എരുമേലി: ജയിച്ചുവരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള സീറ്റുകളില്ലാത്തതിനാല്‍ മലയോരമേഖലയിലെ വിദ്യാര്‍ത്ഥികളുടെ പ്ലസ്ടു പഠനം പെരുവഴിയിലേക്ക്
പത്താം ക്ലാസിലെ നൂറുശതമാനം വിജയം വരെ ഒരുക്കിയതുള്പ്പെടെയുള്ളസ്കൂളുകളില് നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പഠനത്തിനായി യോഗ്യത നേടിയത്. എന്നാല്‍ വെറും രണ്ടു സ്കൂളുകളിലെ 150 സീറ്റുകള്‍ മാത്രമുള്ള എരുമേലിയില്‍ മറ്റുവിദ്യാര്‍ത്ഥികളുടെ ഭാവിയാണ് സീറ്റുകളുടെ കുറവുമൂലം തകര്‍ന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളും പണം ഒഴുക്കുന്ന വിദ്യാര്‍ത്ഥികളും തൊട്ടടുത്ത വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ മലയോര മേഖലയിലെ പാവപ്പെട്ട നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് തുടര്‍പഠനം നടത്താനാവാതെ വഴിമുട്ടുന്നത്. പഞ്ചായത്തിലെ എട്ടോളം സ്കൂളുകളില്‍ പ്ലസ്ടു രണ്ടു സ്കൂളുകളില്‍ മാത്രമാണുള്ളത്. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോകുന്ന വിദ്യാര്‍ത്ഥികളില്‍ പലതും സ്വയംതൊഴില്‍ കണ്ടെത്തി പോകേണ്ടുന്ന ഗതികേടിലുമാണ്.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് അവസരം കൊടുക്കാനാവാതെ അവരെ കൂലിപ്പണിക്ക് ഇറക്കി വിടേണ്ട ഗതികേടിലാണ് പലരുമെന്നും രക്ഷിതാക്കള്‍തന്നെ പറയുന്നു. പ്ലസ്ടു സീറ്റുകള്‍ നിലവിലുള്ള സ്കൂളുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും കൂടുതല്‍ സ്കൂളുകളിലേക്ക് പ്ലസ്ടു അനുവദിച്ചും മലയോര മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പഠനം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ജൂലൈ 14ന് പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: