കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിന്റെയും പരിസര പ്രദേശങ്ങളായ നിരവധി ദേശങ്ങളുടെയും ഐശ്വര്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി ഒരുകാലത്ത് പ്രഭാവത്തോടെ നിറഞ്ഞൊഴുകിയ കക്കാട് പുഴ ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്ന ഇന്ന് നമ്മുടെ മുന്നില്‍ ആധുനിക മനുഷ്യന്റെ പരിസ്ഥിതി ചൂഷണമെന്ന ക്രൂരതയുടെ ചിത്രം കാട്ടിത്തരുന്നു. അനധികൃത കയ്യേറ്റങ്ങളും മലിനീകരണവും വര്‍ഷങ്ങള്‍ക്ക് മുമ്പേ കക്കാട് പുഴയെ ഇല്ലാതാക്കിക്കഴിഞ്ഞിരുന്നു. പുഴയുടെ ഭാഗമായിരുന്ന കയ്യേറ്റ ഭൂമിയില്‍ തലയുയര്‍ത്തി നില്ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങളും വറ്റി വരണ്ട് കിടക്കുന്ന ശേഷിക്കുന്ന പുഴയുടെ ഭാഗവും ചൂണ്ടിക്കാട്ടി ഇവിടെയൊരു പുഴയുണ്ടായിരുന്നുവെന്ന് പുതിയ തലമുറയെ പരിചയപ്പെടുത്തേണ്ട സ്ഥിതിയാണ്. പ്രകൃതിയെ കയ്യേറി, പുഴയെ ഇഞ്ചിഞ്ചായി നശിപ്പിച്ച് നാടിനെ ജലസമൃദ്ധമാക്കിയ പുഴ കൊല്ലപ്പെടുകയായിരുന്നു.
കണ്ണൂര്‍ നഗരത്തിന്റെ ജലസമൃദ്ധിക്കും ഐശ്വര്യത്തിനും വഴിവെച്ച പുഴ കണ്ണൂരിനെ അറബിക്കടലുമായി ബന്ധപ്പെടുത്തിയ ജലസ്രോതസ്സായിരുന്നു. കടലില്‍ നിന്നും തള്ളിവരുന്ന ഉപ്പുവെള്ളവും പുളിയും മാധുര്യവും ചേര്‍ന്ന് കണ്ണൂരിന്റെ ചുറ്റുവട്ടത്തുള്ള ചെറുഗ്രാമങ്ങള്‍ കാര്‍ഷിക സമൃദ്ധയില്‍ നിറഞ്ഞാടിയ കാലമുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് പുഴ പുഴയല്ലാതായി മാറുകയും കുറുകിയൊഴുകുന്ന തോടായും നീര്‍ച്ചാലായും മാറുകയുമായിരുന്നു. നഗരത്തിന്റെ രണ്ടു ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ രണ്ട് തോടുകള്‍ ചേര്‍ന്ന് പുഴയായി കാട്ടാമ്പള്ളി വഴി വളപട്ടണം പുഴ വഴി കടലിലെത്തിച്ചേര്‍ന്ന കക്കാട് പുഴ ഇന്ന് ചെളിനിറഞ്ഞ ഒരു തോടിന്റെ അവസ്ഥയിലാണ്. ആനക്കുളത്തു നിന്നും പാലക്കാട് സ്വാമി മഠത്തിനടുത്തു നിന്നും വരുന്ന രണ്ട് നീര്‍ച്ചാലുകള്‍ തുളിച്ചേരിയില്‍ സംഗമിച്ച് ഒന്നായി ഒഴുകി കക്കാട് പുഴയായി രൂപം മാറുകയായിരുന്നു. കൂടാതെ നിരവധി തോടുകളില്‍ നിന്നും മറ്റുമുള്ള ജലവും കക്കാട് പുഴയിലേക്ക് ഒഴുകിയെത്തി.
വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും നീരൊഴുക്ക് കുറച്ചപ്പോള്‍ കാട്ടാമ്പള്ളി പുഴയില്‍ നിര്‍മ്മിച്ച ചെക്ക് ഡാം പുഴയെ പൂര്‍ണമായും ജലവിമുക്തമാക്കുകയായിരുന്നു. അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയകളും മറ്റും പുഴയുടെ പല ഭാഗങ്ങള്‍ പലപ്പോഴായി കയ്യേറി. സര്‍ക്കാര്‍ വകുപ്പുകളും പലയിടങ്ങളിലും മണ്ണിട്ട് പുഴ നികത്തി കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തി. പുഴയോരത്തെ കണ്ടല്‍ക്കാടുകളും തണ്ണീര്‍ തടങ്ങളും മാഫിയകളുടെ കൈകളാല്‍ നശിപ്പിക്കപ്പെട്ടതോടെ പ്രദേശത്തിന്റെ ആവാസ വ്യവസ്ഥയെ പോലും തകിടം മറിച്ചു.
അധികൃതരുടെ കയ്യേറ്റവും മൗനാനുവാദവും ഒത്താശയും ഭൂമി കയ്യേറ്റക്കാര്‍ക്കും പരിസ്ഥിതി ചൂഷണങ്ങള്‍ക്കും അവസരമൊരുക്കി. ഇതോടെ പുഴ അന്യാധീനമായി. 80 അടിയോളം വീതിയുണ്ടായിരുന്ന പുഴ ഇന്ന് കേവലം പത്തടി പോലും ഇല്ലാത്ത സ്ഥിതിയിലാണ്. ഇതാവട്ടെ കണ്ണൂരും പരിസരങ്ങളിലുമുള്ള കിണറുകള്‍ ഉള്‍പ്പെടെ ജലസ്രോതസ്സുകള്‍ വറ്റി വരളുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.
1967 ന് മുമ്പ് 80 അടി വീതിയും പതിനാറടിയോളം ആഴവും പുഴക്കുണ്ടായിരുന്നു. കൂടാതെ ശുദ്ധജല സമൃദ്ധവും മത്സ്യസമ്പത്തുകളാല്‍ സമ്പുഷ്ടവും ആയിരുന്നു പുഴ. വേനലിലും വറ്റാത്ത ജലസ്രോതസ്സായിരുന്നു ഇവിടം. കണ്ണൂരിന്റെയും പരിസരത്തെയും നിറക്കാഴ്ചയായിരുന്നു. തീരദേശ കയ്പ്പാടുകളില്‍ നെല്ലും മീനും സുലഭമായി. ഉപ്പുകാറ്റേറ്റ് തെങ്ങുകളില്‍ നാളികേരം തിങ്ങിനിറഞ്ഞും സമ്പുഷ്ടമായിരുന്നു കക്കാട് പുഴയും കണ്ണൂര്‍ നഗരമുള്‍പ്പെടെയുളള പരിസര പ്രദേശങ്ങളും.
വൈകിയാണെങ്കിലും നാട്ടുകാരും പരിസ്ഥിതി സ്നേഹികളും ജില്ലാ ഭരണാധികാരികളും പുഴയെ പുനസൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആശ്വാസകരം തന്നെ.എന്നാല്‍ ഈ ഒരു പുഴ മാത്രമല്ല ജില്ലയിലെ നിരവധി പുഴയോരങ്ങളും പദ്ധതി പ്രദേശങ്ങളും കൈയ്യേറ്റങ്ങള്‍ക്ക് വീധേയമാവുകയും തിരിച്ചെടുക്കാന്‍ ആവാത്തനിലയില്‍ അന്യാധീനപ്പെടുകയും പാരിസ്ഥിതിക ചൂഷണത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ട്.കുന്നിടിക്കലും വനനശീകരണവും തണ്ണീര്‍ തടങ്ങള്‍ മണ്ണിട്ടു നികത്തലും നമ്മുടെ ജില്ലയിലും അനുനിമിഷം നിര്‍ബാധം നടക്കുകയാണ്.ഇവയില്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാന്‍ കഴിയുന്നവയെ രക്ഷപ്പെടുത്തേണ്ടതും മേലില്‍ പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന പരിസ്ഥിതി ചൂഷണ പ്രവര്‍ത്തനങ്ങളില്‍ നിന്നും സമൂഹത്തെ പിന്തിരിപ്പിക്കുകയെന്നതും കാലഘട്ടത്തിന്റെയും നമ്മുടെ ഒരോരുത്തരുടേയും ആവശ്യമാണ്. ഇതിനായി പ്രതിജ്ഞ ചെയ്യാനുളള സന്ദര്‍ഭമാവണം ഇത്തരം ദിനാചരണങ്ങള്‍. ‘ചിന്തിക്കുക, ആഹരിക്കുക, സംരക്ഷിക്കുക’യെന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക പരിസ്ഥിതി ദിനമാചരിക്കുന്ന 2013-ലെ ഈ സുദിനത്തില്‍ നാം ഒരോരുത്തരും പരിസ്ഥിതിയേക്കുറിച്ച് കുടുതല്‍ ബോധമുളളവരാവുകയും നമുക്ക് സ്വയം നമ്മള് കാവലാളാവുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: