കൊട്ടാരക്കര: അധ്യയനവര്‍ഷം ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും വിദ്യാര്‍ത്ഥികളുടെ കണ്സഷന് പ്രശ്നത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിലേക്ക്. കണ്സഷന് കിട്ടുന്നതിനു വേണ്ടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണെന്ന് എബിവിപി കൊട്ടാരക്കര നഗര്‍ പ്രസിഡന്റ് അഭിലാഷ് ചൂണ്ടിക്കാട്ടി.
രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നിന്നാലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കണ്സഷന് കൗണ്ടറില്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം ഇരുത്തുന്ന കെഎസ്ആര്‍ടിസി അധികൃതരുടെ നിരുത്തരവാദപരമായ നിലപാടാണ് ഇത്തരത്തില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് അഭിലാഷ് കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസി അനാസ്ഥയ്ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ ഇന്നലെ കണ്സഷന് കൗണ്ടറിലേക്ക് ഇരച്ചുകയറി. എടിഒയെ ഉപരോധിച്ചതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മതിയായത്ര ഉദ്യോഗസ്ഥരെ നിയമിക്കാമെന്ന് ഉറപ്പ് ലഭിച്ചു. തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ഇതേ നിഷേധാത്മക നിലപാട് തുടരുകയാണെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് അഭിലാഷ് പറഞ്ഞു.
നഗര്‍ സെക്രട്ടറി വിഷ്ണു മോഹന്‍ മേലില, ഷാജി നെടുവത്തൂര്‍, അഖില്‍കൃഷ്ണന്‍, വിഷ്ണു മേലില എന്നിവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: