കോട്ടയം: കുമരകത്ത് ജൂണ്‍ മുതല്‍ കേബിള്‍ ടിവി ഉടമകള്‍ അന്യായമായി വര്‍ധിപ്പിച്ച മാസവരി നല്‍കേണ്ടതില്ലെന്ന് കേബിള്‍ ടിവി യൂസേഴ്സ് അസോസിയേഷന് തീരുമാനിച്ചു. കുമരകത്തിന്റെ സമീപ പ്രദേശങ്ങളായ ചീപ്പുങ്കല്‍, തൊള്ളായിരം, കുമ്മനം, അയ്മനം, ചെങ്ങളം, തിരുവാര്‍പ്പ് തുടങ്ങിയ പ്രദേശങ്ങല്‍ കേബിള്‍ ടിവി വരിക്കാരുടെ മാസവരി സംഖ്യ 200 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. അനലോഗ് സംവിധാനത്തിലുള്ളവര്ക്ക് 200 രൂപയും ഡിജിറ്റല്‍ സംവിധാനത്തിലുള്ളവര്ക്ക് 250 രൂപയായുമാണ് മാസവരി കേബിള്‍ ടിവി ഉടമകള്‍ വര്‍ദ്ധിപ്പിച്ചത്.
നിലവില്‍ മാസവരിയായി നല്കുന്ന 150 രൂപക്ക് മുപ്പതില്‍ താഴെ ചാനലുകള്‍ മാത്രമാണ് കാണിക്കുന്നത്. അതില്‍തന്നെ മലയാളം ചാനലുകള്‍ കഴിഞ്ഞാല്‍ സുവ്യക്തമായ കാഴ്ച നല്കുന്ന ചാനലുകളൊന്നുമില്ല. ഉപഭോക്താക്കളുടെ അഭിരുചിയനുസരിച്ചുള്ള വിദ്യാഭ്യാസം, വിനോദം, കായികം എന്നീ ചാനലുകളൊന്നും കാണിക്കുന്നില്ല. കേബിള്‍ ഉടമകള്‍ക്ക് താല്‍പ്പര്യമുള്ള ചില ആത്മീയ ചാനലുകള്‍ക്ക് മുന്‍തൂക്കം നല്കി പണം ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
സമൂഹത്തില്‍ സാംസ്കാരിക അവബോധം സൃഷ്ടിക്കാന്‍ ഉപകരിക്കുന്ന മാദ്ധ്യമം എന്ന പരിഗണന നല്‍കാതെ കേബിള്‍ ടിവികളെ ഉടമകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന തരത്തില്‍ മാറ്റുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
ഇന്നലെ പഞ്ചായത്ത് ഓഫീസിനു സമീപം ചേര്‍ന്ന യോഗത്തില്‍ നൂറുകണക്കിന് ഉപഭോക്താക്കള്‍ പങ്കെടുത്തു. അസോസിയേഷന് ഭാരവാഹികളായി ജോയന് പൗവ്വത്ത് (പ്രസിഡന്റ്), സിബിജോര്‍ജ് (സെക്രട്ടറി), കെ എന്‍ പ്രസാദ് (ട്രഷറര്‍), ജോയി പത്തില്‍, ബിനോ പുന്നൂസ് (വൈസ് പ്രസിഡന്റുമാര്‍), വി സി അഭിലാഷ്, കെ കെ രജീഷ്, കെ പി അജില്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന് സമരത്തിലായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം ആകുന്നതു വരെ വര്‍ധിപ്പിച്ച നിരക്ക് നല്കാന് ഉപഭോക്താക്കള്‍ തയ്യാറാകരുതെന്നും അസോസിയേഷന് അഭ്യര്‍ഥിച്ചു.
അസോസിയേഷനില്‍ അംഗങ്ങളകാന് ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍: 94473 55377, 94462 01756.
പ്രതികരിക്കാൻ ഇവിടെ എഴുതുക: