ന്യൂദല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ 500 കോടി രൂപ മാനനഷ്ടമാവശ്യപ്പെട്ട് നോട്ടീസ്. അസം ഗണ പ്രദേശിന്റെ (എജിപി) യുവജന വിഭാഗമാണ് നോട്ടീസയച്ചത്. തീവ്രവാദികളുടെ സഹായത്തോടെയാണ് അസാം ഗണ സംഗ്രാം പരിഷത്ത് സംസ്ഥാനത്ത് രണ്ടാംതവണ അധികാരത്തിലെത്തിയതെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുമായുള്ള രാഹുലിന്റെ സംഭാഷണം കഴിഞ്ഞ മാസം വിക്കിലീക്സാണ് പുറത്തു വിട്ടത്.
തന്റെ പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അസമില്‍ വിഘടിത ഗ്രൂപ്പുകള്‍ക്ക് അധികാരത്തിലെത്താന്‍ അവസരം നല്‍കിയതെന്നും ഹമാസിന്റെ കാര്യത്തില്‍ അമേരിക്ക ഈ രീതി പിന്തുടരണമെന്നുമായിരുന്നു സംഭാഷണം. അസമില്‍ എജിപി പാര്‍ട്ടി അധികാരത്തിലെത്തുന്നത് കലാപകാരികളെ കൂട്ടു പിടിച്ചാണെന്നും ഈ സംഭാഷണത്തില്‍ പരാമര്‍ശം നടത്തിയതായി വിക്കിലീക്സ് വ്യക്തമാക്കി.
അധിനിവേശത്തിനെതിരെ ആറു വര്‍ഷം നീണ്ട പോരാട്ടം നടത്തിയ പാര്‍ട്ടിയുടെ അന്ത:സത്തെയെ രാഹുല്‍ അപമാനിച്ചെന്നാണ് പാര്‍ട്ടിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: