തൊടുപുഴ: ആരെന്തു പറഞ്ഞാലും ഏത് നിയമം ഭേദഗതി ചെയ്താലും ആറന്മുള വിമാനത്താവളം നടപ്പില്ലെന്ന് ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി ചെയര്മാന് കുമ്മനം രാജശേഖരന് പ്രഖ്യാപിച്ചു. രക്തം ചിന്തേണ്ടി വന്നാലും ജീവന് കൊടുക്കേണ്ടി വന്നാലും ഈ തീരുമാനം നടപ്പാക്കുക തന്നെ ചെയ്യും. വിമാനത്താവളം നിര്മിക്കണമെങ്കില് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വേറെ കിടപ്പുണ്ട്. ജൈവസത്തയെ നശിപ്പിച്ചുകൊണ്ട് വിമാനത്താവളം നിര്‍മിക്കാമെന്ന വ്യാമോഹം ഒരു ഭരണകര്‍ത്താക്കള്‍ക്കും ഭൂമാഫിയകള്‍ക്കും കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍ക്കും വേണ്ട. തണ്ണീര്‍തട നിയമം ഭേദഗതി ചെയ്യുമെന്ന് പറയുന്ന റവന്യൂമന്ത്രി അടൂര്‍ പ്രകാശ് വന്‍കിട കമ്പനിക്കാരുടെ കളിപ്പാവയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ആറന്മുളയെ രക്ഷിക്കൂ… കേരളത്തെ സംരക്ഷിക്കൂ… ‘എന്ന മുദ്രാവാക്യവുമായി ഹിന്ദു ഐക്യവേദി ഇടുക്കി ജില്ലയില്‍ നടത്തിയ പാരിസ്ഥിതിക സംരക്ഷണ യാത്രയുടെ തൊടുപുഴയില്‍ നടന്ന സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുമ്മനം രാജശേഖരന്. ചടങ്ങില്‍ എം.എന്‍. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് റിസച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒരു കമ്പനിയുടെ ആവശ്യത്തിനായി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ 13 നിയമങ്ങള്‍ ലംഘിച്ചതായി കുമ്മനം ആരോപിച്ചു. പരിസ്ഥിതി വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റ് മാത്രമാണ് ഇനി വിമാനത്താവള കമ്പനിക്ക് ലഭിക്കാനുള്ളത്. ഏത് കമ്പനിക്കായാലും ആദ്യം ലഭിക്കാനുള്ളത് പാരിസ്ഥിതിക വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റാണ്. ഇതില്ലാതെയാണ് മറ്റ് വകുപ്പുകള്‍ അനുമതി നല്‍കിയിട്ടുള്ളത്. വിമാനത്താവള കമ്പനിക്ക് 15 ഏക്കര്‍ സ്ഥലം മാത്രമേ നിയമപരമായി കൈവശമുള്ളൂ. 500 ഏക്കറില്‍ വിമാനത്താവളം നിര്‍മിക്കുമെന്നാണ് അവര്‍ പറയുന്നത്. 500 ഏക്കര്‍ കൊണ്ട് ഒരു രാജ്യാന്തരവിമാനത്താവളം നിര്‍മിക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറന്മുള ഒരു പ്രതീകമാണ്. ആറന്മുളയില് തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താന്‍ നിയമം ഭേദഗതി ചെയ്താല്‍ അതെല്ലാവര്‍ക്കും ബാധകമാണ്. പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് ദുരന്തം ചോദിച്ചുവാങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ജാഥാ ക്യാപ്റ്റന്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് സ്വാമി ദേവചൈതന്യക്ക് സമ്മേളനത്തില്‍ സ്വീകരണം നല്കി. കരിങ്കുന്നം രാമചന്ദ്രന് നായര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: