കൊച്ചി: മുന്‍മന്ത്രി ലോനപ്പന് നമ്പാടന് അന്തരിച്ചു. 77 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് മരിച്ചത്. പത്ത് വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ച് ഐസിയുവിലായിരുന്നു. 1980, ’87 വര്‍ഷങ്ങളില്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. മൂന്നുതവണ വീതം കൊടകര, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍നിന്നും നിയമസഭാംഗമായി. 2004 ല്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍നിന്നും 1,17,000 വോട്ടുകള്‍ക്ക് പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തി എംപിയായി.
1935 നവംബര്‍ 13 ന് ചാലക്കുടിക്കടുത്ത് പേരാമ്പ്ര മാളിയേക്കല്‍ നമ്പാടന് വീട്ടില്‍ കുരിയപ്പന്റെയും പ്ലമേനയുടെയും മകനായാണ് ലോനപ്പന് ജനിച്ചത്. വിദ്യാഭ്യാസത്തിന്ശേഷം തൃശൂര്‍ പേരാമ്പ്ര സെന്റ് ആന്റണീസ് യുപി സ്കൂളിലെ അധ്യാപകനായി. അധ്യാപകനായിരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 1963 ല്‍ കൊടകര പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചാണ് രാഷ്ട്രീയപ്രവേശനം നടത്തുന്നത്. 1964 ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ അതില്‍ ചേര്‍ന്നു. 1965 ല്‍ കൊടകര നിയോജകമണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1977 ല്‍ കൊടകരയില്‍നിന്ന് തന്നെ നിയമസഭയിലെത്തി. കൊടകര, ഇരിങ്ങാലക്കുട മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 25 വര്‍ഷം എംഎല്‍എയായി. രണ്ടുതവണ മന്ത്രിയുമായി. 1982 ല്‍ കെ. കരുണാകരന്റെ മന്ത്രിസഭ താഴെ വീണത് കേരളാ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ലോനപ്പന് നമ്പാടന്റെ കൂറുമാറ്റത്തെത്തുടര്ന്നായിരുന്നു. 1980 ല്‍ ഇടത് സ്വതന്ത്രനായി ജയിച്ച് എംഎല്‍എയായി നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായി. 1987 ല്‍ ഇടത് എംഎല്‍എയായി ഭവനനിര്മ്മാണമന്ത്രിയായി.
27 നാടകങ്ങളിലും മൂന്ന് സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അധ്യാപകന്, കര്ഷകന്, നാടകനടന്‍, ജനപ്രതിനിധി, മന്ത്രി എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു. ‘സഞ്ചരിക്കുന്ന വിശ്വാസി’യാണ് ആത്മകഥ. രസകരമായ പ്രസംഗങ്ങളിലൂടെ ക്രൈസ്തവസഭയിലെ അഴിമതികള്‍ ചൂണ്ടിക്കാണിച്ചും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
ചികിത്സക്കും ഡയാലിസിസിനുമുള്ള സൗകര്യാര്‍ത്ഥം കുറച്ചുകാലമായി ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപമായിരുന്നു താമസം.
അധ്യാപികയായിരുന്ന ആനിയാണ് ഭാര്യ. സ്റ്റീഫന്‍ (ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക്), ഷേര്‍ലി (അധ്യാപിക), ഷീല എന്നിവരാണ് മക്കള്‍. എറണാകുളത്തും തൃശൂരും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് ഉച്ചയോടെ തൃശൂര്‍ പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: