വിവരാവകാശ നിയമം പ്രാബല്യത്തിലായത് ചരിത്രസംഭവമാണ്. അതോടെ ഔദ്യോഗിക രഹസ്യത്തിന്റെ പുകമറയിട്ട് കാര്യങ്ങള്‍ ഒളിച്ചുവെക്കുന്ന രീതി അവസാനിച്ചു. എന്നു മാത്രമല്ല, സര്‍ക്കാര്‍ എന്നാല്‍ ജനങ്ങളില്‍ നിന്ന് വേറിട്ട് മറ്റേതോ ലോകത്ത് വിഹരിക്കുന്ന ഒരു സംവിധാനമാണെന്ന കാഴ്ചപ്പാടിനും അറുതിയായി. സ്വാതന്ത്ര്യസമ്പാദനത്തിനുശേഷം ഭാരതം കണ്ട ചരിത്രപ്രസിദ്ധമായ ഒരവസ്ഥാവിശേഷം തന്നെയായിരുന്നു വിവരാവകാശനിയമം.
പ്രസ്തുത നിയമത്തിന്റെ ബലത്തില്‍ വളര്‍ന്നു പന്തലിച്ചത് ജീവിതത്തിന്റെ നാനാതുറകളിലുള്ള സംഭവങ്ങളാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ സുവര്ണകാലമെന്നുതന്നെ വിവരാവകാശനിയമത്തെ വ്യാഖ്യാനിക്കാം. അത്രയും പ്രധാനപ്പെട്ട ഒരു കൈത്താങ്ങാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. ഏത് നിയമം പോലെ തന്നെ ഇതും ദുരുപയോഗപ്പെടുത്തുകയും മറ്റും ചെയ്യുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാലും പ്രസ്തുത നിയമം രാജ്യത്തെ ശതകോടികളില്‍ ഉണ്ടാക്കിയിരിക്കുന്ന ആത്മവിശ്വാസവും കരുത്തും ഒന്നു വേറെ തന്നെയാണ്. ഒരു സാധാരണക്കാരന് സര്‍ക്കാരില്‍ നിന്ന് എന്തൊക്കെയാണ് ലഭിക്കുക എന്നതിനെക്കുറിച്ച് കാര്യവിവരമുള്ളവര്‍ക്കു പോലും വ്യക്തമായ ധാരണയില്ല. ഓഫീസറുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കിനില്ക്കാനാണ് വിധിയെന്ന് പിറുപിറുത്തുകൊണ്ട് ജീവിക്കുകയായിരുന്നു അതുവരെ.
സര്‍ക്കാരില്‍ മാത്രമല്ല, ജനജീവിതവുമായി അഭേദ്യമായി ബന്ധമുള്ള എല്ലായിടങ്ങളിലേക്കും പ്രസ്തുതനിയമം വ്യാപിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹം തന്നെയാണ്. പൂര്‍ണതോതില്‍ ആയത് നടപ്പാവുമോ എന്നത് സംശയമാണെങ്കിലും അതിലേക്കുള്ള ചുവട്വെപ്പിന് മണിമുഴങ്ങിയിരിക്കുന്നു. എത്രയും ആഹ്ലാദകരമായ ഒരു സംഗതിയാണത്. ഇനി മുതല്‍ രാഷ്ട്രീയപ്പാര്‍ട്ടികളും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമത്രേ. കേന്ദ്രസര്‍ക്കാരില്‍ നിന്ന് വന്പിച്ച സാമ്പത്തിക സഹായം ലഭിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രസ്തുത നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് കേന്ദ്രവിവരാവകാശ കമ്മീഷന് ഉത്തരവിട്ടിരിക്കുന്നത്. ദേശീയരാഷ്ട്രീയ കക്ഷികള്‍ ഇതനുസരിച്ച് ഒന്നര മാസത്തിനകം അവരുടെ ആസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേതുപോലെ വിവരാവകാശ ഉദ്യോഗസ്ഥരേയും അപ്പീലില്‍ തീരുമാനമെടുക്കാനുള്ള അധികാരിയേയും നിയമിക്കണമെന്നാണ് നിര്‍ദ്ദേശം. പ്രസ്തുതനിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നാലാഴ്ചക്കകം മറുപടി നല്‍കുകയും വേണം. സംഭാവന, വരവുചെലവുകള്‍, സ്ഥാനാര്‍ത്ഥിനിര്‍ണയം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പാര്‍ട്ടികള്‍ ജനങ്ങളുമായി പങ്കുവെക്കേണ്ടിവരും.
ഈ നിമയം രാഷ്ട്രീയപ്പാര്‍ട്ടികളെ എങ്ങനെയൊക്കെ ബാധിക്കുമെന്നകാര്യം കണ്ടറിയാനിരിക്കുന്നതേയുള്ളൂ. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഗണ്യമായി സാമ്പത്തിക സഹായം ലഭിക്കുന്നു എന്നു പറയുമ്പോള്‍ അത് എങ്ങനെ, ഏതുവിധത്തില്‍, എന്തിന്റെ അടിസ്ഥാനത്തില്‍ എന്നിവയെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്കാന് കേന്ദ്രവിവരാവകാശ കമ്മീഷന് ബാധ്യസ്ഥരാണ്. ഔദ്യോഗികസംവിധാനമായ സര്‍ക്കാര്‍ യന്ത്രം പോലെയല്ല രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നത് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുമാണ്. ഒരു തരത്തില്‍ ഇത് ജനങ്ങളെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണെങ്കിലും ദുരുപയോഗം ഈ രംഗത്ത് വളരെയേറെ വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. സ്വതേ രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് ഗതിവേഗം കൂട്ടാനും ഈ നിയമം ഇടവെച്ചുകൂടായ്കയില്ല. ഭരണഘടനാദത്തമായ അധികാരങ്ങളും അതുമായി ബന്ധപ്പെട്ടവയും സാധാരണക്കാരിലേക്ക് എത്തിച്ചുകൊടുക്കുമ്പോള്‍ ഉണ്ടാകാവുന്ന തടസ്സങ്ങള്‍ നീക്കാനുള്ള ഉപാധിയെന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സംവിധാനത്തിലെ വിവരാവകാശനിയമത്തെ കാണേണ്ടത്. ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ടാകാനും സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാനും ഈ നിയമം അവരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. അതിനാല്‍ തന്നെ സുഗമമായ ഭരണ ഒഴുക്ക് ഉണ്ടാവുകയും ചെയ്യും. നിയതമായ കാര്യങ്ങള്‍ അതിനായി ഉണ്ടെന്നതാണ് ഇവിടെ എടുത്തുപറയേണ്ടത്.
അതേസമയം രാഷ്ട്രീയകക്ഷികളെ സംബന്ധിച്ചിടത്തോളം ഇതെങ്ങനെ ഫലപ്രദമായി നടപ്പാക്കും എന്ന വിഷയം എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയകക്ഷികള്‍ക്ക് വാരിക്കോരി സൗജന്യങ്ങളും സൗകര്യങ്ങളും നല്കുന്നു എന്നൊരു ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പടര്‍ന്നാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. അതിനൊപ്പം ഇത്തരമൊരു നിയമവും നടപ്പിലായാല്‍ സ്ഥിതി എന്താവുമെന്നതിനെക്കുറിച്ച് പറയാനാവില്ല തന്നെ. ഭരണഘടനാസംവിധാനത്തിലെ പോലെയുള്ള രീതീ വിന്യാസങ്ങളല്ലല്ലോ രാഷ്ട്രീയപ്പാര്‍ട്ടികളുടേത്. ഇനി അങ്ങനെ വന്നാല്‍ ഒരു പക്ഷേ, നന്നാവാനും മതി. തെരഞ്ഞെടുപ്പു പ്രചാരണ ചെലവുകള്‍ ഉള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ വഹിക്കുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് എത്തിച്ചേരാന്‍ ഈ നിയമം നടപ്പാക്കല്‍ വഴി സാധിക്കുമെങ്കില്‍ അതൊരു പക്ഷേ, ഗുണം ചെയ്തുകൂടായ്കയില്ല. എന്തൊക്കെയായാലും ഈ നിയമം നടപ്പാക്കുമ്പോള്‍ പാലിക്കേണ്ട സംശുദ്ധിയും സുതാര്യതയും അനുസരിച്ചിരിക്കും അതിന്റെ ഭാവി. ജനങ്ങളുടെ കൈയടി കിട്ടാനും മറ്റുമായുള്ള ഏര്‍പ്പാടുകള്‍ക്കായി ഇത്തരം വജ്രവാളുകള് വീശുന്നത് അഭികാമ്യമാവുമോ എന്ന് ചിന്തിക്കേണ്ടതാണ്. ഒറ്റയടിക്ക് നന്നെന്ന് തോന്നുന്നത് അതിന്റെ സമഗ്രതയില്‍ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്നാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഒരു മാറ്റം നല്ലതു തന്നെ. പക്ഷേ, ജനങ്ങളുടെ ആത്യന്തിക സമാധാനവും ശാന്തിയും സന്തോഷവും സംതൃപ്തിയും ആയിരിക്കണം ലക്ഷ്യമിടേണ്ടത്. അല്ലാതുള്ളവയൊക്കെ കടലാസില്‍ എഴുതിവെക്കാമെന്നേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: