ആവശ്യത്തിലധികം വാങ്ങുകയും വേണ്ടതിലധികം വിളമ്പുകയും ചെയ്യുമ്പോഴുണ്ടാകുന്ന വേസ്റ്റിന്ക്കുറിച്ച് നമ്മുടെ ഒരു സൂപ്പര്‍സ്റ്റാര്‍ പറഞ്ഞത് താര വിടുവായത്തമായി കരുതേണ്ട. നമ്മുടെ ‘മാലിന്യ വിചാരങ്ങളില്‍’ ഈ അധികപ്പറ്റ് ദര്‍ശനം ചിന്തനീയം തന്നെ. തീറ്റയില്‍ മാത്രമല്ല, എന്തിലും അധികമാവുന്നത് വിഷംതന്നെ. പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെ ഒരുനാള്‍ കൂടി കടന്നുപോകുമ്പോള്‍ അത് ചെവിട്ടോര്മയെങ്കിലുമാകണം കുറഞ്ഞപക്ഷം.
സ്വന്തം വീട്ടിലെ മാലിന്യം അയല്‍പ്പക്കത്ത് വലിച്ചെറിഞ്ഞ് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതാണ് ശരാശരി മലയാളി ശീലം. രാത്രിയില്‍ കള്ളനെപ്പോലെ ഒളിച്ചുവന്ന് നിരത്തിനോരത്തും വഴിയരികിലും മാലിന്യച്ചാക്കുകള്‍ തള്ളി വണ്ടിയില്പ്പായുന്നതും മറ്റൊരു പാരിസ്ഥിതികബോധം! അന്യരെ വെടക്കാക്കി സ്വയം വെടിപ്പാകുന്ന ഇത്തരം മാലിന്യസംസ്ക്കാരമാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. പരിസ്ഥിതി നാശത്തില്‍ ഭൂമി പണ്ടേ സമ്മര്‍ദ്ദത്തിലാണ്. വെള്ളവും വായുവും വിഷമായി, അമ്മിഞ്ഞപ്പാലുപോലും! ഗീബല്‍സ് ബദലുപോലെ, പറഞ്ഞുപറഞ്ഞ് ഈ സത്യം നുണയാവുകയാണോ. വിഷമയമായത് തിന്നുതിന്ന് അതില്ലാത്തത് അകത്ത് ചെന്നാല്‍ പ്രശ്നമായെന്നു പറയുംപോലെ ട്രാജിക് കോമഡിയായിട്ടുണ്ട് കാര്യങ്ങള്‍.
പരിസ്ഥിതി നാശവുമായുള്ള കുറ്റാരോപണങ്ങള്‍ ഒരു പിടിയുണ്ട്. ഏറെയും സര്‍ക്കാരിനെതിരെ. ജനാധിപത്യത്തിന് അങ്ങനെയൊരു തകരാറുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമേല്‍ എല്ലാം കെട്ടിയേല്പ്പിച്ച് ഉത്തരവാദിത്വത്തില്‍നിന്നും കൈകഴുകുന്ന പീലാത്തോസ് മാതൃക. ഇതൊരു എളുപ്പവഴി പ്രക്രിയയാണ്. എന്തുകൊണ്ട് സ്വന്തം വീട്ടിലെ അഴുക്ക് ആ പുരയിടത്തില്‍തന്നെ കുഴികുത്തി മൂടിക്കൂടാ. മറ്റുള്ളവരെ നന്നാക്കാതെ സ്വയം നന്നായാല്‍ പരിസ്ഥിതി മാത്രമല്ല ലോകംതന്നെ എന്നേ മാറിപ്പോയേനെ.
ചൈനക്കാര്‍ക്കൊരു ദുശീലമുണ്ട്; കാണുന്നിടത്ത് തുപ്പുക. നാടുതന്നെ തുപ്പല് കോളാമ്പിയാണെന്നാണ് അവന്റെ ധാരണ. എവിടെയും കാണാം കഫത്തിന്റെ കൂമ്പാരങ്ങള്‍. ചൈനയില്‍ ഒളിമ്പിക്സായപ്പോള് പലതും വിലക്കിയ കൂട്ടത്തില്‍ വേണ്ടുന്നിടത്ത് തുപ്പരുതെന്നുകൂടി നിര്‍ദ്ദേശിച്ചു ഭരണകൂടം. മുപ്പത്താറായിരം കോടി മുടക്കിയ ഒളിമ്പിക്സ് ഒരു ബിസിനസ് കൂടിയാണെന്നറിഞ്ഞ് ചൈനക്കാര്‍ സ്വയം നിരോധിച്ചു. അവിടെ ശിക്ഷകിട്ടും. ഇവിടെ ശിക്ഷ പോയിട്ട് നിയമംപോലും ലംഘിക്കാനുള്ളതാണെന്ന് പോലീസുകാരനുപോലുമറിയാം.
ഈയിടെ ഗോവന്‍ യാത്രക്കിടയില്‍ വൃത്തിയുടെ വെടിപ്പറിഞ്ഞു. നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ചിട്ടും നിരത്തിലോ വഴിയിലോ മാലിന്യത്തിന്റെ തരിമ്പും കണ്ടില്ല. പുഴയും കടലും സ്ഫടികംപോലെ ശുദ്ധം. അഴുക്കിന്റെ ഒരു തുണ്ട് കടലാസുപോലും കണ്ടില്ലെന്ന ആശ്ചര്യം ഇപ്പോഴും ബാക്കി. ടൂര്‍ ബസ്സില്‍നിന്നും കൂടെയുള്ളൊരു കുട്ടി ബിസ്ക്കറ്റ് കവര്‍ പുറത്തെറിഞ്ഞപ്പോള്‍ അതുകണ്ട ഗോവ്നികളുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. കുറ്റങ്ങളും കുറവുകളും ഗോവയ്ക്കുണ്ട്. പക്ഷേ പരിസ്ഥിതി സംരക്ഷണത്തില്‍ ഈ നാട് മാതൃകാ പാഠമാണ്. സര്‍ക്കാര്‍ കാര്യത്തിലുപരി ഇതുപക്ഷേ ജനങ്ങളുടെ പൊതുകാര്യമാണ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആഗോള ഭീകരനാണെന്ന് 1926-ല്‍ തന്നെ അമേരിക്ക പ്രഖ്യാപിച്ചു. അപകടമാണ് പ്ലാസ്റ്റിക് എന്നറിഞ്ഞുകൊണ്ടുതന്നെ നാമതുപയോഗിക്കുന്നു; പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് വായിച്ച് പുകവലിക്കുന്നതുപോലെ. നമുക്ക് നിയമങ്ങള്‍ ഏറെയാണ്. പക്ഷേ അതിന് പിന്നിലൊരു മാനവികതയോ അതുല്‍പ്പാദിപ്പിക്കുന്ന സംസ്ക്കാരമോ ഇല്ല. റോഡിന് നിയമങ്ങളുണ്ട്. എന്നാല്‍ റോഡ് സംസ്ക്കാരമില്ല. വാഹനനിയമമുണ്ട്. പക്ഷേ വാഹന സംസ്ക്കാരമില്ല.
അന്യന്റെ പറമ്പിലേക്ക് നാം മാലിന്യം വലിച്ചെറിയുമ്പോള്‍ സ്വയം ഉള്ളിലേക്കുകൂടി മാലിന്യമെറിയുന്നു. ഈ ഉള്മാലിന്യമൊഴിയാതെ പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. സ്വയം ജീവിക്കുകയും അന്യനെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ഒരു പാരസ്പര്യമാണ് വേണ്ടത്. ഒറ്റവാക്കില്‍ മനുഷ്യത്വം. സ്വാതന്ത്ര്യത്തേക്കാള്‍ വലുത് ശുദ്ധിയെന്ന് ഗാന്ധി പറഞ്ഞു. പക്ഷേ ഏത് ഗാന്ധി എന്ന് ചോദിക്കുന്നിടത്ത് എല്ലാം തമാശയായിത്തീരുന്നു.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: