ന്യൂദല്‍ഹി: ആഭ്യന്തരസുരക്ഷാ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും രൂക്ഷമായ വിമര്‍ശനം. ഛത്തീസ്ഗഢിലെ പൈശാചികമായ നക്സല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ച് ആഭ്യന്തരസുരക്ഷായോഗം വിളിച്ചു ചേര്‍ത്തത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ആഭ്യന്തരസുരക്ഷായോഗത്തില് പങ്കെടുത്തില്ല. നമ്മള് തുല്യപങ്കാളികളാണെന്നും അര്‍ഥവത്തായ സംഭാവന നല്കാന് കഴിയണമെന്ന് പ്രതീക്ഷിക്കുന്നതായും ചൊവ്വാഴ്ച ജയലളിത പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വര്‍ത്തമാനകാല ചെയ്തികള്‍ പ്രധാനമന്ത്രിയെ റബ്ബര്‍ സ്റ്റാമ്പാക്കി മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വ്യക്തമാക്കുന്നു. അവസാനം നടന്ന ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ മനോവിഷമം ഉണ്ടാക്കുന്ന തരത്തില്‍ തന്റെ പ്രസംഗം പകുതിക്ക് വച്ച് അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗുജറാത്ത്, ബീഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഏഴ് നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുമായി നക്സല്‍വിരുദ്ധ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദേശീയഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഇതും യോഗത്തില്‍ മുഖ്യചര്‍ച്ചയായേക്കും.
മാവോയിസ്റ്റ് ആക്രമണങ്ങള്‍, അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം, രാജ്യത്തെ ഭീകരവാദം എന്നിവയെക്കുറിച്ച് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ യോഗത്തില്‍ സംസാരിച്ചു. യോഗം ആരംഭിക്കുന്നതിന് മുമ്പ് നരേന്ദ്രമോദിയും നിതീഷ്കുമാറും നേരില്‍ കണ്ടു. ആഭ്യന്തരസുരക്ഷ വര്‍ധിപ്പിക്കുന്നതിന് തയ്യാറാക്കിയിരിക്കുന്ന പദ്ധതികളെക്കുറിച്ച് വ്യക്തമായ ബോധവത്കരണം നടത്താന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചു. മൂന്ന് വിവാദ ശുപാര്‍ശകളാണ് ഒഴിവാക്കിയത്. പ്രതിപക്ഷ ആവശ്യത്തെത്തുടര്‍ന്ന് ദേശീയഭീകരവിരുദ്ധകേന്ദ്രം ആരംഭിക്കുന്നത് പോലും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വാതുവയ്പ്പിനെതിരെ നിയമം കൊണ്ടുവന്നവര്‍ ഭീകരവാദത്തിനെതിരെ നിയമം കൊണ്ടുവരാത്തതെന്താണെന്ന് യോഗത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി നരേന്ദ്രമോദി ചോദിച്ചു. ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിനുള്ള ശുപാര്‍ശയില്‍ ഗുരുതരമായ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി നിതീഷ്കുമാറും സര്‍ക്കാരിനെ കുറ്റപ്പെടുത്തി. അതേസമയം കേന്ദ്രത്തില്‍തന്നെ ദുര്‍ബലമായ സര്‍ക്കാര്‍ സംസ്ഥാനങ്ങളില്‍ ദേശീയ ഭീകരവിരുദ്ധകേന്ദ്രം അടിച്ചേല്‍പ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഭീകരതയെ നേരിടാനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാരിന് ആദ്യം വേണ്ടതെന്നും പിന്നീട് ബിജെപി വക്താവ് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.
മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് യോഗത്തില്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റുകള്‍ ജനാധിപത്യം അട്ടിമറിക്കാനാണ് ലക്ഷ്യമിടുന്നത്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് ജനാധിപത്യത്തില്‍ യാതൊരു സ്ഥാനവുമില്ല. എല്ലാ തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കും എതിരെ ഭരണഘടന അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കും. ഗ്രാമീണമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ ശ്രദ്ധനല്‍കും. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ഭീഷണി തുടരുകയാണ്. മാവോയിസ്റ്റുകള്‍ക്കെതിരെ യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച ഇരുതലമൂര്‍ച്ചയുള്ള തന്ത്രങ്ങള്‍ ഏറെക്കൂറെ ഫലപ്രദമായിരുന്നെന്നും മാവോയിസ്റ്റ് ആക്രമണങ്ങളിലെ കൊലപാതകങ്ങളുടെ എണ്ണത്തില്‍ ഇത് കുറവ് വരുത്തിയിരുന്നെനും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റുകളില്‍ നിന്ന് നേരിടേണ്ടി വരുന്ന കടുത്ത ഭീഷണി ചെറുക്കാന്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ ഈ അവസരം ഉപയോഗിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കുക, മാവോയിസ്റ്റ് ആക്രമണം ഏറെ ബാധകമായ 34 ജില്ലകളില്‍ റോഡ് സംവിധാനം മെച്ചപ്പെടുത്തുക, പിന്നോക്ക ആദിവാസമേഖലകളില് വികസനപദ്ധതികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയവ നടപ്പിലാക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: