കോഴിക്കോട്: പ്രവേശനോത്സവത്തോടെ സംസ്ഥാനത്ത് പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. ഒന്നാം ക്ലാസില്‍ ചേരാനെത്തിയ കുട്ടികളെ മന്ത്രി പി. കെ അബ്ദുറബ്ബും മന്ത്രി ഡോ. എം.കെ മുനീറും ചേര്‍ന്ന് പൂച്ചെണ്ടും മിഠായിയും നല്കി സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. വിവിധ തലങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ കാരണം സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടിവരികയാണെന്ന് പി.കെ അബ്ദുറബ്ബ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സൗജന്യ യൂണിഫോം വിതരണം എയ്ഡഡ് വിദ്യാലയങ്ങളിലേക്കും ഈ വര്‍ഷം മുതല്‍ വ്യാപിപ്പിക്കും. മികച്ച അധ്യാപകര്‍ക്ക് പുരസ്കാരം നല്കുന്നതുപോലെ ഇനി മികച്ച സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങളെയും തെരഞ്ഞെടുക്കും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആറ് വയസ്സുമുതലുള്ള കുട്ടികളെയാണ് സ്കൂളുകളില്‍ ചേര്ക്കേണ്ടതെങ്കിലും സംസ്ഥാനത്ത് ഇത് അഞ്ച് വയസ്സായി തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ സംസ്ഥാന സര്‍ക്കാരിന്റെ പോഷകാഹാര നയം താമസിയാതെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപ്പുസ്തകം മേയര്‍ എ.കെ പ്രേമജം പ്രകാശനം ചെയ്തു. പ്രവേശനോത്സവ കിറ്റ് വിതരണോദ്ഘാടനം എം.കെ രാഘവന് എം.പി നിര്‍വഹിച്ചു. ഗ്രാന്റ് വിതരണം എ.ഡി.പി.ഐ സരളമ്മയും സൗജന്യ പാഠപുസ്തക വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയും സൗജന്യ യൂണിഫോം വിതരണം നഗരസഭാ വിദ്യാഭ്യാസ സമിതി അധ്യക്ഷ ഉഷാദേവി ടീച്ചറും നിര്‍വഹിച്ചു.കോഴിക്കോട് ജില്ലയിലെ കുട്ടികള്‍ തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്ററായ സഹജം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.ശശി പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ സി.എ ലത, എ.ഡി.എം കെ.പി രമാദേവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പൊതു വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കുന്ന മന്ത്രി പി. കെ അബ്ദുറബ്ബ് രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ഉദ്ഘാടന വേദിക്ക് സമീപമെത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: