കുണ്ടറ: നിരവധി അബ്കാരി കേസുകളില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതി പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടിയിലായി.
കിഴക്കേകല്ലട കൊടുവിള പരിച്ചേരിവിളയില് വിളാകം വീട്ടില്‍ ജോയി(കൊക്ക് ജോയി-52)ആണ് കാസര്‍ഗോഡുനിന്നും പോലീസ് പിടിയിലായത്. 95, 96, 97 വര്‍ഷങ്ങളില്‍ ആറ് അബ്കാരി കേസുകളിലായി മൂന്ന് അറസ്റ്റ് വാറണ്ടുകള്‍ വന്നതിനെത്തുടര്‍ന്ന് 99-ലാണ് ഇയാള്‍ നാടുവിട്ടത്.
അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പോലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ ഉപയോഗിക്കുന്ന മൊബെയില്‍ ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കാസര്‍ഗോഡ് ഹോസ്ദുര്‍ഗില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കിഴക്കേകല്ലട സബ് ഇന്‍സ്പെക്ടര്‍ സി.കെ. മനോജ്, സി.പി.ഒമാരായ അജയകുമാര്‍, മധു എന്നിവര്‍ചേര്‍ന്ന് ഇയാളെ കഴിഞ്ഞദിവസം ഹോസ്ദുര്‍ഗ് മാവുള്ളില് നിന്നും അറസ്റ്റ് ചെയ്തു. മാവുങ്കയില് നിന്നും വിവാഹം കഴിച്ച് ഭാര്യയോടും മകനോടുമൊപ്പം താമസിക്കുകയായിരുന്നു. പ്രതിയെ കൊല്ലം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: