോറില്‍ വരെ രക്തസ്രാവം ഉണ്ടാകും.
മലപ്പുറം, കോഴിക്കോട് മേഖലകളില്‍ മഞ്ഞപ്പിത്തമാണ് പടരുന്നത്. മഞ്ഞപ്പിത്തബാധിതരുടെ എണ്ണം ഇതിനോടകം വന്‍തോതില്‍ ഉയര്‍ന്നു. 283 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ 18 പേരാണ് മരിച്ചത്. മലേറിയ ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. വയറിളക്കരോഗങ്ങള്‍ 16,000 കടന്നപ്പോള്‍ കോളറ പിടിപെട്ടത് 14 പേര്‍ക്കാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. കൊല്ലത്ത് എച്ച്1എന്‍1 ബാധിച്ച ഒരു സ്ത്രീ മരിക്കാനിടയായ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഇതിനിടയിലാണ് ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം നടന്നത്.
പകര്‍ച്ചപ്പനി തടയാന്‍ ശക്തവും സത്വരവുമായ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം വൃഥാവിലാവുകയാണ്. ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന നിരവധി ആശുപത്രികള്‍ കേരളത്തിലുണ്ട്. അവിടങ്ങളില്‍ നിയമനം നടത്താന്‍ കൂട്ടാക്കിയിട്ടില്ല. എല്ലായിടത്തും ഡോക്ടര്‍മാരും മരുന്നും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുമില്ല. ആരോഗ്യരംഗത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധപതിയേണ്ട സമയത്താണ് ഡോക്ടര്‍മാരുടെ സമരവുമുണ്ടായത് എന്നത് നിസ്സാരമായി കണ്ടുകൂടാ. ഡോക്ടര്‍മാരുടെ ആശങ്ക നീക്കാനും നല്കിയ ഉറപ്പുപാലിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിനായി സമരവും സമ്മര്‍ദ്ദവും ചെലുത്തുന്നതും തെറ്റല്ല. എന്നാല്‍ സംസ്ഥാനം പകര്‍ച്ചവ്യാധിയില്‍ പകച്ചുനില്ക്കുമ്പോള് ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാറി നില്‍ക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അത് അംഗീകരിക്കാനോ ന്യായീകരിക്കാനോ സാധ്യമല്ല. മഴ കനക്കുമ്പോള്‍ മാലിന്യങ്ങള്‍ അഴുകി ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമെന്ന് തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാത്ത സര്‍ക്കാരിനെപ്പോലെ തന്നെ രോഗം പടരുമ്പോള്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നതും മഹാ അപരാധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: