പാലക്കാട്: വരള്‍ച്ചമൂലം കൃഷിനാശം നേരിടുന്ന രണ്ട് ഊരുകളില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ 500 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുത്ത് സഹകരണകൃഷി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അട്ടപ്പാടി പര്യടനത്തിന്റെ ഭാഗമായി നെല്ലിപ്പതി ഊര് സന്ദര്‍ശിച്ചതിന്ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികളുടെ പാരമ്പര്യ കൃഷിരീതികളും ആധുനികരീതിയും സമന്വയിപ്പിച്ച് നടപ്പാക്കുന്ന പദ്ധതി വിജയിക്കുകയാണെങ്കില്‍ ഭാവിയില്‍ മറ്റ് ഊരുകളിലേയ്ക്കും ഇത് പ്രാവര്‍ത്തികമാക്കും. ജലസേചനസൗകര്യം ലഭ്യമാക്കും. കൂടുതല്‍ പേരെ കൃഷിലേക്കു കൊണ്ടുവരാനും അവര്‍ക്ക് തൊഴില്‍ നല്കുവാനും സാധ്യമാകും.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നെല്ലിപ്പതി ഊരിലെ കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട പൊന്നമ്മ-മരുതന്, മാരുതി-വെള്ളിങ്കിരി എന്നിവര്‍ക്ക് സഹായവാഗ്ദാനം നല്കി.
നീലിക്കുഴിയില് അനുവദിച്ച 21 വീടുകള്‍ക്ക് 52.5 ലക്ഷം രൂപ 18 മാസമായി അഹാഡ്സിന്റെ അക്കൗണ്ടില്‍ മരവിച്ച് കിടക്കുകയാണെന്നും അത് വീട് ലഭിച്ചവരുടെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള നടപടികള്ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കാഴ്ച്ചവൈകല്യവും ഹൃദയസംബന്ധരോഗവും ബാധിച്ച ജയരാജ്, എല്ലുമുറിയല് രോഗമുള്ള കുപ്പനഞ്ചന് അപകടത്തില്‍ കാലിനു പരിക്കേറ്റ നാഗരാജ് എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാധനസഹായം അനുവദിച്ചു. നെല്ലിപ്പതി ഊരില്‍ നിന്ന് പ്ലസ് ടു വിജയിച്ച ശിവകാമി, ഈശ്വരി എന്നിവര്‍ക്ക് തൊഴില്‍ നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഊരുകളില്‍ കമ്യൂണിറ്റി ഹാള്‍ അനുവദിക്കാനായി മുഖ്യമന്ത്രി പട്ടികജാതി-വര്‍ഗ വികസന മന്ത്രി ജയലക്ഷ്മിക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: