ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ കൊടിമരം സ്വര്‍ണം പൂശിയതില്‍ വന്‍വെട്ടിപ്പ് നടന്നതായി സൂചന ലഭിച്ചു. സിഐടിയു നേതാവായ ദേവസ്വം ഓഫീസറും ക്ഷേത്രഭാരവാഹികളില്‍ ചിലരും ചേര്‍ന്ന് നടത്തിയ തീവെട്ടിക്കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്താനായത്.
സിപിഎം ആഭിമുഖ്യമുള്ള ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ നേതാവും ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുമായ ബി.ഉണ്ണികൃഷ്ണന്‍നായരാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ശാസ്താംകോട്ട ധര്‍മ്മശാസ്താക്ഷേത്രത്തിലെ കൊടിമരത്തില്‍ സ്വര്‍ണം പൂശാന്‍ കഴിഞ്ഞ ജനുവരി 24നാണ് ബോര്‍ഡ് അനുമതി നല്‍കിയത്. ഹരിപ്പാട് ക്ഷേത്രത്തിലെ ദേവസ്വം ഭണ്ഡാരത്തില് നിന്നും 6846 ഗ്രാം സ്വര്‍ണമാണ് ഇതിനായി ബോര്‍ഡ് നല്‍കിയത്. സ്വര്‍ണം ഉരുക്കാനുള്ള കരാര്‍ ചെമ്മണ്ണൂര്‍ ജ്വലറിക്കായിരുന്നു.
ഹരിപ്പാട്ടെ ദേവസ്വം ഭണ്ഡാരത്തില്‍നിന്നും കൊടിമരം സ്വര്‍ണം പൂശാന്‍ സ്വര്‍ണശേഖരം ഏറ്റെടുത്തത് ബി.ഉണ്ണികൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരായിരുന്നു. എന്നാല്‍ സ്വര്‍ണം ഏറ്റെടുക്കാന്‍ ബോര്‍ഡ് ചുമതലപ്പെടുത്തിയ 11 ഉദ്യോഗസ്ഥരില്‍ ഉണ്ണികൃഷ്ണന്‍നായര്‍ ഇല്ലായിരുന്നു. ബോര്‍ഡില്‍ സ്വാധീനം ചെലുത്തി ഉണ്ണികൃഷ്ണനായര്‍ നാടകീയമായി സ്വര്‍ണം ഏറ്റെടുക്കുന്ന ഉദ്യോഗസ്ഥരുടെ സംഘത്തില്‍ കയറിപ്പറ്റിയത് അന്നുതന്നെ ഏറെ ദുരൂഹതകള്‍ക്ക് ഇടയാക്കിയിരുന്നു.
തുടര്‍ന്നാണ് സ്വര്‍ണം ജ്വവലറിയില്‍ എത്തിച്ചതും ഷീറ്റാക്കി ക്ഷേത്രത്തില്‍ കൊണ്ടുവന്നതും. ഹരിപ്പാട്ടെ ഭണ്ഡാരത്തില് നിന്നും സ്വര്‍ണം ഏറ്റെടുത്ത മഹസറില്‍ ഉണ്ണികൃഷ്ണന്‍നായര്‍ ഒപ്പുവച്ചിട്ടുമുണ്ട്. ദേവസ്വം തിരുവാഭരണം കമ്മിഷണര്‍ പി.ആര്.അനിതക്കാണ് ബോര്‍ഡ് ഇതിന്റെ ചുമതല നല്‍കിയിരുന്നതെങ്കിലും കാര്യങ്ങളുടെ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് ഉണ്ണികൃഷ്ണന്നായരായിരുന്നു.
നിരവധി അഴിമതിക്കേസുകളില്‍ പ്രതിയാണ് ഉണ്ണികൃഷ്ണന്‍നായര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശബരിമല ക്ഷേത്രത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഉണ്ണികൃഷ്ണന്‍നായര്‍ ഏഴുകോടി രൂപയുടെ തിരിമറി നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. അന്ന് ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം ഊര്‍ജിതമായെങ്കിലും സിഐടിയു നേതാവായ ഇദ്ദേഹം സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി അവയെല്ലാം ഒതുക്കുകയായിരുന്നു ചെയ്തത്.
അടുത്തിടെ ദേവസ്വം ഡയറി പ്രിന്റിംഗുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്നായര്ക്കെതിരെ അന്വേഷണം നടക്കുകയും നന്ദന്‍കോട്ടെ ദേവസ്വം കമ്മിഷണറുടെ പിഎ സ്ഥാനത്തുനിന്നും പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കൊടിമരത്തില്‍ സ്വര്‍ണം പൂശാന്‍ തിടുക്കത്തില്‍ ബോര്‍ഡില്‍ നിന്നും അനുവാദം വാങ്ങുകയും മാന്നാറിലെ ചെമ്പ് കച്ചവടക്കാരുമായി ബന്ധപ്പെട്ടതുമെല്ലാം ഉണ്ണികൃഷ്ണന്നായരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ക്ഷേത്രോപദേശകസമിതിയിലെ ചിലരുടെ പിന്തുണയും വെട്ടിപ്പിന് പിന്നിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 14നാണ് ക്ഷേത്രത്തില്‍ സ്വര്‍ണകൊടിമരം സ്ഥാപിച്ചത്. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ കൊടിമരത്തില്‍ ക്ലാവ് പിടിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഭക്തര്‍ പ്രതിഷേധവുമായി തുടക്കത്തില്‍ തന്നെ രംഗത്തുവന്നെങ്കിലും ബോര്‍ഡ് അധികാരികളത് മുഖവിലക്കെടുത്തില്ല. തുടര്‍ന്നാണ് ബിഎംഎസ് നേതാവ് മണികണ്ഠന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ദേവസ്വം ഓംബുഡ്സ്മാന് ജസ്റ്റിസ് ആര്.ഭാസ്കരന് കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തി വിശദമായ പരിശോധന നടത്തി.വിജിലന്‍സ് കമ്മീഷണര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കും കഴിഞ്ഞദിവസം പരാതി നല്കിയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: