കോട്ടയം: ചിരിച്ചും ചിണുങ്ങിയും അമ്മയുടെ കൈപിടിച്ചും ഒക്കത്തേറിയും നൂറുകണക്കിനു കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്ത് കാല്‍വച്ചു. ജില്ലയിലെ സരസ്വതീ ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ ആഹ്ലാദത്തിമിര്‍പ്പ്. രാവിലെ മുതല്‍ തന്നെ മാനം കറുത്തെങ്കിലും ചന്നംപിന്നം മൃദുമഴയേകി പ്രകൃതിയും കുരുന്നുകളുടെ അക്ഷരമുറ്റത്തേക്കുള്ള കാല്‍വയ്പിന് അകമ്പടിയേകി.
അഗ്നിഹോത്രത്തോടെ പ്രവേശനോത്സവം
പാലാ: വലവൂര്‍ ഭാരതമാതാ വിദ്യാലയത്തില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് അഗ്നിഹോത്രം ഹോമം നടത്തി. അധ്യാപികമാരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ഹവിസ്സര്പ്പിച്ചത്. സ്കൂള്‍ വൈസ് പ്രന്‍സിപ്പള്‍ അമ്മുകുട്ടിടീച്ചര്‍ പ്രവേശനോത്സവത്തിന് തിരിതെളിയിച്ചു. പ്രിന്‍സിപ്പല്‍ നടേശന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര് ശങ്കരനാരായണന്, ഗീത ബിജു എന്നിവര്‍ സംസാരിച്ചു.
മേളപ്പെരുമയ്ക്കൊപ്പം നവാഗതര്‍
മറ്റക്കര: പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് നവാഗതരെ അകലക്കുന്നം ഗവ.എല്‍പി സ്കൂള്‍ വരവേറ്റത്. വര്ണപ്പകിട്ടാര്ന്ന ആഘോഷപരിപാടികളാണ് സ്കൂള്‍ അധികൃതര്‍ കുരുന്നുകളെ സ്വീകരിക്കാനായി ഒരുക്കിയത്. രാവിലെ 10ന് സ്കൂളില്‍ നിന്നും മണല്‍ ജംഗ്ഷനിലേക്കാരംഭിച്ച വിളംബര ജാഥയില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നൂറിലധികം പേരാണ് പങ്കെടുത്തത്. വിവിധ നിറങ്ങളിലുള്ള റിബണുകളും ബാനറുകളും ബലൂണുകളും കയ്യിലേന്തിയാണ് കുരുന്നുകള്‍ വിളംബര ജാഥയില്‍ പങ്കെടുത്തത്.
പുതിയ അദ്ധ്യയനവര്‍ഷത്തില്‍ സ്കൂളിലെത്തിയ നവാഗതര്‍ക്ക് പ്രവേശനകിറ്റുകളും മധുരവും നല്കി. പ്രവേശനോത്സവത്തിന്റെ പൊതുസമ്മേളനം അകലക്കുന്നം പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ ബെന്നി ജേക്കബ് വടക്കേടം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.എന്‍.ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാദീപം തെളിയിച്ചു. പകര്‍ച്ചപ്പനി മുന്‍കരുതലുകള്‍, വാഹനയാത്രയും റോഡ് നിയമങ്ങളും എന്നീ വിഷയങ്ങളില്‍ സെമിനാറുകളും നടന്നു. സദ്യയും പായസവും കഴിച്ചാണ് കുരുന്നുകള്‍ അദ്ധ്യയന വര്‍ഷത്തിലെ ആദ്യ ദിവസം വിദ്യാലയത്തില്‍ നിന്നും മടങ്ങിയത്.
മഴയില്‍ കുതിര്‍ന്ന് കുരുന്നുകള്‍ വിദ്യാലയങ്ങളിലേക്ക്
ചങ്ങനാശേരി: നഗരത്തിലെ വിവിധ സ്കൂളുകളില്‍ നൂറുകണക്കന് കുരുന്നുകള്‍ പ്രവേശനോത്സവത്തിനെത്തി. പെരുന്ന എന്‍എസ്എസ് എല്‍പി സ്കൂള്‍, പെരുന്ന ഗവ.എല്‍പി സ്കൂള്‍, എസ്.എച്ച് സ്കൂള്‍, സെന്റ് തെരേസാസ് എല്‍ പി സ്കൂള്‍ തുടങ്ങിയ സ്കൂളുകളിലും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ നഗരത്തിലെ റോഡുകളില്‍ കെട്ടിനില്‍ക്കുന്ന മലിനജലത്തില്‍ നീന്തിയാണ് കുരുന്നുകള്‍ സ്കൂളുകളിലേക്കെത്തിയത്. സ്കൂളുകള്‍ തുറന്നതോടെ മഴയും ശക്തമായി. നഗരത്തില്‍ മാലിന്യവും കുമിഞ്ഞുകൂടുന്നു. ബസ് സ്റ്റാന്‍ഡുകളിലെയും സ്ഥിതി ഇതുതന്നെ. സ്ലാബുകളില്ലാത്ത ഓടകളിലൂടെ മഴയെ തുടര്‍ന്ന് മലിനജലം കവിഞ്ഞൊഴുകുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ വെള്ളത്തില്‍ ചവിട്ടിവേണം സ്കൂളുകളിലേയ്ക്കെത്താന്.
താരമായി കണ്ണന്
പാലാ: വെള്ളിലാപ്പള്ളി സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണ് ഒന്നാം ക്ലാസിലേക്ക് ചേരാനെത്തിയ കണ്ണന്മോന് എന്ന എസ്.അഭിനവ് കൃഷ്ണ മാജിക് അവതരിപ്പിച്ച് താരമായത്.
പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് സാരോപദേശ കഥകള്‍ പകര്‍ന്നു കൊടുത്ത ഹെഡ്മാസ്റ്റര് സാജന് ആന്റണിയുടെയും ഫാ.തോമസ് താന്നിനില്‍ക്കും തടത്തിലിന്റെയും പ്രസംഗ സംഗ്രഹം വെള്ളപ്പേപ്പറിലെഴുതി ശൂന്യമായ പെട്ടിയിലേക്ക് കണ്ണന്മോന് നിക്ഷേപിച്ചു. ഞൊടിയിടയില്‍ പെട്ടി തുറന്നപ്പോള്‍ ആദ്യാറിവിന്റെ മധുരമായി പെട്ടിനിറയെ മിഠായികള്‍. ഇവ സഹപാഠികള്‍ക്കും മുതിര്‍ന്ന ക്ലാസുകളിലെ ചേട്ടന്മാര്ക്കും ചേച്ചിമാര്‍ക്കുമായി മിഠായി വിതരണം ചെയ്തു. തുരുതുരെ നിറം മാറ്റിയ തൂവാകള് ഉയര്‍ത്തി വീശി പ്രവേശനോത്സവത്തെ വര്‍ണ്ണാഭമാക്കി കണ്ണന്മോന് മാജിക് ഷോ അവസാനിപ്പിച്ചു. സെന്റ്ജോസഫ് സ്കൂളിലെ അദ്ധ്യാപികയായ ഏഴാച്ചേരി തുമ്പയില്‍ ശ്രീജയുടെയും സുനിലിന്റെയും മകനാണ് കണ്ണന്. കഴിഞ്ഞമാസം ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് കണ്ണന്മോന് മാജിക് ഷോയില്‍ അരങ്ങേറ്റം കുറിച്ചത്.
രാമപുരം പഞ്ചായത്ത്മെമ്പര്‍ ഷൈനി സന്തോഷ് പ്രവേശനോത്സവത്തിന് തിരി തെളിയിച്ചു. ഫാ.തോമസ് താന്നിനില്ക്കുംതടത്തില് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് സാജന് ആന്റണി , സിസ്റ്റര്‍ സിസില്‍ മേരി, ബെന്നി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: