കാസര്‍കോട്: മനസ്സില്‍ മായാതെ നില്ക്കുന്ന കാസര്‍കോടന്‍ കാഴ്ചകളിലൊന്നാണ് ചന്ദ്രഗിരിപ്പുഴ. തെങ്ങ് പൂത്ത് നില്ക്കുന്ന തീരങ്ങളാല്‍ സ്വഛന്ദമായൊഴുകുന്ന പുഴ നോക്കി നില്ക്കാത്തവര് കുറവ്. എന്നാല്‍ മനം കവരുന്ന കാഴ്ച്ചയ്ക്കപ്പുറം ചന്ദ്രഗിരിപ്പുഴ നേരിടുന്ന വെല്ലുവിളികളാണ് പരിസ്ഥിതി പ്രവര്‍ത്തകരെ ഇപ്പോള്‍ ആകുലപ്പെടുത്തുന്നത്. ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയെന്ന ഖ്യാതിയുള്ള ചന്ദ്രഗിരിപ്പുഴയും മനുഷ്യന്റെ അത്യാഗ്രഹത്തിനുകീഴ്പ്പെട്ടുകൊണ്ടിരിക്കുന്നു. അനുമതിയോടെയും അല്ലാതെയും നടക്കുന്ന മണല്‍ വാരലുകളും മാലിന്യ നിക്ഷേപവും കയ്യേറ്റവും ചന്ദ്രഗിരിപ്പുഴയെ ചൂഷണത്തിന്റെ പര്യായമാക്കി മാറ്റിയിരിക്കുകയാണ്.
ചന്ദ്രഗിരിപ്പുഴ കടന്നുപോകുന്ന അഞ്ച് പഞ്ചായത്തുകളിലായി 21 അംഗീകൃത കടവുകളാണ് പ്രവര്‍ത്തിക്കുന്നത്. ദേലംപാടി (2), കാറഡുക്ക (5), മുളിയാര്‍ (1), ചെങ്കള (9), ചെമ്മനാട് (5) എന്നിങ്ങനെയാണ് കടവുകളുടെ എണ്ണം. മണല്‍ക്ഷാമം ചൂണ്ടിക്കാട്ടി ഓരോ വര്‍ഷവും പുതിയ കടവുകള്‍ അനുവദിച്ച് കിട്ടുന്നതിന് ആസൂത്രണം നടത്തുകയാണ് പഞ്ചായത്തുകള്‍. ഈവര്‍ഷം മാത്രം ഏഴ് കടവുകളാണ് പുതുതായി തുറക്കപ്പെട്ടത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് അഞ്ച് കടവുകളുണ്ടായിരുന്ന ചെങ്കള പഞ്ചായത്തില്‍ നാല് കടവുകള്‍ കൂടി പുതുതായി അനുവദിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലും പുതിയ അഞ്ച് കടവുകള്‍ക്ക് അനുമതി തേടാനുള്ള ചെമ്മനാട് പഞ്ചായത്തിന്റെ തീരുമാനമാണ് ചന്ദ്രഗിരിക്കരയിലെ ഏറ്റവും പുതിയ വിവാദം. ലീഗ് ഭരണം കയ്യാളുന്ന പഞ്ചായത്തില്‍ പ്രാദേശിക നേതാക്കളെ തൃപ്തിപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ചന്ദ്രഗിരിക്കരയിലെ മണലെടുപ്പുകള് മുസ്ലിംലീഗ് നിയന്ത്രണത്തിലാണ്. കടവുകളില്‍ കൃത്രിമം നടത്തി ലോഡ് കണക്കിന് മണലാണ് അനധികൃതമായി കടത്തുന്നത്. അംഗീകൃത കടവുകളിലെ അനധികൃത കടത്ത് തടയാന്‍ ശ്രമിക്കുന്നതിനുപകരം പുതിയ കടവുകള്‍ സൃഷ്ടിച്ച് മണല്‍മാഫിയയെ സഹായിക്കാനാണ് പഞ്ചായത്ത് തീരുമാനം.
എങ്കിലും പരിസ്ഥിതി ദിനമായ ഇന്ന് ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങളില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ മരം വെച്ച് പിടിപ്പിക്കുന്നതാണ് ഏറെ വിരോധാഭാസം. നിയമങ്ങള്‍ മുഴുവന്‍ ലംഘിച്ചാണ് കടവുകളിലെ പ്രവര്‍ത്തനം. പാലങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ നിന്നും മണല്‍ വാരാന്‍ അനുമതിയില്ലെങ്കിലും പെരുമ്പള, തെക്കീല്പ്പാലം, ചന്ദ്രഗിരിപ്പാലം എന്നിവയ്ക്കരികില്‍ നിന്നും വ്യാപക മണലൂറ്റലാണ് നടക്കുന്നത്. അനിയന്ത്രിതമായ മണല്‍ വാരല്‍ തീരങ്ങള്‍ ഇടിയുന്നതിനും കാരണമാകുന്നു. നിരവധി കുടുംബങ്ങള്‍ ഇതുമൂലം മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലുമാണ്.
ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങള്‍ വ്യാപകമായി കയ്യേറുന്നുവെന്ന് വികസന സമിതി യോഗങ്ങളില്‍ പരാതി ഉയര്‍ന്നിരുന്നു. പരാതി അന്വേഷിക്കാന്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും നടപടിയുണ്ടായില്ല. തീരംകെട്ടി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന ധനസഹായമുപയോഗിച്ചാണ് കയ്യേറ്റം പോലും നടക്കുന്നത്.
നഗരത്തിലെയും പരിസരപ്രദേശങ്ങളിലേയും മാലിന്യം തള്ളാനുള്ള ഇടമാണ് മറ്റുചിലര്‍ക്ക് ഇന്ന് ചന്ദ്രഗിരിപ്പുഴ. രൂക്ഷമായ വേനല്‍ക്കാലത്തുപോലും മാലിന്യങ്ങള്‍ നിറഞ്ഞു നില്ക്കുന്നു ചന്ദ്രഗിരിപ്പുഴയില്‍. മാലിന്യ സംസ്കരണത്തില്‍ നഗരസഭ പരാജയമായതോടെയാണ് ചന്ദ്രഗിരിപ്പുഴയില്‍ മാലിന്യം നിറയാന്‍ തുടങ്ങിയത്.
നഗരസഭാ പരിധിയില്‍ ഒരു അറവുശാലപോലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന മറുപടി. ചന്ദ്രഗിരിപ്പുഴയില്‍ തള്ളുന്ന അറവുമാലിന്യം പിന്നെവിടുന്നുവരുന്നുവെന്നാണ് ചോദ്യമുയരുന്നത്. നഗരത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകളുടെ മാലിന്യ നിക്ഷേപകേന്ദ്രം കൂടിയാണിന്ന് ചന്ദ്രഗിരിപ്പുഴ. ചന്ദ്രഗിരിപ്പുഴയെ ഇല്ലായ്മ ചെയ്യുന്നവര്‍ കാസര്‍കോടിന്റെ സംസ്കാരത്തെയാണ് മണ്ണിട്ടുമൂടാന് ശ്രമിക്കുന്നത്. ചരിത്രം പേറുന്ന നദികളെപ്പോലും നിശ്ചമാക്കിയ അത്യാഗ്രഹികളുടെ കണ്ണുകള്‍ ചന്ദ്രഗിരിപ്പുഴയ്ക്കുമേലും പതിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: