കേരളം സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും ആഗോള പ്രശസ്തി നേടിയ രാജ്യമാണ്. ഉന്നത വിദ്യാഭ്യാസവും പദവിയും ലക്ഷ്യമിട്ട് മാതാപിതാക്കള്‍ ഈ വര്‍ഷം സ്കൂളിലേക്കയച്ചത് മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളെയാണ്. മലയാളം ശ്രേഷ്ഠഭാഷാ പദവി നേടി നിര്‍ബന്ധിത ഭാഷയായതും തൊഴില്‍ ലഭിക്കാന്‍ ആ ഭാഷ പഠിച്ചേ തീരൂ എന്ന സര്‍ക്കാര്‍ തീരുമാനവും മലയാളഭാഷയുടെ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന സാഹചര്യത്തിലാണ് ഈ അധ്യയനവര്‍ഷം വിദ്യാഭ്യാസ കവാടങ്ങള്‍ പുതുമുഖങ്ങള്‍ക്കായി തുറക്കുന്നത്.
ഈ നവാഗതരെ സ്വീകരിക്കാന്‍ സ്കൂള്‍ തലത്തിലും ജില്ലാ-സംസ്ഥാന തലത്തിലും പ്രവേശനോത്സവങ്ങളും ഒരുക്കിയിരുന്നു. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി പറയുന്നത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വിദ്യാതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ സകല സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു, കേരളം വിദ്യാഭ്യാസ പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നുമാണ്. ഒാരോ വിദ്യാലയവും സമൂഹത്തിന് സദ്സംഭാവനകള്‍ നല്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുമെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത്. പക്ഷേ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാഭ്യാസത്തിന് ഇന്നും രക്ഷാകര്‍ത്താക്കളുടെ അംഗീകാരം ലഭ്യമായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ വിദ്യാലയങ്ങളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക്. പണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തേടിയായിരുന്നു രക്ഷാകര്ത്താക്കള് നെട്ടോട്ടമോടിയിരുന്നത്. ഇന്ന് മലയാളം നിര്‍ബന്ധിത ഭാഷയായതോടെ ഇംഗ്ലീഷ് മീഡിയത്തിനുള്ള പ്രാധാന്യം അപ്രത്യക്ഷമായി. പക്ഷേ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇന്നും പിടിച്ചുനില്ക്കാനാകാത്തതിന് കാരണം സ്വകാര്യ സ്കൂളുകളുടെ ബാഹുല്യമാണ്.
കഴിഞ്ഞവര്‍ഷം കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍നിന്നും 2,47,000 കുട്ടികള്‍ കൊഴിഞ്ഞുപോയി. 4614 സ്കൂളുകള്‍ ലാഭകരമല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ തമ്മിലുള്ള ഗുണനിലവാരത്തിലുള്ള വിടവ് നികത്താനാണ്. ഇപ്പോള്‍ അധ്യയനവര്‍ഷം തുടങ്ങിയതും മഴ കനത്തതും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാനസിക സംഘര്ഷമുളവാക്കുന്നുണ്ട്. അതിന് കാരണം അവരുടെ കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കുണ്ടാകുന്ന റോഡപകടങ്ങളാണ്. കുമരകത്ത് ബോട്ട് മുങ്ങി മരിച്ച കുരുന്നുകളുടെ കഥ ഇന്നും മലയാള മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല.
ഇന്ന് സ്കൂള്‍ ബസ്സുകളും കുട്ടികള്‍ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളും റോഡപകടങ്ങളില്‍പ്പെട്ട് കുട്ടികളുടെ ജീവന് നഷ്ടമാകുന്നത് സാധാരണ വാര്‍ത്തയാകുന്നുണ്ട്. ഡ്രൈവര്‍മാരുടെ അശ്രദ്ധയും സ്കൂള്‍ വാഹനങ്ങളുടെ പഴക്കവും കുട്ടികളെ വാഹനങ്ങളില്‍, ഓട്ടോറിക്ഷയിലുള്പ്പെടെ കുത്തിനിറച്ച് കൊണ്ടുപോകുന്ന രീതിയും തടയേണ്ട ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയത്തില്‍ തികഞ്ഞ അനാസ്ഥയാണ് പ്രകടിപ്പിക്കാറ്. മദ്യപാനികളായ ഡ്രൈവര്മാരോടൊപ്പമുള്ള കുട്ടികളുടെ യാത്ര ഈ പീഡനപര്വ്വകാലത്ത് ഒട്ടും ആശാസ്യമല്ല. പക്ഷേ ആ വിധ കാര്യങ്ങളില്‍ സ്കൂള്‍ അധികൃതരോ, സര്‍ക്കാരോ ശ്രദ്ധ പതിപ്പിച്ചുകാണുന്നില്ല. എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ചില മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതൊഴിച്ചാല്‍ പിന്നെ നടപടികള്‍ ഉണ്ടാകാറില്ല.
ബസ്സുകളുള്ള സ്കൂളുകളില്‍ പഠിക്കാത്ത കുട്ടികളുടെയും സ്കൂള്‍യാത്ര ദുരിതപൂര്‍ണ്ണമാണ്. പ്രൈവറ്റ് ബസ്സുകള്‍ കുട്ടികളുടെ സുരക്ഷിതത്വത്തില്‍ ഒട്ടും ശ്രദ്ധാലുക്കളല്ല. ഓട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തിനിറയ്ക്കുന്നത് രക്ഷാകര്‍ത്താക്കള്‍ക്ക് ആ ഇനത്തില്‍ ചെലവ് കുറയ്ക്കുകയും ഓട്ടോകള്‍ക്ക് വരുമാനം കൂട്ടുകയും ചെയ്യുമായിരിക്കാം. പക്ഷേ തിങ്ങിനിറഞ്ഞിരിക്കുന്ന വാഹനങ്ങള്‍ക്ക് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവില്ല. പ്രൈവറ്റ് ബസ് ജീവനക്കാരില്‍ അധികവും വിദ്യാര്‍ത്ഥി വിരോധികളാണ്. യാത്രാ സൗജന്യമുള്ളതിനാല് കുട്ടികളെ ഒഴിവാക്കാന്‍ പതിനെട്ടടവും പയറ്റുന്നവരാണ്. കുട്ടികള്‍ കയറുന്നതിനും ഇറങ്ങുന്നതിനും മുമ്പ് ബസ് വിടുന്നതിനാല്‍ വീണ് പരിക്ക് പറ്റുന്ന സംഭവങ്ങളും സാധാരണയാണ്. സ്കൂള്‍ യാത്ര സുരക്ഷിതമാക്കാതെ കുട്ടികളെ സ്വീകരിക്കാന്‍ പ്രവേശനോത്സവം ഒരുക്കിയിട്ട് യാതൊരു കാര്യവുമില്ല.
മറ്റൊരു വസ്തുത വിദ്യാഭ്യാസം ഇന്ന് ആദിവാസി മേഖലകളിലെ കുട്ടികള്‍ക്ക് അപ്രാപ്യമാണ് എന്നതാണ്. ആദിവാസി മേഖലകളില്‍ സ്കൂളുണ്ടെങ്കിലും അധ്യാപകരെ കിട്ടാത്തതു കാരണം ഉച്ചക്കഞ്ഞി ലക്ഷ്യമിട്ട് മാത്രം സ്കൂളില്‍ പോകുന്ന കുട്ടികളാണ് അവിടെയുള്ളത്. ഒന്നാംക്ലാസ് മുതല്‍ ഏഴാംക്ലാസ് വരെ 20ഓളം കുട്ടികള്‍ മാത്രമുള്ള സ്കൂള്‍ ഇടുക്കി ജില്ലയിലുണ്ട്. സ്കൂളുകള്‍ അനുവദിച്ചാല്‍ മാത്രം പോര, അവിടെ പഠിക്കാന്‍ വിദ്യാര്‍ത്ഥികളും പഠിപ്പിക്കാന്‍ അധ്യാപകരും ഉണ്ടാകണം. ഇത് ഉറപ്പാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കടമ കൂടിയാണ്. പക്ഷേ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന മട്ടില്‍ വിദ്യാഭ്യാസരംഗം നീങ്ങുമ്പോള്‍ മികച്ച വിദ്യാഭ്യാസം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: